ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, November 27, 2013

കേക്ക്‌!

1 comments

ക്രിസ്തുമസ്‌ അവധിക്കാലവും പരീക്ഷയും മാത്രമായിരുന്നു കുട്ടിക്കാലത്ത്‌. ക്രിസ്തു അന്നാണു ജനിച്ചത്‌ എന്നും പുല്‍ക്കൂട്ടില്‍ ജനിച്ചു എന്നും ക്രിസ്ത്യാനികള്‍ നക്ഷത്രം തൂക്കും എന്നും പള്ളിയില്‍ പുല്‍ക്കൂടുണ്ടാക്കും എന്നും അറിയാമായിരുന്നു. പിന്നെയുള്ളതെല്ലാം ഊഹങ്ങളായിരുന്നു. ക്രിസ്തു കണ്ടാല്‍ കുടവയറും വെള്ളത്താടിയുമുള്ള ഒരു അപ്പൂപ്പനായിരുന്നു എന്നും അദ്ദേഹത്തിണ്റ്റെ മറ്റൊരു പേര്‌ സാന്താക്ളോസ്‌ എന്നാണെന്നും മറ്റും ഞാന്‍ ഊഹിച്ചു. ക്രിസ്തുമസ്സിനു ജനങ്ങളെ സന്ദര്‍ശിക്കാന്‍ തന്നെ കുരിശിലേറ്റിയവരോട്‌ ക്രിസ്തു പെര്‍മിഷന്‍ വാങ്ങി വെച്ചിരുന്നു എന്നും ഞാന്‍ വിചാരിച്ചു പോന്നു. (വാമനനോട്‌ ഓണത്തിനു പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി പെര്‍മിഷന്‍ വാങ്ങിച്ചു വെച്ചിരുന്ന കാര്യം അന്നേ എനിക്കറിയാമായിരുന്നു. )
ക്രിസ്തുമസ്സിണ്റ്റെ ഏറ്റവും രസകരമായ ആചാരങ്ങളിലൊന്നായ പോത്തിറച്ചി, കോഴി വരട്ടിയത്‌ എന്നിവയും കേക്കും തിന്നാന്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ഞാന്‍ വിചാരിച്ചു.
അങ്ങനെയിരിക്കേ ഒരു പ്രാവശ്യം അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തക അവരുടെ കൂടെ ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. ഒരു പുരാതന നായര്‍ കുടുംബമായ ഞങ്ങള്‍ മദ്യപിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്തു തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത്‌ ചങ്ങാതി വിരുന്നിനു ക്ഷണിച്ചത്‌ വലിയ തെറ്റായിപ്പോയതു പോലെയായിരുന്നു എണ്റ്റെ കുടുംബത്തിലെ സദാചാര പൊലീസുകാരുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ, പോകണ്ട എന്ന്‌ അവര്‍ വിളിച്ചപ്പോ തന്നെ അമ്മയും മറ്റുള്ളവരും തീരുമാനിച്ചിരുന്നു. നല്ല സുന്ദരിയായ കണ്ടാല്‍ ചോ ച്വീറ്റ്‌...എന്നു പറഞ്ഞ്‌ ഒരുമ്മ കൊടുക്കാന്‍ തക്ക തുടുത്ത മുഖമുള്ള ആണ്റ്റിയുടെ വീട്ടില്‍ പോകാനും അവരുടെ പിള്ളേരുടെ കൂടെ കളിക്കാനും കേക്കു തിന്നാനും പറ്റിയാല്‍ സാന്താക്ളോസ്‌ ക്രിസ്തുവിനെ ഒന്നു കാണാനും ഒക്കെ പ്ളാന്‍ ചെയ്തു വെച്ചിരുന്ന എണ്റ്റെ കംപ്ളീറ്റ്‌ കണ്‍ട്രോളും തകര്‍ക്കുന്ന തീരുമാനപ്പോയി അത്‌. തീരുമാനത്തെ എതിര്‍ത്ത്‌ ഞാനിറക്കിയ തുറുപ്പുഗുലാന്‍ വളരെ കടുത്തതായിരുന്നു. കരച്ചില്‍! രണ്ടു ദിവസം ഭക്ഷണം ഒഴിവാക്കിയുള്ള കരച്ചില്‍. അവസാനം നീ എവിടെ വേണമെങ്കിലും പൊയ്ക്കോ..ഭക്ഷണവും മറ്റും കഴിക്കാണ്ടിരുന്നാ മതി എന്ന അച്ഛമ്മയുടെ സമ്മതത്തോടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അമ്മ തീരുമാനിച്ചു.
യാത്രയിലുട നീളം അമ്മയുടെ വക ഉപദേശങ്ങളായിരുന്നു. നമ്മള്‍ ഹിന്ദുക്കളാണ്‌, മാംസാഹാരം കഴിക്കരുത്‌. വലിച്ചു വാരി തിന്നരുത്‌, ഡീസണ്റ്റായിരിക്കണം, അവിടത്തെ പിള്ളേരുടെ കൂടെ കളിക്കാന്‍ പോകരുത്‌, കേക്ക്‌ മുട്ട ചേര്‍ത്താണ്‌ ഉണ്ടാക്കുന്നത്‌. അപ്പോ നോണ്‍ വെജ്‌ ആണ്‌, നമുക്ക്‌ കഴിക്കാമ്പാടില്ല, വല്ല ജ്യൂസുകളോ മറ്റോ തന്നാ മാത്രമേ കഴിക്കാവൂ അങ്ങനെയങ്ങനെ......
അവരുടെ വീട്ടില്‍ കേറിയതേ ആണ്റ്റി വന്ന്‌ എണ്റ്റെ കൈ പിടിച്ച്‌ അമ്മയ്ക്ക്‌ തടുക്കാന്‍ സാധിക്കും മുന്‍പേ തന്നെ അകത്തേയ്ക്കു കൊണ്ടു പോയി. ഒരു പെട്ടി നിറയെ കളര്‍ പെന്‍സില്‍ തന്നു. ഞാന്‍ മേടിച്ചില്ല. തിരിഞ്ഞു നോക്കി. അമ്മ പുറകേ തന്നെയുണ്ട്‌. എന്നെ ഞെട്ടിച്ചത്‌ അതൊന്നുമല്ല, അമ്മയുടെ മുഖത്തതാ ഒരു ചിരി. ചിരിച്ചാ കുഴപ്പമില്ല എന്ന്‌ എനിക്കറിയാം. ഞാന്‍ കൈ നീട്ടി പെന്‍സില്‍ വാങ്ങി. വീണ്ടും തിരിഞ്ഞു നോക്കി. ചിരിയതാ മാഞ്ഞിരിക്കുന്നു. പകരം ഒരു ജാതി മിഴിച്ച കണ്ണുകള്‍! ഞാന്‍ പേടിച്ച്‌ പെന്‍സില്‍ തിരികെ നല്‍കി.
കൂടെ ജോലി ചെയ്യുന്ന ആളായതിനാലാകണം ആണ്റ്റിയ്ക്ക്‌ കാര്യം പെട്ടെന്നു പിടികിട്ടി. അവര്‍ പറഞ്ഞു
"സാരമില്ലെന്നേ മേടിച്ചോ, അമ്മയോടു ഞാന്‍ പറഞ്ഞോളാം...".
എണ്റ്റെ മനസ്സില്‍ വേറെ വിചാരമായിരുന്നു.
"ഹും നിങ്ങള്‍ക്കങ്ങനെയൊക്കെ പറയാം..തല്ലു ഞാന്‍ ഒറ്റയ്ക്കു തന്നെ കൊള്ളണം".
ഒന്നു കൂടി പാളി തിരിഞ്ഞു നോക്കി. ഹെണ്റ്റമ്മേ... വീണ്ടും ചിരി! വരുന്നിടത്തു വെച്ചു കാണാം എന്ന വിചാരത്തോടെ ഞാന്‍ വീണ്ടും പെന്‍സില്‍ വാങ്ങി. തിരിഞ്ഞു നോക്കി. ഭാഗ്യം ചിരി മാഞ്ഞിട്ടില്ല.
അടുത്തതായി ആണ്റ്റിയുടെ മകന്‍ അകത്തു നിന്ന്‌ ഒരു പട്ടവുമായി പുറത്തു വന്നു. പട്ടം കണ്ടതേ എണ്റ്റെ കണ്‍ട്രോള്‍ പോയി. ഇത്ര ഇഷ്ടമുള്ള ഒരു സാധനം വേറെ അന്നുമില്ല ഇന്നുമില്ല. ഇവനൊക്കെ എല്ലാ ഐറ്റംസും മേടിച്ചു കൊടുത്തിരിക്കുകയാണല്ലോ ഭഗവാനേ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി. ചിരി! കുഴപ്പമില്ല. കൈയെത്തിച്ച്‌ പട്ടത്തേല്‍ കൈ വെച്ചു.
"വേണമെങ്കില്‍ മോന്‍ പോയി കളിച്ചോ" ആണ്റ്റിയുടെ വക.
തിരിഞ്ഞു നോക്കി. ഉണ്ടക്കണ്ണുകള്‍! കുപിതഭാവം! പ്രോബ്ളം!
"വേണ്ടാണ്റ്റീ...ഷര്‍ട്ട്‌ കേടാകും... "
"സാരമില്ലെടാ....കേടായാല്‍ വേറെ തരാം... "
തിരിഞ്ഞു നോക്കി. കുപിതഭാവവും ചിരിയും കൂടിക്കുഴഞ്ഞ ഒരു സമ്മിശ്ര ഭാവം...ഞാന്‍ നോക്കുമ്പോള്‍ കടുപ്പം. ആണ്റ്റി നോക്കുമ്പോള്‍ ചിരി.
ഇതിലേതു സ്വീകരിക്കും എന്നറിയാതെ നില്‍ക്കുമ്പോള്‍ ആണ്റ്റിയുടെ മകന്‍ എണ്റ്റെ കൈയില്‍ നിന്നും പട്ടം ഒറ്റ വലി. സത്യമായിട്ടും പട്ടം ചോറുവറ്റു കൊണ്ട്‌ ഒട്ടിച്ചുണ്ടാക്കുന്ന ഒരു സാധനമാണെന്ന്‌ എനിക്കറിയില്ലായിരുന്നു. ഒരു ഘോരശബ്ദത്തില്‍ ചെറുക്കന്‍ കരയുന്ന കണ്ടപ്പോഴാണ്‌ പട്ടം കീറിപ്പറിഞ്ഞെന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്‌.
തിരികെ വീട്ടിലെത്തിയ ശേഷം എനിക്കു ലഭിക്കാന്‍ സാധ്യതയുള്ള പൌര സ്വീകരണം ഓര്‍ത്തപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്നു ഞെട്ടി.
അപ്പോഴെക്കും സുന്ദരി ആണ്റ്റി ഇടപെട്ടു. ചെറുക്കന്‌ ഒരടി.
"നീയെന്തിനാ ഇപ്പോ അതെടുത്തത്‌? നിനക്ക്‌ മഞ്ഞപ്പട്ടം ഒരെണ്ണം കൂടിയില്ലേ... "
ഹോ ആശ്വാസം! ഇഷ്ടം പോലെ പട്ടമുണ്ട്‌.
"സാരമില്ല അവന്‌ വേറെ പട്ടമുണ്ട്‌. മോന്‍ വാ..."
വീണ്ടും ആണ്റ്റി എന്നെ അകത്തേക്കു നയിച്ചു. ഡൈനിംഗ്‌ ഹാളില്‍ ഗ്ളാസില്‍ എടുത്തു വെച്ച ഒരു ഗ്ളാസ്‌ ഓറഞ്ച്‌ ജ്യൂസ്‌ എണ്റ്റെ കൈയില്‍ തന്നു. ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഒന്നും പോയില്ല. ജ്യൂസു കുടിച്ചോളാന്‍ അനുവാദമുണ്ടല്ലോ...
ഇതിനിടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട്‌ അമ്മയും ആണ്റ്റിയും അടുക്കളയിലേക്കു നീങ്ങി. ഞാനും കരഞ്ഞു തളര്‍ന്ന ചെറുക്കനും മാത്രം ഹാളിലിരിക്കുകയാണ്‌. ഞാന്‍ അവനെ നോക്കി ഒന്നു ചിരിച്ചു. "പോടാ"എന്നോ മറ്റോ അര്‍ഥം വരത്തക്ക വിധം അവന്‍ ഒരു ആംഗ്യം കാണിച്ചു. അതോടെ ഞാന്‍ വീണ്ടും തനിച്ചായി. ഇതിനിടെ ചെറുക്കന്‍ പോയി ടി വി ഓണ്‍ ചെയ്തു. കൃഷി ദര്‍ശന്‍ എന്നു പറഞ്ഞ ഒരു പരിപാടി വെച്ചു. വലിയ ശ്രദ്ധയില്‍ അതു കാണാന്‍ തുടങ്ങി. ഞാന്‍ ചെറുതായി ഉറക്കം തൂങ്ങാനും തുടങ്ങി.
ഇടയ്ക്കെപ്പോഴോ അമ്മയുടെ ശബ്ദം കേട്ടാണ്‌ ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌. ചെറുക്കന്‍ ടി വി ഓഫ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവരുടെ സെറ്റിയില്‍ ചുരുണ്ട്‌ കിടക്കുകയാണ്‌. ആണ്റ്റിയും അമ്മയും കസേരകളില്‍ ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌.
അവരുടെ മുന്‍പില്‍ ഒരു പ്ളേറ്റില്‍ അതാ ഇരിക്കുന്നു... "കേക്ക്‌!
നിറയെ അണ്ടിപ്പരിപ്പും മുന്തിരിയും തൂകി നന്നായി മൊരിച്ച്‌ അവര്‍ തന്നെ ഉണ്ടാക്കിയ കടും ബ്രൌണ്‍ നിറമുള്ള കേക്ക്‌, പീസുകളാക്കിയിരിക്കുകയാണ്‌. ഘുമുഘുമാ എന്നു മണവും വരുന്നുണ്ട്‌. കൊതി അതിണ്റ്റെ പാരമ്യതയിലെത്തി. പതിയെ ഞാന്‍ കേക്കിനരികത്തേക്കു നീങ്ങി.കൈയെത്തിച്ച്‌ ഒരു കഷണം എടുത്തു.
"ഡാ... "
അയ്യോ....എണ്റ്റെ കൈയില്‍ നിന്നും കേക്ക്‌ പീസ്‌ താഴെ വീണു. അമ്മയാണ്‌.
ഉപദേശം അപ്പോഴാണ്‌ എനിക്കോര്‍മ വന്നത്‌. മുട്ട. കേക്കിണ്റ്റെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവാണ്‌ മുട്ട. നോണ്‍ വെജിറ്റേറിയന്‍!
ഞാന്‍ തിരികെ സെറ്റിയിലെത്തി.
വീണ്ടും ആണ്റ്റി. "സാരമില്ലെന്നെ...ഒരു മുട്ടയേ ചേര്‍ത്തിട്ടുള്ളൂ...അവനിഷ്ടമാണെങ്കില്‍ കഴിച്ചോട്ടെ... "
വീണ്ടും ഞാന്‍ കേക്കിനരികിലെത്തി. പ്രതീക്ഷയോടെ കേക്കിലേക്കു നോക്കി. അമ്മയുടെ മുഖത്തേക്കും...വീണ്ടും പഴയ രീതി തന്നെ. ഞാന്‍ നോക്കുമ്പോള്‍ കടുപ്പം...ആണ്റ്റി നോക്കുമ്പോള്‍ ചിരി...
ഇതിനിടെ ഫോണ്‍ ബെല്ലടിച്ചു. ആണ്റ്റി പോയി ഫോണെടുത്തു.
"നിനക്കാ..." അമ്മയോട്‌.
അമ്മ പോയി ഫോണ്‍ വാങ്ങി. "അയ്യോ....അങ്ങനെയാണോ....ഞങ്ങള്‍ ഉടനെ വരാം... " ഫോണ്‍ വെച്ചു. എന്നിട്ട്‌ ആണ്റ്റിയോടായി പറഞ്ഞു.
"ഹസ്ബന്‍ഡിണ്റ്റെ അമ്മയാ...തല ചുറ്റലാണെന്ന്‌...ഉടനെ ചെല്ലണമെന്നു...".
പിന്നെ എന്നോടായി പറഞ്ഞു.
"വാടാ..."
പിന്നെ എണ്റ്റെ കൈ പിടിച്ച്‌ ആണ്റ്റിയുടെ വീട്ടില്‍ നിന്ന്‌ ഇറങ്ങി.
നിസ്സഹായനായി കേക്കു വെച്ച പാത്രത്തിലേക്കും ആണ്റ്റിയുടെ മുഖത്തേക്കും ഹാപ്പിയായി നില്‍ക്കുന്ന ചെറുക്കണ്റ്റെ മുഖത്തേക്കും ഞാന്‍ മാറി മാറി നോക്കി. പിന്നെ കൈയെത്തിച്ച്‌ ടേബിളില്‍ നിന്നും പെന്‍സില്‍ ബോക്സുമെടുത്ത്‌ ഞാനും ഇറങ്ങി.
വീട്ടിലെത്തിയ ഉടനെ അച്ഛമ്മയുടെ അടുത്തേക്കു ചെന്ന ഞങ്ങള്‍ കണ്ടത്‌ പയറു പോലെ ഇരിക്കുന്ന പുള്ളിക്കാരിയെയാണ്‌.
"കഴിക്കണേനു മുന്‍പ്‌ കോളു വന്നില്ലേ?" കക്ഷി ചോദിക്കുകയാണ്‌.
"വന്നു. അല്‍പം വൈകിയെങ്കില്‍ ആകെ കുളമായേനെ....ഇവന്‍ ചെലപ്പോ അതൊക്കെ വാരി വലിച്ച്‌ കഴിച്ചേനെ.." അമ്മ.
ചതി! കൊടും ചതി!
പതിയെ മുഖം താഴ്ത്തി അവിടെ നിന്നും പുറകോട്ടു നടക്കുന്ന എണ്റ്റെ മനസ്സില്‍ പതിയെ ഒരു ചിരി രൂപപ്പെട്ടു... ഞാനാരാ മോന്‍....അമ്മ ഫോണെടുക്കാന്‍ പോയപ്പോള്‍ പതിയെ പെന്‍സില്‍ ബോക്സിനകത്ത്‌ ഒളിപ്പിച്ച കേക്കിണ്റ്റെ കഷണം ഇനി പതുക്കെ തിന്നണം. ആദ്യം ഒഴിഞ്ഞ ഒരു മൂല കണ്ടെത്തട്ടെ....


