ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, September 12, 2013

ഗൂഗിള്‍................!

2 comments
 സിബ്ബ്‌ കണ്ടു പിടിച്ചവന്റെ  പിറന്നാളിന്‌ സിബ്ബിന്റെ രൂപത്തിലും ആവിയന്ത്രം കണ്ടു പിടിച്ചവന്റെ പിറന്നാളിന് ആവിയന്ത്രത്തിന്റെ രൂപത്തിലും ഡൂഡിലുകള്‍ സൃഷ്ടിക്കുന്ന ഗൂഗിള്‍ കമ്പനിയുടെ ശ്രദ്ധയ്ക്ക്‌....
നിങ്ങളുടെ പേരില്‍ ഒരാള്‍ കേരളത്തിലുണ്ട്‌! ശ്രീമാന്‍ ഗൂഗിള്‍ രാമകൃഷ്ണപിള്ള!
അതെങ്ങനെ എന്നല്ലേ....
അറിയില്ല എന്നു പറയാന്‍ അറിയില്ല. അതു തന്നെ. ആരെന്തു ചോദിച്ചാലും കക്ഷി ഇരിക്കുകയാണെങ്കില്‍ ഇരിക്കുന്ന കസേരയില്‍ ഒന്നു കൂടി ചാരിയിരിക്കും. നില്‍ക്കുകയാണെങ്കില്‍ എവിടെയെങ്കിലും ഇരിക്കും എന്നിട്ട്‌ ഇരിക്കുന്നയിടത്തില്‍ ഒന്നു കൂടി ചാരിയിരിക്കും.സൈഡൊന്നു ചെരിയും. ഒരു കൈ കൊണ്ട്‌ കസേരയുടെ കൈയില്‍ തിരുമ്മിത്തുടങ്ങും. എന്നിട്ടു പറയും.
"അതായത്‌......

പിന്നെ അറിയാത്ത കാര്യങ്ങളുടെ അറിയാവുന്ന കഥകള്‍ അനര്‍ഗളനിര്‍ഗളം പ്രവഹിക്കും.
മറ്റൊരു സ്വഭാവം കൂടി ആളുടെ കുത്തകയായിട്ടുണ്ട്. ആരെന്തു പറഞ്ഞാലും ആദ്യത്തെ റെസ്പോണ്‍സ് 

" ഹാ. ‌...... "