Tuesday, November 26, 2013

അമ്മായിവല്യമ്മ

1 comments

അമ്മായിവല്യമ്മ ഞങ്ങളുടെ നാട്ടിലെ ഒരു അദ്ഭുതപ്രതിഭാസമാണ്‌.
മുറപ്രകാരം മുറപ്പെണ്ണിനെ കല്യാണം നടന്ന *(മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ കല്യാണം ചെയ്ത) ഒരു കുടുംബത്തിലെ അച്ഛനമ്മമാരുടെ സഹോദരിയായതിനാലാണ്‌ അമ്മായിവല്യമ്മ എന്നു പേരു വന്നത്‌. ഒരു പഞ്ചായത്ത്‌ യോഗമാവട്ടെ, ജനനമാവട്ടെ, കൃഷിഭവന്‍ മീറ്റിങ്ങാവട്ടെ, മരണമാവട്ടെ, വീടുമാറ്റമാവട്ടെ, പുതിയ വാടകക്കാരാവട്ടെ, അപകടമാവട്ടെ.....എന്തു സംഭവമായാലും അമ്മായിവല്യമ്മ വഴിയാണ്‌ ഞങ്ങള്‍ കാര്യമറിയുന്നത്‌. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉറക്കെയുറക്കെ പറയുന്നതുകാരണം ചീത്ത പറയുകയാണെന്ന സംശയം വല്യമ്മയോടു സംസാരിച്ചാല്‍ എപ്പോഴുമുണ്ടാകും.
അതു പോലെ തന്നെ പാചകം, കൃഷി, യാത്ര, സ്നേഹം ഇതിലൊന്നും അമ്മായിവല്യമ്മയെ തോല്‍പ്പിക്കാന്‍ നാട്ടിലാരും തന്നെയില്ല എന്നും പറയേണ്ടിയിരിക്കുന്നു.
ഇടയ്ക്ക്‌ ഒരല്‍പം ഭക്തിമാര്‍ഗം തലയ്ക്കു പിടിച്ചില്ലേ എന്നും സംശയമുണ്ട്‌. പിന്നെ അവരെപ്പറ്റി ഒരു കാര്യവും ആര്‍ക്കും അറിഞ്ഞു കൂടാ....
അങ്ങനെയിരിക്കേ ഒരു ദിവസം, ഞാന്‍ ടൌണിലേക്കു പോകാന്‍ കാറില്‍ ജംക്ഷനിലെത്തിയിരിക്കുകയാണ്‌.
വളരെ അപൂര്‍വമായ കാര്‍ യാത്ര ഡീസലിനു വില കൂട്ടിയ ശേഷം അപൂര്‍വങ്ങളില്‍ അത്യപൂര്‍വം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു.
അപ്പോഴതാ....വഴിയില്‍ ബസ്‌ കാത്തു നില്‍ക്കുന്നു...... അമ്മായിവല്യമ്മ! ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു. വല്യമ്മയെ അകത്തു കേറ്റി... യാത്ര തുടര്‍ന്നു.
കാറില്‍ കേറി സി യുടെ കുളിര്‍മ്മയില്‍ മനസ്സും ശരീരവും കുളിര്‍ത്ത അമ്മായി വെയിലിനെയും കാലാവസ്ഥയെയും ഗ്ളോബല്‍ വാമിങ്ങിനെയും പറ്റി ഉറക്കെ പറഞ്ഞു തുടങ്ങി. നല്ല ശ്രോതാവായ ഞാന്‍ കേട്ടും തുടങ്ങി. ഇതിനിടെ റിയര്‍ വ്യൂ മിററിലൂടെ പുറകിലേക്കു നോക്കിയ എന്നെ ഞെട്ടിക്കും വിധം രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരികയാണ്‌. ബൈക്കില്‍ ചെയ്യാവുന്ന എല്ലാ പണികളും ചെയ്ത്‌ വിമാനത്തിണ്റ്റെ ശബ്ദമാക്കിയ രണ്ടു ബൈക്കുകള്‍...
ഒരുത്തന്‍ ഇടത്തു കൂടെയും മറ്റവന്‍ വലത്തു കൂടെയും ഓവര്‍ ടേക്ക്‌ ചെയ്യും എന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നടുഭാഗം കീപ്പ്‌ ചെയ്യാനും ധൈര്യം വരുന്നില്ല...
ഇതിനിടെ എണ്റ്റെ മുഖത്തെ ആശങ്ക തിരിച്ചറിഞ്ഞാണോ ഗ്ളോബല്‍ വാമിംഗ്‌ ചര്‍ച്ച മുറിഞ്ഞതു കൊണ്ടാണോ അതോ പുറകില്‍ നിന്നുള്ള ശബ്ദം കേട്ടാണോ എന്നറിയില്ല, വല്യമ്മ തിരിഞ്ഞു നോക്കി.
ഘോര ശബ്ദത്തോടെയുള്ള രണ്ടു ബൈക്കുകളുടെ വരവുണ്ടാക്കിയ ഭയം ആദ്യം ഒരു ഏമ്പക്കമായും പിന്നെ എണ്റ്റെ കൃഷ്ണാ എന്ന ഒരു ആര്‍ത്തനാദമായും പുറത്തു വന്നു.
കൃഷ്ണന്‍ സഹായിച്ചു. തലങ്ങും വിലങ്ങും വണ്ടി ഒതുക്കി ബൈക്കുകാരെ ഞാന്‍ ഇടിച്ചു തെറിപ്പിക്കാതെ അവിടുന്ന്‌ കാത്തു. രണ്ടു ബൈക്കുകാരും രണ്ടു വശത്തുകൂടെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ ചീറിപ്പാഞ്ഞു പോയി...
തണ്റ്റെ പ്രാര്‍ഥന ദൈവം കേട്ട സന്തോഷത്തോടെ അമ്മായിവല്യമ്മ തുടര്‍ന്നു.
"ഇനി അധിക കാലം ഇതൊന്നും കാണേണ്ടി വരില്ല. "
പാവം പ്രായമായതിണ്റ്റെ ചിന്ത കയറിത്തുടങ്ങി എന്ന ചിന്തയോടെ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.
"പ്രായമായാല്‍ പിന്നെ എല്ലാവര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടാല്‍ പേടിയായിരിക്കും. " ഞാന്‍ ഒരു പൊതുകാര്യം പറഞ്ഞു.
"അതല്ലെടാ...കല്‍പത്തിണ്റ്റെ അവസാനമാകാറായി...ലോകം ഉടനെ അവസാനിച്ചോളും... "
കൊള്ളാം...എല്ലാരെയും ഉദ്ദേശിച്ച്‌ കക്ഷി ജനറലായിട്ടു പറഞ്ഞതാ...ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ പറഞ്ഞു...
"കരിനാക്ക്‌ വളയ്ക്കല്ലെ വല്യമ്മെ... "
'കരിനാക്കല്ലെടാ...ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം....ഇങ്ങനെ എല്ലാ കല്‍പത്തിണ്റ്റെ അവസാനവും ലോകം അവസാനിച്ച്‌ പുതിയത്‌ തൊടങ്ങും.... "
"അപ്പോ പണിയണ മെട്രോ റയിലൊക്കെയോ... വെറുതെയാവില്ലേ?"
"ഇല്ലെഡാ...ആളുകള്‍ക്കു മാത്രമേ അവസാനമുള്ളൂ...അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളൊന്നും നശിക്കില്ല. "
ഭാഗ്യം. കംപ്ളീറ്റ്‌ ഡിസ്ട്രക്ഷന്‍ വല്യമ്മ ഉദ്ദേശിച്ചിട്ടില്ല.
"എന്നാലും വല്യമ്മേ... എന്നതാ കല്‍പം?"
"...കല്‍പംന്നു വെച്ചാല്‍ അയ്യായിരം വര്‍ഷം...ബ്രഹ്മാവിണ്റ്റെ ഒരു പകല്‍ന്നു വെച്ചാല്‍ 2500 വര്‍ഷം. അത്ര തന്നെ രാത്രിയും...അങ്ങനെ 5000 വര്‍ഷം. 5000 വര്‍ഷം കഴിഞ്ഞ്‌ ബ്രഹ്മാവ്‌ ഉറക്കമെഴുനേറ്റു കഴിയുമ്പോള്‍ ഇപ്പോഴുള്ള ആരെയും കാണരുത്‌. എല്ലാം ക്ളീന്‍ ആയിരിക്കണം. അപ്പോ വീണ്ടും സൃഷ്ടി തുടങ്ങാം. "
"എങ്ങനെ അവസാനിപ്പിക്കാനാ കല്‍പത്തിണ്റ്റെ പരിപാടി?"
"അതു നമുക്കു പറയാന്‍ പറ്റില്ല. ചിലപ്പോ അഗ്നി പ്രളയം, ചിലപ്പോ ജല പ്രളയം, ചിലപ്പോ വായു പ്രളയം...ചിലപ്പോ പരസ്പരം ഏറ്റു മുട്ടല്‍... "
ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും എനിക്ക്‌ അത്യാവശ്യം പേടി തോന്നിത്തുടങ്ങി. ലോജിക്കലി അങ്ങനെ വല്ലതുമാണെങ്കിലോ സത്യം? പുള്ളിക്കാരിയ്ക്ക്‌ വല്ല കരിനാക്കോ മറ്റോ ഉണ്ടെങ്കിലോ? നാട്ടിലാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടലും മറ്റും നടക്കുന്നുമുണ്ട്‌. പെരുമ്പാവൂറ്‍ ഭാഗത്ത്‌ ഒന്നു രണ്ടു കടകള്‍ ഈയിടെ കത്തി നശിക്കുകയും ചെയ്തു. കാറിലിടിയ്ക്കാന്‍ പാകത്തിന്‌ രണ്ടു ബൈക്കുകള്‍ വരികയും ചെയ്തു...
"പക്ഷെ എല്ലാ ലോകാവസാനത്തിനു മുന്‍പും ഒരു അവതാരം പിറവിയെടുക്കും." വല്യമ്മ തുടരുകയാണ്‌.
"അതെങ്ങനെ അറിയും?"
"അറിയാനൊന്നും പറ്റില്ല. സാഹചര്യങ്ങള്‍ കാണിച്ചു തരും. "
"ഇപ്പൊ അങ്ങനെ വല്ല സാഹചര്യവും??"
"ഇത്തവണ ഒരു വ്യത്യാസമുണ്ട്‌. "
"അതെന്താ?" "ഇത്തവണ ഗര്‍ഭത്തിലൂടെ പിറന്നുള്ള അവതാരമല്ല വരാനിരിക്കുന്നത്‌. "
"പിന്നെ?"
'ഇത്തവണ ഒരു മദ്ധ്യവയസ്കണ്റ്റെ ശരീരത്തിലായിരിക്കും അവതാരം. '
അപ്പോ ലാറ്ററല്‍ എന്‍ട്രിയാണ്‌ അവതാരത്തിണ്റ്റെ പരിപാടി.
"എവിടെയായിരിക്കും അവതാരം"
"അതൊന്നും എല്ലാവര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷെ ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഭഗവാനേ....... "
"ആരാ?"
"നീയായിട്ടാരോടും പറയണ്ട"
"ഇല്ല. "
"മോഡി!"
"ഹ്‌... ഹാര്‌???????"
"നരേന്ദ്രമോഡി
 ഇത്തവണ ജയിച്ചാ മതിയായിരുന്നു!"
മോട്ടോര്‍ വാഹന വകുപ്പിനെയും ഋഷിരാജ്‌ സിങ്ങിനെയും ഹൈക്കോടതി നിയമത്തെയും മറ്റും കാറ്റില്‍ പറത്തി ഞാന്‍ നൂറു കിലോമീറ്ററിനു മുകളില്‍ സ്പീഡോടെ വല്യമ്മയെ പെരുമ്പാവൂരെത്തിച്ച്‌ ഇറക്കിവിട്ടു.
എന്നിട്ടൊരു ദീര്‍ഘനിശ്വാസവും വിട്ടു.


Thursday, September 12, 2013

ഗൂഗിള്‍................!

2 comments
 സിബ്ബ്‌ കണ്ടു പിടിച്ചവന്റെ  പിറന്നാളിന്‌ സിബ്ബിന്റെ രൂപത്തിലും ആവിയന്ത്രം കണ്ടു പിടിച്ചവന്റെ പിറന്നാളിന് ആവിയന്ത്രത്തിന്റെ രൂപത്തിലും ഡൂഡിലുകള്‍ സൃഷ്ടിക്കുന്ന ഗൂഗിള്‍ കമ്പനിയുടെ ശ്രദ്ധയ്ക്ക്‌....
നിങ്ങളുടെ പേരില്‍ ഒരാള്‍ കേരളത്തിലുണ്ട്‌! ശ്രീമാന്‍ ഗൂഗിള്‍ രാമകൃഷ്ണപിള്ള!
അതെങ്ങനെ എന്നല്ലേ....
അറിയില്ല എന്നു പറയാന്‍ അറിയില്ല. അതു തന്നെ. ആരെന്തു ചോദിച്ചാലും കക്ഷി ഇരിക്കുകയാണെങ്കില്‍ ഇരിക്കുന്ന കസേരയില്‍ ഒന്നു കൂടി ചാരിയിരിക്കും. നില്‍ക്കുകയാണെങ്കില്‍ എവിടെയെങ്കിലും ഇരിക്കും എന്നിട്ട്‌ ഇരിക്കുന്നയിടത്തില്‍ ഒന്നു കൂടി ചാരിയിരിക്കും.സൈഡൊന്നു ചെരിയും. ഒരു കൈ കൊണ്ട്‌ കസേരയുടെ കൈയില്‍ തിരുമ്മിത്തുടങ്ങും. എന്നിട്ടു പറയും.
"അതായത്‌......

പിന്നെ അറിയാത്ത കാര്യങ്ങളുടെ അറിയാവുന്ന കഥകള്‍ അനര്‍ഗളനിര്‍ഗളം പ്രവഹിക്കും.
മറ്റൊരു സ്വഭാവം കൂടി ആളുടെ കുത്തകയായിട്ടുണ്ട്. ആരെന്തു പറഞ്ഞാലും ആദ്യത്തെ റെസ്പോണ്‍സ് 

" ഹാ. ‌...... "

എന്നായിരിക്കും. അങ്ങനെയല്ല എന്നോ മറ്റോ ആണ് ആൾ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തികഞ്ഞ സാംസ്കാരിക നായകനും പൊതുകാര്യ പ്രസക്തനുമൊക്കെയാണ്‌ ശ്രി പിള്ളേച്ചന്‍.ഒറ്റ ചടങ്ങുകളും വിടില്ല. പ്രമാണിക്കാവുന്ന ഒരവസരവും പാഴാക്കുകയുമില്ല.
ഒരിക്കല്‍ ഒരു ചടങ്ങില്‍ കൊണ്ടു പിടിച്ച തിരക്കുകള്‍ക്കിടയില്‍ ഒരു മാന്യദേഹം പിള്ളേച്ചനോട്‌ ഒരു സംശയം ചോദിച്ചു.
"അല്ല, നമ്മള്‍ എല്ലാ വര്‍ഷവും പിറന്നാളുകള്‍ക്ക്‌ അമ്പലത്തില്‍ വഴിപാടുകളും മറ്റും നടത്തുന്നുണ്ടല്ലോ. വീട്ടില്‍ ചടങ്ങുകളും മറ്റും നടത്തുകയും ചെയ്യും. പിന്നെ എന്തിനാ ചെലര്‌ പക്കപ്പിറന്നാളുകള്‍ക്ക്‌ വീട്ടില്‍ സ്പെഷ്യല്‍ ചടങ്ങുകളും വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും മറ്റും നടത്തുന്നത്‌?"
ഒരു കൊടും ചോദ്യം ചോദിച്ച മട്ടിലിരിക്കുന്ന മാന്യദേഹത്തെ ആകെ ഒന്നുഴിഞ്ഞു നോക്കി മനസ്സില്‍ ആയിരം പ്രാവശ്യം ഉരുവിട്ടു കൊണ്ടിരിക്കുന്ന അറിയില്ല എന്ന മന്ത്രത്തെ അടിച്ചമര്‍ത്തി പിള്ളേച്ചന്‍ അടുത്തു കണ്ട ഒരു കസേര വലിച്ച്‌ അതിലിരുന്നു.
"അതായത്‌..... കഴിഞ്ഞ ദിവസം... ഒരു പയ്യന്‍.... ബൈക്കിലിങ്ങനെ സ്പീഡില്‍ ഓടിച്ചു വരണു,"
മാന്യദേഹം മിഴിച്ചിരിക്കുകയാണ്‌. വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും പയ്യനും ബൈക്കും തമ്മിലെന്തു ബന്ധം? അതു ശ്രദ്ധിക്കാതെ കക്ഷി തുടര്‍ന്നു.
"അയാള്‌....എന്റെ അടുത്തെത്തിയപ്പോ ബൈക്കു നിര്‍ത്തി. ഹെല്‍മറ്റിന്റെ ഗ്ളാസു പൊക്കി എന്നോടു ചോദിച്ചു.  ഈ പോണേക്കരയ്ക്കു പോണ വഴിയേതാ... "
(അറിയില്ല.....അറിയില്ല.....അറിയില്ല..... പക്ഷേ മറുപടി പറയാതിരിക്കാന്‍ സാധിക്കില്ല!)
 "ഞാന്‍ നേരെ വലത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചു.
ഏതോ മരണാവശ്യത്തിനു പോണയാളാണെന്നു തോന്നുന്നു. ഒരു താങ്ക്സ്‌ പോലും പറയാതെ അവന്‍ ഞാന്‍ പറഞ്ഞ വഴിയേ പറപ്പിച്ചു പൊയ്ക്കളഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ എനിക്കു സംശയമായി. ശരിക്കും അതാണോ വഴി. ജ്യോഗ്രഫിക്കലി അതു തന്നെയാകാനാണു സാദ്ധ്യത. എങ്കിലും സംശയംതീര്‍ത്തേക്കാം എന്നു കരുതി ഞാന്‍ അടുത്തുള്ള ഒരു പെട്ടിക്കടക്കാരനോടു ചോദിച്ചു.
ഈ പോണേക്കരയ്ക്കുള്ള വഴിയേതാ...
അപ്പോ നേരെ ഓപ്പോസിറ്റുള്ള വഴിയിലേക്ക്‌ അയാള്‍ ചൂണ്ടിക്കാണിച്ചു. "
ഇത്രയുമായപ്പോഴേയ്ക്കും മാന്യദേഹം സഹികെട്ട്‌ ഇടപെട്ടു.
"അല്ല, നമ്മള്‍ പറഞ്ഞു വന്നത്‌ വിളിച്ചു ചൊല്ലിപ്രായശ്ചിത്തം..... "
"ഹാ...പറയട്ടെ... .....അങ്ങനെ ഞാന്‍ കാരണം ഒരാള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടായില്ലേ....അതു മൂലം നമുക്ക്‌ ഒരു കുറ്റബോധം ഉണ്ടായില്ലേ...തെറ്റു പറ്റിയില്ലേ...ഇനി നമ്മള്‍ അയാളെ കാണുകയില്ലല്ലോ.... അങ്ങനെയുള്ള അവസരങ്ങളില്‍ നമുക്കു പറ്റിയ തെറ്റുകള്‍ ഏറ്റു പറയാനാണ്‌ എല്ലാ പക്കപ്പിറന്നാളുകളിലും വിളിച്ചു ചൊല്ലി പ്രായശ്ചിത്തം!"

Friday, September 6, 2013

അദ്ധ്യാപക ദിന ആശംസകള്‍....

3 comments

നേഴ്സറി.

ഫോര്‍ട്ട്‌ കൊച്ചി സംസ്‌കൃതി ഭവനിലെ പൂതലിച്ച മരക്കോവണിയിലൂടെ കരഞ്ഞു
കൊണ്ട്‌ അച്ഛനമ്മമാരുടെ കൈ പിടിച്ച്‌ നേഴ്സറിയില്‍ കയറിച്ചെന്ന എന്നെ (അവ്യക്തമായ
ഓര്‍മ മാത്രം) കൈയില്‍ പിടിച്ച്‌ അകത്തേക്കു കൊണ്ടു പോയി അവിനാശിണ്റ്റെയും
ദീപകിണ്റ്റെയും അടുത്ത്‌ കൊണ്ടു പോയിരുത്തി കരയണ്ടാ...ഇവരൊക്കെ നിണ്റ്റെ
കൂട്ടുകാരല്ലേ എന്നു പറഞ്ഞ്‌ എന്നെ സമാധാനിപ്പിച്ച ഗീതടീച്ചര്‍ ഇപ്പോള്‍
എവിടെയാണെന്ന്‌ എനിക്കറിയില്ല. പിന്നീട്‌ അവിടെ നിന്ന്‌ പിരിഞ്ഞ്‌ അച്ഛണ്റ്റെ നാടായ
കൂവപ്പടി ചേരാനല്ലൂറ്‍ ഗവ സ്കൂളില്‍ ചേരുന്നതു വരെയും ഗീതടീച്ചറുടെ
സ്നേഹത്തോടെയുള്ള തലോടലിലെ വാത്സല്യം ഞാന്‍ അനുഭവിച്ചിരുന്നു.

കുന്നുമ്മേല്‍ സ്കൂള്‍

കുന്നുമ്മേല്‍ സ്കൂളില്‍ (ചേരാനല്ലൂറ്‍ ഗവ. സ്കൂള്‍) മടക്കിക്കുത്തിയാല്‍
പോലും നിലത്തിഴയുന്ന പോളിസ്റ്റര്‍ ഡബിള്‍ മുണ്ടുടുത്ത സുരേന്ദ്രന്‍ സാര്‍,
പരുപരുത്ത ശബ്ദമുള്ള രാമചന്ദ്രന്‍ സാര്‍, വെളുത്ത സാരി മാത്രമുടുത്തിരുന്ന സുലോചന
ടീച്ചര്‍, നല്ല സുന്ദരിയായിരുന്ന സ്നേഹം മാത്രം തോന്നിയിരുന്ന ജഗദമ്മ ടീച്ചർ....

നാലിലെത്തിയപ്പോഴായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ രംഗപ്രവേശം.
ഇംഗ്ളീഷും സാമൂഹ്യപാഠവുമായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ വിഷയങ്ങള്‍. നാലാം
ക്ളാസിലായിരുന്നു അക്കാലത്ത്‌ ഇംഗ്ളീഷിണ്റ്റെ ഹരിശ്രീ.. വലിയ മീശ. മയമുള്ള ശരീരം. പുറകോട്ട്‌ എണ്ണ തേച്ച്‌ ചീകി വെച്ച മുടി.

ഉയരം കുറഞ്ഞ അയ്യപ്പന്‍ കുട്ടി സാറിനെ മൂന്നാം ക്ളാസില്‍ വെച്ചു തന്നെ പേടിയോടെയാണ്‌ കണ്ടിരുന്നത്‌. കാരണം അടിയും കണ്ണുരുട്ടും...
അയ്യപ്പന്‍ കുട്ടി സാറിനെ ആദ്യം കണ്ട ദിവസം മറ്റു കുട്ടികളോട്‌ പെരുമാറുന്നതില്‍ നിന്ന്‌ വ്യത്യസ്ഥമായി എന്നോട്‌ ഇച്ചിരി മയത്തില്‍ പെരുമാറുന്നതിണ്റ്റെ കാരണം പിന്നീടാണ്‌ എനിക്ക്‌ മനസ്സിലായത്‌. പണ്ടെപ്പോഴോ പുള്ളിയുടെ കാലില്‍ ഉണ്ടായ ഒരു വലിയ മുറിവ്‌ ഡ്രസ്‌ ചെയ്ത്‌ ആളുടെ വലിയ ഒരു പ്രശ്നം പരിഹരിച്ചത്‌ നഴ്സ്‌ ആയ എണ്റ്റെ അമ്മ ആയിരുന്നത്രേ..
നാലാം ക്ളാസില്‍ പഠിക്കുന്ന മറ്റു കുട്ടികള്‍ സ്കൌട്ടില്‍ ചേര്‍ന്നില്ലെങ്കിലും ഞാന്‍ ചേരണം എന്ന്‌ സ്കൌട്ട്‌ മാസ്റ്റര്‍ കൂടിയായ അയ്യപ്പന്‍ കുട്ടി സാര്‍ ആഗ്രഹിച്ചു. അതിന്‍ പ്രകാരം നാലു മണിയ്ക്ക്‌ ക്ളാസ്‌ കഴിഞ്ഞ ഞാന്‍ സ്കൂളില്‍ ലെഫ്റ്റ്‌ രൈറ്റ്‌ പരിശീലിക്കാനായി
വെയിറ്റു ചെയ്തു. പക്ഷെ സാര്‍ വിചാരിക്കാത്ത ഒരു പ്രശ്നം സംഭവിച്ചു. സ്കൌട്ടില്‍
ചേര്‍ന്ന്‌ ഞാന്‍ വെല്യ സംഭവമാകാന്‍ പോകുന്ന വിവരം വീട്ടില്‍ പറയാതിരുന്നതിനാല്‍
ആറു മണി വരെ എന്നെ നോക്കിയിരുന്ന അച്ഛനമ്മമാരും അന്നത്തെ കൂട്ടു കുടുംബത്തിലെ മറ്റു വെല്യച്ഛന്‍മാര്‍, വെല്ല്യമ്മമാര്‍, അമ്മാവന്‍മാര്‍, അമ്മയിമാര്‍, ചേട്ടന്‍മാര്‍
തുടങ്ങിയവര്‍ പല ഭാഗങ്ങളിലായി എന്നെ അന്വേഷിച്ച്‌ നടക്കേണ്ടതായി വന്നു.

അഞ്ചാം ക്ളാസില്‍ എത്തിയപ്പോളേയ്ക്കും ഹിന്ദി ആരംഭിച്ചു. പട്ടത്തി രാധ ടീച്ചറും. മനോഹരമായ ചുരുണ്ട മുടി. എല്ലാ കാര്യങ്ങള്‍ക്കും ശിവാജി ഗണേശണ്റ്റേതു പോലെയുള്ള ഓവര്‍ എക്സ്പ്രഷന്‍.പിന്നെ ഉറച്ച ശബ്ദത്തില്‍ ഹിന്ദിയില്‍ മാത്രമുള്ള സംസാരവും.

ഹിന്ദിയോടൊപ്പം നാലാം ക്ളാസുവരെ ഔദ്യോഗികമായല്ലാതെ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന
ഒരാനുകൂല്യം പിരീഡായി രംഗ പ്രവേശം ചെയ്തു. ഡ്രില്‍! കൂടെ ഒരു ടെററും. ജോസഫ്‌ സാര്‍! ആറടി ഉയരം. നല്ല വണ്ണം. വെളുത്ത മീശ, മഞ്ഞ ബജാജ്‌ സ്കൂട്ടര്‍, മഞ്ഞ ഹെല്‍മറ്റ്‌, പിന്നെ സാറിണ്റ്റെ അത്ര തന്നെ നീളമുള്ള ചൂരലും. ഇരട്ടപ്പേരായിരുന്നു പ്രസിദ്ധം. അമ്പമ്പട......... അയ്യോ സോറി!
അഞ്ചാം ക്ളാസില്‍ മറ്റൊന്നു കൂടി തുടക്കം കുറിച്ചു. തയ്യല്‍!
തയ്യല്‍ തങ്കമ്മ സാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ ഒരു ലക്ഷം വെട്ടു കഷണങ്ങള്‍ വീട്ടില്‍ കിട്ടുമായിരുന്നിട്ടും ഒരു ടവല്‍ വലുപ്പത്തിലുള്ള വെളുത്ത ചീട്ടിത്തുണിക്കഷണം ഞാന്‍ വില കൊടുത്തു വാങ്ങി. നൂലും സൂചിയും വാങ്ങി. ഇന്നും എനിക്ക്‌ പൊട്ടിപ്പോയ ഒരു ബട്ടണ്‍ മാറ്റണമെങ്കില്‍ പരസഹായം വേണമെങ്കില്‍ അതിനു കാരണം തയ്യല്‍ തങ്കമ്മ സാറിണ്റ്റെ പഠിപ്പിക്കലിണ്റ്റെ പ്രശ്നമല്ല. മറിച്ച്‌ സ്കൂളില്‍ പഠിപ്പിക്കുന്ന തയ്യല്‍ കൊണ്ട്‌ ഒരു കുന്തവും പഠിക്കാന്‍ പറ്റില്ല എന്നതു തന്നെ.
ആറാം ക്ളാസില്‍ ക്ളാസ്‌ ടീച്ചറായി എത്തിയ മാലതി ടീച്ചറും ഹിന്ദി ടീച്ചറായിരുന്നു. പാമ്പു കടിയേറ്റ്‌ ഒരാഴ്ച ക്ളാസില്‍ പോകാന്‍ കഴിയാതിരുന്ന എന്നെ ക്ളാസ്‌ മിസ്‌ ചെയ്തതിന്‌ ശകാരിച്ച ടീച്ചറോട്‌ പാമ്പു കടിയേറ്റ കഥ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്കുണ്ടായ സംഭ്രമവും നല്ല ഓര്‍മ.
പ്രിയ സുഹൃത്ത്‌ സിജികുമാറിണ്റ്റെ അമ്മ തങ്കമണി ടീച്ചര്‍ (സ്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും ആരാധന ടീച്ചറോടായിരുന്നു. കാരണം ടീച്ചറെ ഭര്‍ത്താവ്‌ ബുള്ളറ്റില്‍ കൊണ്ടു വിടും എന്നതു തന്നെ.) സിജി കുമാറിനോട്‌ അക്കാലത്ത്‌ ഭയങ്കര കലിപ്പുമായിരുന്നു. കാരണം
ഇണ്റ്റര്‍വല്‍ സമയത്ത്‌ ടീച്ചര്‍മാര്‍ക്കുള്ള ചായയിലൊരെണ്ണം ഇവന്‍ സ്റ്റാഫ്‌ റൂമില്‍ പോയി കുടിയ്ക്കുമായിരുന്നു.
പില്‍ക്കാലത്ത്‌ ഹംസ എന്ന സുഹൃത്തിണ്റ്റെ തല ഒരു കുഞ്ഞു? കല്ലു കൊണ്ട്‌ എറിഞ്ഞ്‌ പൊട്ടിച്ച ശേഷം ഹംസയുമായുണ്ടാക്കിയ ധാരണ അനുസരിച്ച്‌ കല്ലില്‍ തട്ടി വീണ ഹംസയെ ഫസ്റ്റ്‌ എയ്ഡിനായി ഞാന്‍ ജോസഫ്‌ സാറിണ്റ്റെ മുന്‍പില്‍ കൊണ്ടു പോയി. എന്തൊരു നല്ല പയ്യന്‍! ഇവന്‍ നന്നായി വരും എന്ന മട്ടില്‍ കൂട്ടുകാരനെ രക്ഷിയ്ക്കാന്‍ മുന്‍ കൈ എടുത്ത എന്നെപ്പറ്റി സ്റ്റാഫ്‌ റൂമില്‍ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്ന ജോസഫ്‌ സാറിണ്റ്റെ മുന്‍പിലേക്ക്‌ ലവന്‍ ലവണ്റ്റെ തലയിലേക്ക്‌ കല്ലു വലിച്ചെറിയുന്ന കണ്ടല്ലോ....എന്ന അറിവുമായി ചെന്ന തങ്കമണി ടീച്ചറോട്‌ ഇന്ന്‌ തെല്ലും പരിഭവമില്ല. അന്നുമില്ല.

സുധീര്‍ എന്ന സുഹൃത്തിനെ ഓര്‍മ വരുന്നു. ടീച്ചറില്ലാത്ത ഒരു പിരീഡില്‍ ക്ളാസില്‍ ഭയങ്കര കോലാഹലം നടക്കേ അപ്പുറത്തെ ക്ളാസില്‍ നിന്നും ഓടിയെത്തി ആരാടാ ഒച്ചയുണ്ടാക്കുന്നേ എന്നു ചോദിച്ച രാധാമണി ടീച്ചര്‍. ആരാടാ ഈ പിരീഡ്‌ എന്ന ടീച്ചറിണ്റ്റെ രണ്ടാമത്തെ ചോദ്യത്തിന്‌ സുധീറിണ്റ്റെ ഉത്തരം പെട്ടെന്നായിരുന്നു. "സുലോചന!"
"ഓഹോ.....നീ ഇവിടെ വാ..." രാധാമണി ടീച്ചര്‍ സുധീറിണ്റ്റെ ചെവിയ്ക്കു പിടിച്ച്‌ "സുലോചന ടീച്ചറാണല്ലേ...ഞാന്‍ കരുതി നിണ്റ്റെ മകളായിരിക്കുമെന്ന്‌..."" എന്ന ആക്രോശത്തോടെ എയറില്‍ ടീച്ചര്‍ വരച്ച ജ്യാമിതീയ രൂപങ്ങള്‍ ഇന്നും ചിരിയുണര്‍ത്തുന്നു.
കര്‍ത്താവു സാര്‍ സാമൂഹ്യ പാഠം പഠിപ്പിച്ചത്‌ ഏഴിലായിരുന്നു.
സാറിനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാര്യം കൂടിയുണ്ട്‌. അക്കാലത്ത്‌ പ്രസംഗ മത്സരത്തിനോ പദ്യം ചൊല്ലലിനോ മറ്റോ (രണ്ടും പിന്നീടു ചെയ്തിട്ടില്ലാത്തതു കൊണ്ട്‌ ഓര്‍മയില്ല) സ്കൂളില്‍ സമ്മാനം കിട്ടിയ എന്നെ ഉപജില്ലാ മത്സരത്തിന്‌ കര്‍ത്താവു സാര്‍ കൊണ്ടു പോകുകയാണ്‌. എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ഒരു സമ്മാനവും വാങ്ങാതെ തിരിച്ചു വന്നു. അങ്ങനെ വരുന്ന വഴി വഴിയില്‍ കിടന്ന്‌ എനിക്ക്‌ ഒരു അമ്പതു പൈസ തുട്ട്‌ കിട്ടി. (അന്ന്‌ അത്‌ ഒരു സ്കൂള്‍ കുട്ടിയ്ക്ക്‌ വലിയ തുകയാണ്‌). സാര്‍ കൂടെയുള്ളതു കൊണ്ട്‌ എടുക്കാന്‍ വയ്യ. എന്നാല്‍ അന്‍പതു പൈസ കളയാനും വയ്യ. വഴിയില്‍ കിട്ടിയ പൈസ എടുക്കരുതെന്നാണ്‌ അന്ന്‌ അദ്ധ്യാപകര്‍ പരക്കെ പഠിപ്പിച്ചിരിക്കുന്നത്‌. അഥവാ കിട്ടിയാല്‍ ഉടമസ്ഥനെ കണ്ടു പിടിച്ച്‌ തിരിച്ചേല്‍പിക്കണം.
ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരിക്കലും ഉടമസ്ഥനെ കാണാതിരിക്കാനുള്ള വിദ്യയൊക്കെ അന്നേ
എനിക്കറിയാമായിരുന്നു. പക്ഷെ കര്‍ത്താവു സാര്‍ എന്നെ അമ്പരപ്പിച്ചു. തല കൊണ്ട്‌
"മ്‌.... എടുത്തോ" എന്ന മട്ടില്‍ ഒരു ആക്ഷന്‍ കാണിച്ചു.
സ്കൂളില്‍ നിന്ന്‌ പുറത്തിറങ്ങിയ ഞാന്‍ ഒരു സേമിയ ഐസും തേന്‍ നിലാവും വാങ്ങി തിന്നു എന്നാണോര്‍മ.
ഡ്രോയിംഗ്‌ എന്ന സംഭവവും വര്‍ക്ക്‌ എക്സ്പീരിയന്‍സ്‌ എന്ന സംഭവവും ഏഴാം ക്ളാസിലാണ്‌ തുടങ്ങി വെച്ചതെന്നാണോര്‍മ. വര്‍ക്ക്‌ എക്സ്പീരിയന്‍സിണ്റ്റെ ഭാഗമായി ഒരു പാനല്‍ ബോര്‍ഡും പേപ്പര്‍ കൊണ്ടുള്ള കലാസൃഷ്ടികളും മറ്റും ഞങ്ങളെ പഠിപ്പിച്ച അരോഗ
ദൃഢഗാത്രനായ ആ ഗൌരവക്കാരനായ സാറിണ്റ്റെ പേരു മാത്രം ഓര്‍മ കിട്ടുന്നില്ല.

ഡ്രോയിംഗ്‌ പഠിപ്പിക്കാന്‍ അന്നും ഇന്നും ഒരു സാറേയുള്ളൂ....മണി സാര്‍.
പിന്നീടുള്ള എണ്റ്റെ ജീവിതത്തില്‍ കൂടിയും ഇത്ര സ്വാധീനം ചെലുത്തിയ അദ്ധ്യാപകര്‍
വളരെ അപൂര്‍വമായേ ലഭിക്കൂ....
പിന്നേടങ്ങോട്ട്‌ എല്ലാ ക്ളാസുകളിലും സാര്‍ ഇല്ലാത്ത പിരീഡാണെങ്കില്‍ മണിസാര്‍ കയറി വരും. കണക്കും സോഷ്യലും സയന്‍സും ഇംഗ്ളീഷും മലയാളവും എല്ലാം പഠിപ്പിക്കും. ഡ്രോയിങ്ങിണ്റ്റെ പിരീഡില്‍ ഡ്രോയിങ്ങും.
സാറിണ്റ്റെ വര..

ആഹാ.... ദൈവമേ...സാറിന്‌ എണ്റ്റെ കണ്ണു കിട്ടരുതേ.....

ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ എന്നെ അതി മനോഹരമായി കണക്കു പഠിപ്പിച്ച മേരിടീച്ചർമാരെ ഓർക്കാതിരിക്കാൻ വയ്യ. പഴയ പാകിസ്താൻ ക്രിക്കറ്റർ അബ്ദുൽ ഖാദിർ ബൌൾ ചെയ്യാൻ വരുന്നത് പോലെ ചെറിയ ഡിസ്ക്കോ ആക്ഷനുകൾ കാണിച്ചിരുന്ന മേരിടീച്ചരും പിന്നെ കർക്കശക്കാരിയായ മറ്റൊരു മേരി ടീച്ചറും.....അന്നൊക്കെ മുഴുവൻ മാര്ക്കും കണക്കിനു കിട്ടിയുരുന്നു എന്നതാണ് അതിശയം.

എട്ടാം ക്ളാസില്‍ ഹൈസ്കൂളിലായതിണ്റ്റെ അഹങ്കാരം എന്നെ വല്ലാതെ പിടികൂടിയിരുന്നു. കുറേ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക്‌ പോയി. വേറെ ചിലര്‍ മറ്റു സ്കൂളുകളില്‍ നിന്നും ടി സി വാങ്ങി വന്നു. യശശരീരനായ നാരായണ പിള്ള സാര്‍ ആയിരുന്നു ഹെഡ്‌ മാസ്റ്റര്‍.. എന്നും പാണ്റ്റ്‌ ഇട്ടു വന്നിരുന്ന പിള്ള സാര്‍ കൈ രണ്ടും
പാണ്റ്റിണ്റ്റെ പോക്കറ്റില്‍ കയറ്റി വെച്ചായിരുന്നു അസംബ്ളിയെ അഭിമുഖീകരിച്ചിരുന്നത്‌.. ഒരിക്കല്‍ എന്തോ ഒരു വിശേഷത്തിന്‌ വെള്ളമുണ്ട്‌ ഉടുത്തു വന്ന പിള്ള സാര്‍ കൈ രണ്ടും അറിയാതെ പോക്കറ്റില്‍ ഇടാന്‍ ശ്രമിച്ചത്‌ അസംബ്ളിയില്‍ ചിരി പടര്‍ത്തുകയും സാറിണ്റ്റെ മുഖത്തേക്ക്‌ ആ ചിരി പകര്‍ത്തുകയും ചെയ്തത്‌ എണ്റ്റെ മുഖത്ത്‌ ഇപ്പോഴും ചിരി വിടര്‍ത്തുന്നു.
ഒരു സമരത്തിന്‌ അന്നത്തെ ഒരു കുട്ടി നേതാവ്‌ പിള്ളസാറിനെ തല്ലാന്‍ കൈ ഓങ്ങിയത്‌ അന്ന്‌ വിവരക്കേടു കാരണം ചിരിയുണര്‍ത്തിയതിന്‌ സാറിനോട്‌ മാപ്പു ചോദിക്കുന്നു. അതു കണ്ട്‌ പട്ടത്തി രാധ ടീച്ചര്‍ തല കറങ്ങി വീണത്‌ എന്തിനാണെന്ന്‌ മനസ്സിലാക്കാനുള്ള വിവരം ഇല്ലാതിരുന്നതിനും മാപ്പു ചോദിക്കുന്നു.

ഫിസിക്സ്‌ എന്ന കീറാമുട്ടി വിഷയം പഠിപ്പിക്കാന്‍ കാലം തെരഞ്ഞെടുത്തത്‌ അസാമാന്യ പ്രതിഭയായിരുന്ന ഗോപിനാഥന്‍ സാറിനെയായിരുന്നു. ഒരു കൈ പോളിയോ ബാധിച്ച്‌ തളര്‍ന്ന അദ്ദേഹം ആ കൈ കൂടി ഉപയോഗിച്ച്‌ അംബാസഡര്‍ കാര്‍ ഓടിച്ച്‌ സ്കൂളില്‍ വന്നിരുന്നത്‌ മറക്കാന്‍ കഴിയുന്നില്ല. ഞങ്ങളില്‍ ഇലക്ട്രോണിക്സ്‌, ഫിസിക്സ്‌ കൌതുകങ്ങള്‍ നിറച്ച്‌ വിവിധ പരീക്ഷണങ്ങള്‍ നടത്താനും യുറേക്ക, ശാസ്ത്രമേള തുടങ്ങിയ പരിപാടികളില്‍ സ്കൂളിനെ പ്രതിനിധീകരിക്കാന്‍ എന്നെ തെരഞ്ഞെടുത്തേക്കാം എന്ന റിസ്ക്‌ എടുക്കാനും മറ്റും സാര്‍ തയ്യാറായി.
എട്ടിലെ ജ്യോഗ്രഫി പഠിപ്പിച്ച തങ്കപ്പന്‍ സാറിനെ എങ്ങനെ മറക്കാന്‍. ആറടി ഉയരത്തില്‍ ആ ആജാനുബാഹു വലത്തെ കൈ ഉയര്‍ത്തി വായുവില്‍ ചുഴറ്റി ഘന ഗംഭീരമായ ശബ്ദത്തില്‍ "പണ്ട്‌ ഗ്രീസില്‌....." എന്നു പറഞ്ഞ്‌ തുടങ്ങിയിരുന്ന ക്ളാസുകള്‍ ഈയിടെ വീണ്ടും ഓര്‍ക്കാനിടയായി. രൂപയുടെ മൂല്യം ഇങ്ങനെ കുറഞ്ഞാല്‍ ദൈവം തന്നെ നേരിട്ട്‌ ഇടപെട്ട്‌ പണ്ട്‌ ജ്യോഗ്രഫിയില്‍ പറഞ്ഞ പോലെ ഒരു ഫലകങ്ങളുടെ ഡിസ്പ്ളേസ്മണ്റ്റ്‌ ഉണ്ടാക്കി ഇന്‍ഡ്യയെ ചിതറിച്ചുകളയും എന്നു പറഞ്ഞപ്പോഴായിരുന്നു അത്‌..
എട്ടിലായപ്പോഴേയ്ക്കും ഹിന്ദി പഠിപ്പിക്കാന്‍ ഓമനമ്മ ടീച്ചര്‍ എത്തി. വാത്സല്യത്തിണ്റ്റെ ആള്‍രൂപം എന്നു വേണം ആയമ്മയെ വിശേഷിപ്പിക്കാന്‍..വാത്സല്യത്തോടെയുള്ള ചീത്തവിളി അവരാണ്‌ ആദ്യമായി എന്നെ കാണിച്ചു തന്നത്‌. നെ കോ സെ കാ കേ കി മേം പര്‍ എന്ന സൂത്രവാക്യം ഹിന്ദി ക്ളാസുകളിലൂടെ എനിക്ക്‌ ഓമനമ്മ ടീച്ചര്‍ കാണിച്ചു തന്ന അതേ സമയത്ത്‌ ചില വാക്കുകളുടെ ദീര്‍ഘം ഇടത്തും വലത്തും മാറിപ്പോയതിന്‌ നന്നായി ശകാരിക്കുകയും ചെയ്തു. (പില്‍ക്കാലത്ത്‌ എണ്റ്റെ അനിയന്‍ ഇതേ തെറ്റ്‌ ആവര്‍ത്തിച്ചപ്പോള്‍ ചെട്ടണ്റ്റെ അനിയന്‍ കോന്തുക്കുറുപ്പ്‌ എന്നു പറഞ്ഞ്‌ വാത്സല്യത്തോടെ തോളില്‍ തല്ലിയത്‌ അവന്‍ പറഞ്ഞ്‌ എനിക്കറിയാം).
കണക്ക്‌ പഠിപ്പിച്ചത്‌ എട്ടു മുതല്‍ ഒൻപതാം ക്ളാസിണ്റ്റെ ആദ്യ മാസങ്ങള്‍ വരെ ക്ളാസ്‌
ടീച്ചര്‍ ആയിരുന്ന വത്സല ടീച്ചര്‍ ആയിരുന്നു. ഇന്നും കണക്കിന്‌ മണ്ടന്‍ എന്നു തന്നെ
പറയാവുന്ന എന്നെ പത്താം ക്ളാസില്‍ ഏതാണ്‌ മുഴുവന്‍ മാര്‍ക്കും വാങ്ങി പാസാവാന്‍
സഹായിച്ചത്‌ വത്സല ടീച്ചറിണ്റ്റെ അസാമാന്യ പാടവം തന്നെയായിരുന്നു.
ടീച്ചര്‍ എനിക്കു വെച്ച ഒരു പാര ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ. അന്നൊക്കെ ലൈബ്രറി എന്നൊരു മുറി സ്കൂളിലുണ്ടായിരുന്നു. അവിടെ നിന്ന്‌ ഒരു ദിവസം ക്ളാസ്‌ ടീച്ചര്‍ ആയ വത്സല ടീച്ചര്‍ ഒരു മുപ്പതു പുസ്തകങ്ങള്‍ കൊണ്ടു വന്നു. എല്ലാവര്‍ക്കും ഓരോ പുസ്തകം കൊടുത്തു. പല പല കഥകള്‍. എന്നിട്ട്‌ വായിച്ചവര്‍ മറ്റുള്ളവരോട്‌ ഷെയര്‍ ചെയ്ത്‌ വായിക്കനം എന്ന്‌ ഒരു ഉപദേശവും. വര്‍ഷാവസാനം പുസ്തകം തിരികെ കൊടുക്കാന്‍ നേരം എല്ലാവരും എല്ലാ പുസ്തകവും വായിച്ചു കഴിഞ്ഞിരുന്നു. ഞാനൊഴികെ. കാരണമെന്താ....എനിക്കു കിട്ടിയ പുസ്തകം! "കണക്കിലെ സൂത്രവാക്യങ്ങള്‍!" ടീച്ചര്‍ നല്ല സ്റ്റുഡണ്റ്റായ എനിക്കു പ്രത്യേകം കരുതി വെച്ചതായിരുന്നു അത്‌..
ഒന്‍പതിലെ മലയാളം പഠിപ്പിച്ച ഒരാള്‍ പ്രത്യേകം ഓര്‍മയിലേക്കു കയറി വരുന്നു. വെളുത്ത വേലപ്പന്‍ സാര്‍ (കറുത്ത ഒരു വേലപ്പന്‍ സാര്‍ ഉണ്ടായിരുന്നിരിക്കണം. എണ്റ്റെ ഓര്‍മയിലില്ല. ) ആയിരുന്നു അത്‌. ഒരു ദിവസം സാര്‍ ക്ളാസില്‍ കയറി വന്നപ്പോള്‍ ആരോ ഉറക്കെ ഒരു കൂവു കൂവി. അന്ന്‌ ആ പിരീഡ്‌ മുഴുവന്‍ ഓരോരുത്തരെയായി വിളിച്ച്‌ സാര്‍ സ്വകാര്യമായി "ആരാണ്‌ ഇന്ന്‌ ഞാന്‍ ക്ളാസില്‍ കയറി വന്നപ്പോ കുറുക്കന്‍ കൂവീത്‌?" എന്നു ചോദിച്ച്‌ ആളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു.
ഒൻപതാം ക്ലാസിലെ ക്ലാസ് ടീച്ചർ ലില്ലി ടീച്ചർ ഒരു ഗൌരവക്കാരിയായിരുന്നു. നല്ല സൗന്ദര്യമുണ്ടായിരുന്ന ടീച്ചർ നന്നായി പഠിപ്പിക്കുകയും ചെയ്തിരുന്നു.(അന്നത്തെ ഒരു ഒന്പതാം ക്ലാസുകാരന് എന്താണെന്നു പോലും മനസ്സിലാകാത്ത ഒരു ഇരട്ടപ്പേരും ടീച്ചർക്കുണ്ടായിരുന്നു.)

പത്തിലെ ക്ളാസ്‌ ടീച്ചറായിരുന്ന പിന്നീട്‌ എ ഇ ഓ ആയി റിട്ടയര്‍ ചെയ്ത യശശരീരനായ രാമന്‍ സാര്‍, വെളുത്ത വസ്ത്രം മാത്രം ധരിച്ചെത്തുന്ന ഇന്ദിര ടീച്ചര്‍, സയന്‍സ്‌ പഠിപ്പിച്ച പ്രസന്ന ടീച്ചര്‍, ആനിടീച്ചർ, ബന്ധുവായ ലളിത ടീച്ചര്‍, അമ്മായി കൂടിയായ പില്‍ക്കാല ഹെഡ്‌ മിസ്ട്രസ്‌ അംബിക ടീച്ചര്‍, ഹൈസ്കൂളിലെ ഡ്രില്‍ സാര്‍ യാക്കോബ്‌ സാര്‍, അന്നത്തെ ഹെഡ്‌ മിസ്ട്രസ്‌ ആയിരുന്ന ജാനകിയമ്മ ടീച്ചര്‍, യശശരീരനായ കുരിയാക്കോസ്‌ സാര്‍

ദൈവമേ...ആരെയും വിട്ടു പോയിട്ടില്ലല്ലോ അല്ലേ....

സ്കൂള്‍ ആനുവല്‍ സ്പോര്‍ട്സ്‌ ദിനം മൈക്കിലൂടെ എന്നും വിളിച്ചു പറയുന്നത്‌
കുരിയാക്കോസ്‌ സാര്‍ ആയിരുന്നു.
സാറിണ്റ്റെ "അപ്‌..അപ്‌ " എന്ന പ്രോത്സാഹനം ഇപ്പോഴും കാതില്‍ മുഴങ്ങുന്നില്ലേ... ജീവിതയാത്രയില്‍ എപ്പോഴും പുറകിലൂടെ....

"ഓടടാ...അപ്‌...അപ്‌...അപ്‌...."

ശ്രീ ശങ്കര കോളേജ്‌

എണ്റ്റെ മനസ്സിലേക്ക്‌ എഴുപത്‌ കുട്ടികളുടെ ഇടയില്‍ നിന്ന്‌ പ്ളാറ്റ്ഫോമിലേക്ക്‌ കയറി നില്‍ക്കുന്ന ഉയരം കുറഞ്ഞ പ്രേം നസീറിനെ പ്പോലെ മുടിയും മറ്റും ചീകിയ, അതേ പോലെ തന്നെ സംസാരിക്കുന്ന ഇംഗ്ളീഷ്‌ പഠിപ്പിക്കുന്ന കൃഷ്ണമൂര്‍ത്തി സാര്‍ ആണ്‌ ആദ്യമായി കയറി വരുന്നത്‌. അതോടൊപ്പം കണക്ക്‌ പഠിപ്പിക്കാന്‍ ട്യൂഷന്‌ പോയ അടികള്‍ സാറും. അച്ചടി ഭാഷയായിരുന്നു കൃഷ്ണ മൂര്‍ത്തി സാറിന്‌ എങ്കില്‍ മുറുക്കി ചുവപ്പിച്ച
കണക്കായിരുന്നു അടികള്‍ സാറിന്‌..

ഇംഗ്ളീഷ്‌ ക്ളാസില്‍ പ്രോസ്‌, പോയട്രി, ഡ്രാമ എന്നിങ്ങനെ വിവിധ തരം പുസ്തകങ്ങള്‍ മാറി മറഞ്ഞു. പട്ടിമറ്റത്തു നിന്നു വന്ന മസിലിണ്റ്റെ ആധിക്യം കാരണം ശരീരമാകെ വലിഞ്ഞു മുറുകി നില്‍ക്കുന്ന ബേബി സാര്‍ ഒരു വര്‍ഷം മുഴുവന്‍ "ഡസ്റ്റ്‌ ഓഫ്‌ ദ റോഡ്‌ മൈ ഡിയര്‍...ഡസ്റ്റ്‌ ഓഫ്‌ ദ്‌ റോഡ്‌" എന്ന ഡ്രാമ പുസ്തകത്തിലെ ആദ്യ പാഠത്തിണ്റ്റെ ഒരു വരി മാത്രം വളരെ പരുക്കനായ ശബ്ദത്തില്‍ പഠിപ്പിച്ചു. പക്ഷെ പോയട്രിയുടെ മാധുര്യം മുഴുവന്‍ മനസ്സിലാവാഹിച്ച്‌ പഠിപ്പിച്ച (സത്യം! ഞാന്‍ ആ ടീച്ചറിണ്റ്റെ പേര്‌ മറന്നു പോയി. പക്ഷെ ഒരു രൂപരേഖാ വിദഗ്ധനെപ്പോലെ അവരെ ഞാന്‍ വരച്ചു കാട്ടിത്തരാം...ഇല്ല. ഓര്‍മ വന്നു. ഉഷാദേവി ടീച്ചര്‍)ആ നല്ല ടീച്ചര്‍ "ലാ ബെല്‍ ഡേം സാന്‍സ്‌ മേഴ്സി" എന്ന ഒരു പോയം പഠിപ്പിച്ചത്‌ എങ്ങനെ മറക്കാന്‍...
ബോട്ടണി പഠിപ്പിച്ച (ക്ളിയോം...പിന്നേറ്റ്‌ലി കോമ്പൌണ്ട്‌ ലീഫ്, ഹൈബിസ്കസ്‌, തുടങ്ങി വായില്‍ക്കൊള്ളാത്ത ഒരു പാടു പേരുകള്‍ പഠിപ്പിച്ച) ശാന്താദേവി ടീച്ചറിനെയും മറക്കാനാവില്ല.
ഒരു റാഗിങ്ങിനു വിധേയനാവുന്നതു പോലെ ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെയും (ചാക്കോ ജോര്‍ജ്‌ സാര്‍) ഫിസിക്കല്‍ കെമിസ്ട്രിയുടെയും (മോഹന ബാബു സാര്‍) ക്ളാസുകളും ആ വിഷയത്തോടുള്ള വെറുപ്പില്ലാതെ ഞാന്‍ ആസ്വദിച്ചു.
ഒരു ട്യൂഷന്‍ സെണ്റ്ററിലെ സാറന്‍മാര്‍ ഇരുന്നു കത്തി വയ്ക്കുന്ന പോലെയുള്ള ഒരു സ്ഥലമായിരുന്നു ഹിന്ദി ഡിപ്പാര്‍ട്മണ്റ്റ്‌. ഭാര്യാ ഭര്‍ത്താക്കന്‍മാരായ ഗോപാലകൃഷ്ണന്‍ സാറും അദ്ദേഹത്തിണ്റ്റെ ഭാര്യയും അടങ്ങുന്ന കുടുംബ കാര്യമായിരുന്നു ഹിന്ദി!.
സുവോളജി പഠിപ്പിച്ച കെ എന്‍ ഗോപാലകൃഷ്ണന്‍ സാറിണ്റ്റെ ചില കമണ്റ്റ്സ്‌ സുവോളജി പഠിക്കാന്‍ അതീവ ഗുണകരമായിരുന്നു എങ്കിലും അങ്ങനെ പറത്തു പറയാന്‍ കൊള്ളാവുന്നവയല്ലാത്തതിനാല്‍ പറയുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം.
രണ്ടാം വര്‍ഷം ഇംഗ്ളീഷ്‌ പഠിപ്പിച്ച രവീന്ദ്രന്‍ സാര്‍, സുജേഷ്‌ സാര്‍ (ഇന്നത്തെ സ്റ്റേജ്‌ കലാകാരന്‍മാര്‍ സാധാരണ ധരിച്ച്‌ കാണാറുള്ള ഒരുതരം ജുബ്ബയായിരുന്നു കക്ഷിയുടെ അന്നത്തെ ഡ്രസ്‌), ഫിസിക്സിലെ വി എച്‌ നാരായണ സ്വാമി സാര്‍, പിന്നെ എക്കാലത്തെയും പ്രിയങ്കരനായ പില്‍ക്കാല പ്രിന്‍സിപ്പാള്‍ പി എസ്‌ രാമചന്ദ്രന്‍ സാര്‍...(സാര്‍ ഈ ചെറു കുറിപ്പില്‍ ഒതുങ്ങാനുള്ളയാളല്ല)..
അക്കാലത്ത്‌ അഡീഷനല്‍ മാത്സ്‌ എന്ന ഒരു അലമ്പ്‌ പരിപാടി ഏറ്റെടുത്ത്‌ വിജയിപ്പിച്ച എനിയ്ക്ക്‌ ആദ്യ വര്‍ഷം കാലിടറി. പക്ഷെ അത്‌ എന്നെ കണക്ക്‌ പഠിപ്പിച്ച്‌ നന്നാക്കാന്‍ വളരെയധികം കിണഞ്ഞ്‌ പരിശ്രമിച്ച ജി. നാരായണ അയ്യര്‍ എന്ന അതുല്യ പ്രതിഭയുടെ തകരാറായിരുന്നില്ല. ലോകത്ത്‌ കണക്ക്‌ എന്ന വിഷയത്തില്‍ ഒരു പുസ്തകം ഇറങ്ങിയാല്‍ ആദ്യത്തെ നൂറെണ്ണത്തിലൊന്നെങ്കിലും അയച്ചു കിട്ടിയിരുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

എന്തോ... ഞാന്‍ അത്‌ അത്ര മനസ്സിലാക്കിയില്ല.

ഒരു പ്രണാമം മാത്രം അര്‍പ്പിക്കട്ടെ. കൂടെ മാപ്പും.

ഗവ: പോളിടെക്നിക്‌ കൊരട്ടി

ഇംഗ്ളീഷ്‌ പഠിക്കാനായി ഡിപ്ളോമയ്ക്ക്‌ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു
പഠിപ്പിക്കാന്‍ സ്വയമേവ തയ്യാറായ കുരിയാക്കോസ്‌ സാര്‍ ആയിരുന്നു ഒന്നാം വര്‍ഷ പോളി
ടെക്നിക്കിലെ ഞങ്ങളുടെ ഹീറോ....
പിന്നെ പി വി സി പൈപ്പ്‌ ഇറക്കിയ പോലെ പാണ്റ്റ്‌ ഇട്ട തങ്കപ്പന്‍ സാര്‍. ഞങ്ങള്‍ കളിയാക്കി 11 എന്നു വിളിയ്ക്കുമായിരുന്നു. എഞ്ചിനീയറിംഗ്‌ ഡ്രോയിംഗ്‌ പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ സാര്‍....., പ്രിന്‍സിപ്പാള്‍ ആയിരുന്ന യശശരീരനായ ബാല സുബ്രമണിയന്‍ സാര്‍....
രണ്ടാം വര്‍ഷം തുടക്കത്തില്‍ സാറന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. പുതിയതായി തുടങ്ങിയ പോളീ ടെക്നിക്കില്‍ പുതിയ സബ്ജക്ടുകള്‍ പഠിപ്പിക്കാന്‍ ആളെ കിട്ടാനില്ല എന്നതു തന്നെ കാരണം. പിന്നെ ഒരാള്‍ വന്നു. രാജേഷ്‌ സാര്‍. മുന്‍പ്‌ പല ബ്ളോഗുകളിലും എണ്റ്റെ കഥാപാത്രമായതു കൊണ്ട്‌ ഞാന്‍ അധികം പറയുന്നില്ല.

ഒന്നു മാത്രം. സാര്‍... യു വാസ്‌ സിമ്പ്‌ളി ഗ്രേറ്റ്‌!


മൂന്നു വര്‍ഷവും ഞങ്ങളെ ഒരു ദൃഢനിശ്ചയം പോലെ ഇലക്ട്രിക്കല്‍ പഠിപ്പിച്ച സോമന്‍
സാര്‍, ലാബ്‌ നിയന്ത്രിച്ച മൂര്‍ത്തി സാര്‍, താര ടീച്ചര്‍, വന്ദന ടീച്ചര്‍, രഞ്ജിത്‌ സാര്‍, ഗോപകുമാര്‍ സാര്‍... പലരും സാറുമാരായിരുന്നില്ല. കൂട്ടുകാരായിരുന്നു. എല്ലാവരും എണ്റ്റെ കഥാപാത്രങ്ങളുമായിരുന്നു.....

പക്ഷെ മാപ്പു ചോദിക്കണ്ട ഒരാളുണ്ട്‌. ലിസ്സി മാര്‍ഗരറ്റ്‌ ടീച്ചര്‍....

വഴിയില്‍ ന്യൂ ഇയറിണ്റ്റെ ഭാഗമായെന്നോണം പടക്കങ്ങളും ഗുണ്ടുകളും ധാരാളമായി പൊട്ടിച്ചത്‌ തൊട്ടടുത്ത വീട്ടില്‍ ലിസ്സി മാഡം ഉറങ്ങണ്ട എന്നു വിചാരിച്ചു തന്നെയായിരൂന്നു...
അന്നത്തെ കുശുമ്പുകള്‍....

മാപ്പു തരാമെങ്കില്‍.... പ്ളീസ്‌....

ഇന്ന്‌ അദ്ധ്യാപക ദിനത്തില്‍ എനിക്ക്‌ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ പ്രിയങ്കരനായ മുരളിമാമന്‍ (ടി. വി മുരളീധരന്‍, നുസ്രത്തുല്‍ ഇസ്ളാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മാറമ്പള്ളി) സംസ്ഥാനത്തെ മികച്ച മാതൃകാ അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍.... ഞാന്‍ മനസ്സു കൊണ്ട്‌ അദ്ദേഹത്തിനും....എണ്റ്റെ ജീവിതത്തെ മാറ്റി മറിച്ച നല്ലവരായ എണ്റ്റെ എല്ലാ അദ്ധ്യാപകര്‍ക്കും(പേരു പറഞ്ഞവരും
അല്ലാത്തവരും പഠിപ്പിച്ചവരും അല്ലാത്തവരുമായ എല്ലാ അദ്ധ്യാപകര്‍ക്കും)...സ്നേഹം
നിറഞ്ഞ അദ്ധ്യാപക ദിനം ആശംസിക്കുന്നു.

കബീര്‍ തണ്റ്റെ ദോഹയില്‍ പറഞ്ഞതു പോലെ....

ഗുരു ഗോവിന്ദ്‌ ദോവൂം ഖഡേ കാകേ ലഗൂം പായ്‌
ബലിഹാരി ഗുരു അപ്നെ ജിന്‌ ഗോവിന്ദ്‌ ദിയോ ബതായ്‌....

ഗുരുവും ദൈവവും തണ്റ്റെ മുന്‍പില്‍ വന്നു നില്‍ക്കുകയാണെന്നു കരുതുക...എങ്കില്‍ ഞാന്‍ ഗുരുവിനെ നമിക്കും. കാരണം ഗുരു തന്നെയാണ്‌ എനിക്ക്‌ ദൈവത്തിനെ കാണിച്ചു തന്നത്‌.


അദ്ധ്യാപക ദിന ആശംസകള്‍....

Sunday, August 25, 2013

പെരുംതച്ചൻ

6 comments
നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് ആരെങ്കിലും പറയുന്ന കേട്ടിട്ടുണ്ടോ?

ഞാൻ കേട്ടിട്ടുണ്ട്

പണ്ട് പഠിച്ചോണ്ടിരുന്നപ്പളത്തെ കഥയാണ്.

തലയിണ മന്ത്രം സിനിമയിലെ ശ്രീനിവാസൻ പറയുന്നതോർമയില്ലേ

ഞാൻ ഈ പോളി ടെക്നിക്കിലൊക്കെ പഠിച്ചതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊക്കെ എനിക്ക് നല്ല നിശ്ചയമാണെന്ന്. ശരിയാ. പോളി ടെക്നിക്കിൽ പഠിച്ചാൽ അങ്ങനെയൊക്കെയുള്ള ചില ഗുണങ്ങളൊക്കെയുണ്ടായിരുന്ന കാലത്ത് പോളി ടെക്നിക്കിൽ പഠിച്ചപ്പളത്തെ കഥ.

അന്നൊക്കെ വർക്ക്  ഷോപ്പ്‌ എന്ന ഒരു സബ്ജക്ട് പഠിക്കാൻ ഉണ്ടായിരുന്നു.

ഇരുമ്പു കൊണ്ടുള്ള മോൾഡുകൾ ഉണ്ടാക്കാൻ പഠിക്കുന്ന ഫൗണ്ട്രി, ചൂളയിൽ ഇരുമ്പു കാച്ചാൻ പഠിക്കുന്ന സ്മിത്തി, ഇരുമ്പു  കടയാൻ  പഠിക്കുന്ന ലെയ്ത്ത്, ഇരുമ്പ്/ അലൂമിനിയം  ഷീറ്റ് കട്ട് ചെയ്ത്  ഓരോന്നൊക്കെ ഉണ്ടാക്കാൻ പഠിക്കുന്ന ഷീറ്റ് മെറ്റൽ  തുടങ്ങിയവ കൂടാതെ വെൽഡിങ്ങ്, കാർപ്പെന്ട്രി  (ആശാരിപ്പണി)  എന്നിവയായിരുന്നു  വർക്ക്  ഷോപ്പിലെ പ്രധാന പരിപാടികൾ.

 ഇതിനൊക്കെ പരീക്ഷയും ഉണ്ടായിരുന്നു.

അങ്ങനെയൊരു പരീക്ഷ നടക്കുകയാണ്.

സാധാരണ പൊതു പരീക്ഷകളിലെപ്പോലെ സ്വന്തം  പോളി ടെക്നിക്കിലെ  ഒരു സാർ കൂടാതെ മറ്റൊരു  പോളി ടെക്നിക്കിലെ മറ്റൊരു സാറും പരീക്ഷയ്ക്ക് ഉണ്ടായിരുന്നു.

 ഞങ്ങൾ  കുറച്ചു പേർക്ക് ആശാരിപ്പണി കിട്ടിയിരിക്കുകയാണ്. എല്ലാവർക്കും   പരീക്ഷാവസ്തുവായ പാഴ്മരത്തിന്റെ തടി തന്നിട്ടുണ്ട്. മുറിയ്ക്കാനുള്ള അറക്കവാൾ, ചിന്തേരിടാനുള്ള ചിസൽ, ഉളികൾ, കൊട്ടുവടികൾ അങ്ങനെ കുറെ ടൂളുകളും തന്നിട്ടുണ്ട്.  ഇതൊന്നും പോരാതെ ഒരു ചിത്രവും.  മരം കൊണ്ടുള്ള ഒരു കുരിശിന്റെ ചിത്രം. പ്രാർഥിക്കാനല്ല.  ആ കുരിശാണ്  ഈ തടി കൊണ്ട് ഉണ്ടാക്കണ്ടത്.

ഞാൻ വൈദ്യൻ കല്പ്പിച്ചത് പോലെ എന്ന മട്ടിൽ   കൊട്ടുവടിയും ഉളിയും മറ്റും പിടിച്ച് നിൽക്കുകയാണ്. ദൈവാധീനത്താൽ എന്റെ വീടിനു ചുറ്റുമുള്ള ആശാരിമാരുടെ വീടുകളിൽ പല തരത്തിലുമുള്ള കുരിശുകൾ ഉണ്ടാക്കുന്നതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് ഈ കുരിശ് അത്ര വലിയ കുരിശായി എനിക്ക് തോന്നിയില്ല.

സംഗതി തുടങ്ങാനുള്ള മണിയടിച്ചതും ഞാൻ തടി പട പടേന്ന് ചിന്തേരിട്ട്  അളവൊപ്പിച്ച്  മുറിച്ച് പൊഴിയുണ്ടാക്കി കുരിശു  രൂപത്തിലാക്കി.

അര മണിക്കൂർ  കഴിഞ്ഞാലേ  ഹാളിന് പുറത്ത് കടക്കാവൂ എന്ന പൊതു തത്വം നിലവിലുള്ളതിനാൽ ഞാൻ കൊട്ടുവടിയും പിടിച്ച്  നിൽക്കുകയാണ്.

പുറമേ നിന്നും വന്ന സാർ ഇവൻ തരക്കേടില്ലല്ലോ  എന്ന മട്ടിലുള്ള ഒരു നോട്ടം അകമേയുള്ള സാർ കാണ്‍കവേ വിട്ടത് ഞാൻ കണ്ടില്ലെന്നും വെച്ചു.

ഇതിനിടെ അകമേയുള്ള സാറിന്റെയും പുറമേ നിന്ന് വന്ന സാറിന്റെയും ശ്രദ്ധ മറ്റൊരുത്തന്റെ നേർക്കായി. 

അവനാകട്ടെ, തടി കൈയിലിരിക്കുന്ന ചിന്തേരുളി ഉപയോഗിച്ച് തള്ളി തള്ളി നശിപ്പിക്കുകയായിരുന്നു. 

ഒറ്റ നോട്ടത്തിൽ തന്നെ ഇവൻ കുരിശിനു പകരം തടിയിൽ ചന്ദ്രക്കലയോ ഓമോ ഉണ്ടാക്കും എന്ന് അകമേയുള്ള സാറിനു തീർച്ചയായി.

അദ്ദേഹം ഒരു മിഴുങ്ങസ്യാ എന്നാ മട്ടിലുള്ള നില്പ്പ് നിൽക്കുന്നതിനിടെ  സാറൻ മാർക്കുള്ള ചായ എത്തി.

"എന്നാ ഒരു ചായ കുടിയ്ക്കാം. അല്ലേ സാറേ..." 

ചോദ്യം  പുറമേ നിന്നും  വന്ന സാറിന്റേതാണ്.

ഒരു ഞെട്ടലോടെ വിനീത ശിഷ്യന്റെ പെർഫോർമൻസ് കണ്ടു നിന്ന സാറിന്റെ മനസ്സില് രണ്ടു ലഡ്ഡു പൊട്ടി.

"ഇല്ല സാറേ ഞാൻ കുടിയ്ക്കുന്നില്ല." 

"എന്നാ ഞാൻ ഒരു ചായ കുടിച്ചേച്ചും വരാം." 

"സാറ് പോയിട്ടു വാ..." 

മറ്റേ സാറ് ചായ കുടിയ്ക്കാൻ പോയതും ഇങ്ങേ സാർ  പറന്നു ചെന്ന് ഇവന്റെ കൈയീന്ന് തടിക്കഷണം കൈക്കലാക്കി.
 
ഒറ്റ നോട്ടത്തിൽ തന്നെ ഇനി പെരുംതച്ചൻ വിചാരിച്ചാലും ഈ തടിക്കഷണത്തിന്റെ കാര്യത്തിൽ  തീരുമാനമായി എന്ന് സാറിനു മനസ്സിലായി.
 
പുള്ളി ഉടനെ ഈ തടി വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് വേറൊരെണ്ണം എടുത്ത് ഓടി എന്റെ സമീപത്തെത്തി.
 
"വേഗം  ചെയ്യടാ...അവൻ വിചാരിച്ചാ ഇനി രക്ഷയില്ല."
 
ഞാൻ  പടം നോക്കി .
 
എന്റെ കുരിശു തന്നെ.
 
ഞാൻ ഉടനെ തന്നെ കുരിശു തട്ടിക്കൂട്ടി. (അത്ര  നന്നാക്കിയില്ല. എനിക്ക് കൂടുതൽ മാർക്ക് കിട്ടണമല്ലോ).
 
സാറിനെ ഏല്പിച്ചു.
 
സാർ വേഗം ശിഷ്യനെ ഏല്പിച്ചു.
 
പിന്നെ പുറമേ നിന്ന് വന്ന സാറിനെ വെയിറ്റു ചെയ്ത് ഡീസന്റായി നിന്നു.
 
ചായയോടൊപ്പം രണ്ടു പഴമ്പൊരിയൊക്കെ തിന്ന് ഏമ്പക്കം വിട്ടു കൊണ്ടു  വന്ന സാർ നോക്കിയപ്പോൾ ദേ കിടക്കുന്നു നല്ല കലക്കൻ രണ്ടു കുരിശുകൾ.
 
കൂടെ ചാരിതാർഥ്യത്തോടെ നില്ക്കുന്ന ഞാനും പിന്നെ നമ്മുടെ പെരുംതച്ചൻ കൂട്ടുകാരനും.
 
സാർ നമ്മുടെ സാറിനെ ഒന്ന് നോക്കി. എനിക്ക് മാർക്കിട്ടു. പത്തിൽ ഒന്പത്.
 
പിന്നെ മറ്റേ കുരിശു കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. സാറിനെയും നോക്കി.
 
ഒരു നിമിഷം  ചിന്തേരു തള്ളി അലമ്പാക്കിയ ആ തടിക്കഷണം കക്ഷിയ്ക്ക് ഓർമ വന്നു കാണണം.
പിന്നെ കേട്ടത് ഒരലർച്ചയാണ്‍.
 
"ആരാടാ ഇത് ചെയ്തു തന്നത്?"
 
ഒന്പത് മാർക്ക്  പൂജ്യം മാർക്കാവുന്നതും ഞാൻ തോല്ക്കുന്നതും  വീട്ടുകാരുടെ മുൻപിലേക്ക് ചെല്ലുന്നതും  വിഷ്വലൈസ് ചെയ്ത് ഞാൻ വശപ്പെശകായി നിൽക്കുകയാണ്‍.
 
പെരുംതച്ചൻ കൈ ചൂണ്ടി.
 
"ഈ സാറാ ചെയ്തു തന്നത്!"

നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്ന ശേഷം ഈ സാർ ആണ്‍ ആദ്യമായി പറഞ്ഞത്.

Tuesday, April 9, 2013

എന്നാലിനി ഒരു ചായയാവാം

2 comments
വായു സംബന്ധമായ ചിലപ്രശ്നങ്ങള്‍ കാരണം ശരീരത്തില്‍ നവദ്വാരങ്ങള്‍ തികയാതെ വന്നപ്പോഴാണ്‌ ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വിചാരിച്ചത്‌. എന്നെ കണ്ടപ്പൊഴേ ഡോക്ടര്‍ ചോദിച്ചു.
"ഒരു ദിവസം എത്ര ചായ കുടിയ്ക്കും?"
"ഒരു പത്തു പതിനഞ്ചെണ്ണം..."
വളരെ നിഷ്കളങ്കമായി ഞാന്‍ ഉത്തരം നല്‍കി.
"മോശമില്ല. നല്ല എണ്ണം തന്നെ. അപ്പോ നല്ല ഹെല്‍ത്തിയായിട്ടാണ്‌ ജീവിതം. ആട്ടെ, ചായ ഉണ്ടാക്കാന്‍ അറിയാമല്ലോ അല്ലേ?"
"അറിയാം."
"പാല്‍ കുടിയ്ക്കുന്നത്‌ നല്ലതാണെന്നാണല്ലോ വയ്പ്‌. ഒരു ചായയുണ്ടാക്കാന്‍ എത്ര ഗ്ളാസ്‌ പാല്‍ ഉപയോഗിക്കും?"
"ഏകദേശം അര ഗ്ളാസ്‌ ഉപയോഗിക്കുമായിരിക്കും. "
"കൊള്ളം. അതായത്‌ 15 ഗ്ളാസ്‌ ചായ എന്നു പറഞ്ഞാല്‍ ഏഴര ഗ്ളാസ്‌ പാല്‍. അല്ലേ... "
"അയ്യോ.. "
"ഒരു സ്പൂണ്‍ പഞ്ചസാര വേണം ഒരു ചായയ്ക്ക്‌ അല്ലെ? "
"ദൈവമേ 15 സ്പൂണ്‍ പഞ്ചസാര!"
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങി എല്ലാ അസുഖങ്ങളുടെയും തുടക്കമാണ്‌ ഈ വായുപ്രശ്നം എന്ന്‌ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. അതുകൊണ്ട്‌ ചായകുടി ഒഴിവാക്കുക. കുറഞ്ഞ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യൂ...
കുറച്ചു!
അല്ല, നിര്‍ത്തി!
വര്‍ഷങ്ങള്‍ക്കു ശേഷം (നേരത്തെ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ വന്നില്ല. പക്ഷെ വായു വിട്ടു പോയുമില്ല.) ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ  കാന്റീന്‍ കമ്മിറ്റിയുടെ ചുമതല എന്നില്‍ വന്നു ചേരുന്നു. ഏതാണ്ട്‌ എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കായി കാന്റീന്‍കാരന്‍ വിതരണം ചെയ്ത ചായയുടെ ക്വാളിറ്റി പോരാ എന്ന പരാതി ഉയര്‍ന്നു.
കാന്റീനില്‍ അപ്രതീക്ഷിത പരിശോധനയ്ക്കു പോകാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ടീ ടേസ്റ്റര്‍ ആയി എന്നെ നിയോഗിക്കുകയും ചെയ്തു.
എന്തു വന്നാലും ഒരു ചായയില്‍ കൂടുതല്‍ കുടിയ്ക്കുകയില്ല എന്ന ദൃഢനിശ്ചയമെടുത്ത്‌ ഞാന്‍ കാന്റീനിലേക്ക്‌ മറ്റു മെംബര്‍മാരുടെ കൂടെ ചാടി വീണു.
അദ്ഭുതം! അപ്രതീക്ഷിതമായി കുറേപ്പേര്‍ റെയ്ഡിനായി കയറി വന്നിട്ടും ആരും ഞെട്ടുന്നില്ല. റെയ്ഡിന്റെ  വിവരം ചോര്‍ന്നോ? സംശയമായി. നിവൃത്തി വരുത്താന്‍ കാന്റീന്‍ കോണ്‍ട്രാക്ടറോട്‌ ചോദിച്ചു.
"എടേയ്‌, ഞങ്ങളു ചതിയാപ്പുറം കേറി വന്നിട്ട്‌ ഇയാളു ഞെട്ടാത്തതെന്ത്‌?"
ഞങ്ങളു റെയ്ഡിനു ചെന്നത്‌ ഇഷ്ടമായില്ലെങ്കിലും ചോദ്യം മര്യാദയുടെ ഭാഷയിലായിരുന്നതു കൊണ്ട്‌ കക്ഷി മറുപടി നല്‍കി. സാറേ, നിങ്ങളു റെയ്ഡു നടത്തിയാലും ഇല്ലെങ്കിലും ഒരു പാക്കറ്റ്‌ പാലു കൊണ്ട്‌  മുപ്പതു ചായയേ ഉണ്ടാക്കാന്‍ പറ്റൂ...
"ഹാ"
കുറ്റം കണ്ടു പിടിക്കാന്‍ വന്നവന്റെ  സന്തോഷം കണ്ടപ്പോള്‍ ഇത്തവണ കോണ്‍ട്രാക്ടര്‍ സത്യമായും ഞെട്ടി. അവനറിയില്ലല്ലോ ഒരു ദിവസം പതിനഞ്ചു  ചായ കുടിയ്ക്കുന്നവന്റെ  സന്തോഷം...

ചായയെപ്പറ്റി പറയുമ്പോള്‍ പണ്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില ചായക്കഥകള്‍ പറയാതെ വയ്യ.
മൂന്നു ഫ്ളോറുകളിലായി ഏകദേശം ഇരുന്നൂറോളം ജീവനക്കാര്‍ക്കു വേണ്ടി കാന്റീനില്‍ നിന്നും രണ്ടു ജീവനക്കാര്‍ ചായ കൊണ്ടു വരികയാണ്‌. ഒരാള്‍ താഴെയും മറ്റേയാള്‍ മുകളിലും ചായ കൊണ്ടു പോയി. പലര്‍ക്കും ചായ കൊടുക്കുന്ന കൂട്ടത്തില്‍ മധുരമിടാത്ത (വിത്തൌട്ട്‌) ഒരു ചായ ഒരു സീനിയര്‍ കക്ഷിയ്ക്കും കൊടുത്തു.
ചായ ഒരു കവിള്‍ കുടിച്ചതേ മാരിവില്‍ ചിതറിച്ചു കൊണ്ട്‌ കക്ഷി ഒരു തുപ്പ്‌. പിന്നെ കാബിനകത്തു നിന്ന്‌ കനത്ത തെറിവിളിയും.
കാന്റീന്‍ ജീവനക്കാരന്‍ കുനിഞ്ഞ മുഖവുമായി മധുരമുള്ള ചായ എടുക്കാന്‍ പോകുന്നതും കണ്ടു.
ഒരല്‍പം നടന്നു കാണും. അതാ കുനിഞ്ഞ മുഖവുമായി മുകളിലെ നിലയിലേക്കു പോയ കാന്റീന്‍കാരനും തിരിച്ചു വരുന്നു.
"എന്തു പറ്റിയെടാ.." ഒന്നാമന്‍.
"ഒരു സാറിന്‌ മധുരമിട്ട ചായ കൊടുത്തെടാ...അയാള്‍ തെറി പറഞ്ഞു. മധുരമില്ലാത്തെ ചായ എടുക്കാന്‍ പൊണതാ... "
ഒന്നാമന്റെ  മനസ്സില്‍ ലഡ്ഢു പൊട്ടി.
"സാരമില്ലെടാ മധുരമില്ലാത്ത ചായ കൊടുത്തതിന്‌ എനിക്കും കിട്ടി. ഇനി കാന്റീന്‍ വരെ പൊകണ്ട. നീ ഈ ചായ കൊണ്ടു പൊയ്ക്കൊ. നിന്റെ  കൈയിലൊള്ളത്‌ ഞാനും കൊണ്ടു പോയ്ക്കൊള്ളാം. "
സിംപിള്‍! രണ്ടു സീനിയേഴ്സിന്റെയും പ്രശ്നം തീര്‍ന്നു.

മറ്റൊരിക്കല്‍, വൈകുന്നേരത്തെ ഡിപ്പാര്‍ട്മന്റ് ഹെഡ്‌ മീറ്റിംഗ്‌ നടക്കുകയാണ്‌. കണക്കുകള്‍ കൃത്യമല്ല എന്നാരോപിച്ച്‌ ബിസിനസ്‌ മാനേജര്‍ ഫിനാന്‍സ്‌ മാനേജറോട്‌ കയര്‍ക്കുകയാണ്‌. മറ്റെല്ലാവരും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
ഇതിനിടെ കാന്റീന്‍കാരന്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന്‌ ഓരോരുത്തരുടെയും മുന്‍പില്‍ വെച്ചു.
ഞങ്ങള്‍ എല്ലാവരും വെറുതെ ഇരിക്കുന്നതു കൊണ്ട്‌ ഓരോ ചായ കൈയിലെടുത്തു.
കൃത്യം ഒരു ചായ കുറവ്‌!
 ബിസിനസ്‌ മാനേജറിന്റെ യും ഫിനാന്‍സ്‌ മാനേജറിന്റെ യും നടുക്കായി ചായ ഇരിക്കുകയാണ്‌. കസേരകളിയുടെ അവസാന ലാപ്പിന്റെ  ആവേശം പോലെ രണ്ടാളും....

ഒരു തെറി വിളിയ്ക്കും! പിന്നെ ഒരു സിപ്‌ ചായ കുടിയ്ക്കും!

പെട്ടെന്നു തന്നെ ചായ തീര്‍ന്നു!

കോട!

1 comments
ബസിലോ ട്രെയിനിലോ കയറിയാല്‍ ഉറങ്ങുന്ന ശീലം എനിക്ക്‌ പണ്ടേയുണ്ട്‌....... ഇറങ്ങണ്ട സ്റ്റോപ്പ്‌ മിസ്സാകുന്ന ശീലവും ഒപ്പമുണ്ട്. അങ്ങനെ പല അവസരങ്ങളിലും സ്റ്റോപ്പ്‌ മിസ്സായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിട്ടുമുണ്ട്‌.. ഒരിക്കല്‍ കണ്ണൂരില്‍ നിന്നും രാത്രിവണ്ടിയ്ക്ക്‌ യാത്ര തിരിച്ച ഞാന്‍ ആലുവയില്‍ ഇറങ്ങുന്നതിനു പകരം ഉറങ്ങിയെഴുന്നേറ്റത്‌ എറണാകുളം ജംക്ഷനിലാകുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌..
അങ്ങനെ വശപ്പിശകായ സമയത്ത്‌ എറണാകുളം ജംക്ഷനില്‍ ഇറങ്ങിയ ഞാന്‍ എങ്ങനെ പെരുമ്പാവൂര്‍ക്ക്‌ പോകും എന്നാലോചിച്ച്‌ സ്റ്റേഷനു പുറത്ത്‌ നില്‍ക്കുകയാണ്‌.. സാധാരണ കിഴക്കന്‍ മേഖലയിലേക്ക്‌ പോകണ്ട ബസുകള്‍ സ്റ്റേഷനു പുറത്ത്‌ നിര്‍ത്തിയിട്ടിരിക്കും. അന്നാകട്ടെ ട്രെയിന്‍ അല്‍പ സമയം വൈകിയതിനാല്‍ ഒരു ബസ്‌ പോകുകയും ചെയ്തു. സാധാരണ ഒരു രാത്രിയൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുക എന്നത്‌ വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്ഥലം എറണാകുളം ആയതു കൊണ്ടും ഒരു സെക്കന്‍ഡില്‍ ഒരായിരം കൊതുകിനെ കൊന്ന പാപം നമുക്കേല്‍ക്കേണ്ടിവരും എന്നുള്ളതുകൊണ്ടും ഞാനാകെ ചിന്താവിഷ്ടനായി.
അപ്പോഴതാ ഒരു ദൈവദൂതനെപ്പോലെ ശ്രീമാന്‍ സഹപ്രവര്‍ത്തകന്‍!. ദൈവദൂതന്‍ ഒരു ആള്‍ട്ടോ കാറിലാണ്‌. "
"എന്താടാ കൊരങ്ങുചത്ത കാക്കാലനെപ്പോലെ വായും പൊളിച്ചു നിക്കണേ?" ചോദ്യം. "ഒന്നൂല്ലെടാ..ഉറങ്ങിപ്പോയി. ബസ്സും പോയി. ഇനി പെരുമ്പാവൂര്‍ക്കെങ്ങനെ എത്തും എന്നാലോചിച്ചു നില്‍ക്കുവാ...."
"എന്നാ വാ...നമുക്ക്‌ എണ്റ്റെ ഫ്ളാറ്റിലേക്ക്‌ പോകാം. രാവിലെ എണീറ്റ്‌ വീട്ടിലേക്കു പോയാ മതി."
രണ്ടു വട്ടം ആലോചിക്കാനൊന്നും നിന്നില്ല. ബാഗ്‌ തൂക്കി വണ്ടിയിലിട്ടു. കേറി. കാര്യങ്ങള്‍ക്കൊരു തീരുമാനമായി.
കളമശ്ശേരിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ഹൌസിംഗ്‌ കോളനിയിലെ ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലാണ്‌ കക്ഷി താമസം. അധികം കാലമായില്ല ഫ്ളാറ്റ്‌ വാങ്ങിയിട്ട്‌.. ഫാമിലി മാന്‍. . രണ്ടു കുട്ടികള്‍.. സ്വസ്ഥം. അയല്‍പക്കക്കാരുമായൊക്കെ നല്ല ബന്ധം.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ സഹധര്‍മിണി ഒരു മുറി എനിക്കായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.ഒരു വിശാലമായ ബാല്‍ക്കണിയോടുകൂടെയുള്ള നല്ല വലുപ്പമുള്ള മുറി.
ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക്‌ നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. രാവിലെ ആദ്യവണ്ടിയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ തിരിക്കണം എന്ന ചിന്ത എന്റെ ഉറക്കം വല്ലാതെ നശിപ്പിച്ചു. ഒരുവിധത്തില്‍ ഒരു ആറുമണി വരെയൊക്കെ ഞാന്‍ ഉറങ്ങി. പിന്നെ എണീറ്റു. പതുക്കെ ബാഗ്‌ തുറന്ന്‌ ടവലും കഴുത്തിലിട്ട്‌ ബാല്‍ക്കണി തുറന്ന്‌ പുറത്തേക്കിറങ്ങി.
ആഹാ... എന്താ ഒരു കാഴ്ച!
ചുറ്റുമുള്ള ഒരു ദൃശ്യവും കാണാത്ത രൂപത്തില്‍ കോടമഞ്ഞു മൂടി നില്‍ക്കുന്നു. പതുക്കെ ആ മഞ്ഞ്‌ നീങ്ങുകയാണ്.
മേഘപാളികളെ തൊടാനാവും എന്നു തോന്നും പോലെയുള്ള മഞ്ഞ്‌.. കഥകളിലും മറ്റും മാത്രം പരിചയിച്ച കോടമഞ്ഞ്‌.. വാക്കുകള്‍ കിട്ടുന്നില്ല. ഇത്ര മനോഹര ദൃശ്യം മൂന്നാറിലോ കുട്ടിക്കാനത്തോ മാത്രമേ കാണാന്‍ സാധിക്കൂ....അല്ല, കുടജാദ്രിയിലും കണ്ടിട്ടുണ്ട്‌..
ഏതായാലും എറണാകുളത്ത്‌ ഇത്ര മനോഹരദൃശ്യം കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പറന്നു ചെന്ന്‌ ബാഗ്‌ തുറന്ന്‌ ക്യാമറ കൈയിലെടുത്തു. പത്തിരുപത്തഞ്ച്‌ സ്നാപ്സ്‌ എടുത്തു. ഭാര്യയെ കാണിക്കണം. കോടമഞ്ഞ്‌ എക്സ്പീരിയന്‍സ്‌ ചെയ്ത കഥ പറയണം. എന്നൊക്കെ വിചാരിക്കുകയും ചെയ്തു. പിന്നെ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞ്‌ റൂമില്‍ നിന്നും പുറത്തിറങ്ങി.
ഡൈനിംഗ്‌ റൂമിലെത്തിയ എന്നെ കാത്ത്‌ നല്ല സൂപ്പര്‍ ഇഡ്ഡലിയും ചട്നിയുമെല്ലാം സുഹൃത്തിന്റെ ഭാര്യ എനിക്കായി ഒരുക്കി വെച്ചിരിക്കുകയാണ്‌.. ഒരു ജഗ്ഗില്‍ ചായയും പകര്‍ന്നു വെച്ചിരിക്കുന്നു.
ഭേഷാ കഴിച്ചു.
നല്ല അഭിപ്രായവും പറഞ്ഞു. പിന്നെ ചോദിച്ചു.
"ഈ കോട എപ്പോഴും കാണാന്‍ പറ്റുമോ?"
സുഹൃത്തിന്റെ ഭാര്യ അമ്പരന്നു.
"കോടയോ? എവിടെ?"
"ഇവിടെ, ബാല്‍ക്കണിയില്‍, രാവിലെ കണ്ടല്ലോ..."
"ബാല്‍ക്കണിയിലോ..നോക്കട്ടെ..."
കക്ഷി ചെന്നു നോക്കി. കോടയും കീടയുമൊന്നുമില്ല. "ഏയ് ‌...ഇദ്ദേഹത്തിനു വെറുതേ തോന്നിയതായിരിക്കും. അവിടെ കോടയൊന്നുമില്ല."
"അല്ലെന്നെ...ഞാന്‍ ശരിക്കു കണ്ടതാ...വേണമെങ്കില്‍ നോക്കിക്കോ..."
(ഹും! എന്നോടാ കളി? ഞാന്‍ ക്യാമറ ചുമന്നോണ്ടു നടക്കുന്നത്‌ പിന്നെ ചുമ്മാതാണോ???)
നേരത്തെ എടുത്ത ചിത്രങ്ങള്‍ തെളിവിനായി ഞാന്‍ കാണിച്ചു കൊടുത്തു.
പിന്നെ കേട്ടത്‌ ഒരു അലറിച്ചിരിയായിരുന്നു.
ഭര്‍ത്താവിന്റെ കൂട്ടുകാരനാണ്‌, അതിഥിയാണ്‌ എന്ന ബഹുമാനമെല്ലാം എടുത്ത്‌ വലിച്ചെറിഞ്ഞ്‌ കൂവിക്കളിയാക്കി ഒരു ചിരി.
കുളിമുറിയില്‍ പകുതിയില്‍ നിന്നിരുന്ന കൂട്ടുകാരന്‍ പോലും പാഞ്ഞു പുറത്തെത്തി. അവനെയും ഞാന്‍ കോട ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്ന അവന്‍ ചിരിക്കിടയില്‍ എന്നോടു പറഞ്ഞു.
"എടാ...അതു കോടയും കീടയുമൊന്നുമല്ല....അപ്പറത്ത്‌ അഞ്ചാറ്‌ കമ്പനികളൊണ്ട്‌. അതിന്റെ വെഷപ്പൊകയാ.... ഞങ്ങളതു കൊണ്ട്‌ ആ സൈഡിലെ ജനലും ബാല്‍ക്കണീമൊന്നും തൊറക്കാറില്ല!"
മനസ്സിലൊരു താങ്ക്സും പറഞ്ഞ്‌ ഇഡ്ഡലീം തിന്ന്‌ ബാഗും കോടയുടെ ചിത്രങ്ങളുമെടുത്ത്‌ മറ്റേതു പോയ മറ്റതിന്റെ പോലെ ഞാന്‍ പയ്യെ വീട്ടിലേക്കു പോന്നു.
 
Copyright © '