എന്നായിരിക്കും. അങ്ങനെയല്ല എന്നോ മറ്റോ ആണ് ആൾ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തികഞ്ഞ സാംസ്കാരിക നായകനും പൊതുകാര്യ പ്രസക്തനുമൊക്കെയാണ്‌ ശ്രി പിള്ളേച്ചന്‍.ഒറ്റ ചടങ്ങുകളും വിടില്ല. പ്രമാണിക്കാവുന്ന ഒരവസരവും പാഴാക്കുകയുമില്ല.
ഒരിക്കല്‍ ഒരു ചടങ്ങില്‍ കൊണ്ടു പിടിച്ച തിരക്കുകള്‍ക്കിടയില്‍ ഒരു മാന്യദേഹം പിള്ളേച്ചനോട്‌ ഒരു സംശയം ചോദിച്ചു.
"അല്ല, നമ്മള്‍ എല്ലാ വര്‍ഷവും പിറന്നാളുകള്‍ക്ക്‌ അമ്പലത്തില്‍ വഴിപാടുകളും മറ്റും നടത്തുന്നുണ്ടല്ലോ. വീട്ടില്‍ ചടങ്ങുകളും മറ്റും നടത്തുകയും ചെയ്യും. പിന്നെ എന്തിനാ ചെലര്‌ പക്കപ്പിറന്നാളുകള്‍ക്ക്‌ വീട്ടില്‍ സ്പെഷ്യല്‍ ചടങ്ങുകളും വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും മറ്റും നടത്തുന്നത്‌?"
ഒരു കൊടും ചോദ്യം ചോദിച്ച മട്ടിലിരിക്കുന്ന മാന്യദേഹത്തെ ആകെ ഒന്നുഴിഞ്ഞു നോക്കി മനസ്സില്‍ ആയിരം പ്രാവശ്യം ഉരുവിട്ടു കൊണ്ടിരിക്കുന്ന അറിയില്ല എന്ന മന്ത്രത്തെ അടിച്ചമര്‍ത്തി പിള്ളേച്ചന്‍ അടുത്തു കണ്ട ഒരു കസേര വലിച്ച്‌ അതിലിരുന്നു.
"അതായത്‌..... കഴിഞ്ഞ ദിവസം... ഒരു പയ്യന്‍.... ബൈക്കിലിങ്ങനെ സ്പീഡില്‍ ഓടിച്ചു വരണു,"
മാന്യദേഹം മിഴിച്ചിരിക്കുകയാണ്‌. വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും പയ്യനും ബൈക്കും തമ്മിലെന്തു ബന്ധം? അതു ശ്രദ്ധിക്കാതെ കക്ഷി തുടര്‍ന്നു.
"അയാള്‌....എന്റെ അടുത്തെത്തിയപ്പോ ബൈക്കു നിര്‍ത്തി. ഹെല്‍മറ്റിന്റെ ഗ്ളാസു പൊക്കി എന്നോടു ചോദിച്ചു.  ഈ പോണേക്കരയ്ക്കു പോണ വഴിയേതാ... "
(അറിയില്ല.....അറിയില്ല.....അറിയില്ല..... പക്ഷേ മറുപടി പറയാതിരിക്കാന്‍ സാധിക്കില്ല!)
 "ഞാന്‍ നേരെ വലത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചു.
ഏതോ മരണാവശ്യത്തിനു പോണയാളാണെന്നു തോന്നുന്നു. ഒരു താങ്ക്സ്‌ പോലും പറയാതെ അവന്‍ ഞാന്‍ പറഞ്ഞ വഴിയേ പറപ്പിച്ചു പൊയ്ക്കളഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ എനിക്കു സംശയമായി. ശരിക്കും അതാണോ വഴി. ജ്യോഗ്രഫിക്കലി അതു തന്നെയാകാനാണു സാദ്ധ്യത. എങ്കിലും സംശയംതീര്‍ത്തേക്കാം എന്നു കരുതി ഞാന്‍ അടുത്തുള്ള ഒരു പെട്ടിക്കടക്കാരനോടു ചോദിച്ചു.
ഈ പോണേക്കരയ്ക്കുള്ള വഴിയേതാ...
അപ്പോ നേരെ ഓപ്പോസിറ്റുള്ള വഴിയിലേക്ക്‌ അയാള്‍ ചൂണ്ടിക്കാണിച്ചു. "
ഇത്രയുമായപ്പോഴേയ്ക്കും മാന്യദേഹം സഹികെട്ട്‌ ഇടപെട്ടു.
"അല്ല, നമ്മള്‍ പറഞ്ഞു വന്നത്‌ വിളിച്ചു ചൊല്ലിപ്രായശ്ചിത്തം..... "
"ഹാ...പറയട്ടെ... .....അങ്ങനെ ഞാന്‍ കാരണം ഒരാള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടായില്ലേ....അതു മൂലം നമുക്ക്‌ ഒരു കുറ്റബോധം ഉണ്ടായില്ലേ...തെറ്റു പറ്റിയില്ലേ...ഇനി നമ്മള്‍ അയാളെ കാണുകയില്ലല്ലോ.... അങ്ങനെയുള്ള അവസരങ്ങളില്‍ നമുക്കു പറ്റിയ തെറ്റുകള്‍ ഏറ്റു പറയാനാണ്‌ എല്ലാ പക്കപ്പിറന്നാളുകളിലും വിളിച്ചു ചൊല്ലി പ്രായശ്ചിത്തം!"

Friday, September 6, 2013

അദ്ധ്യാപക ദിന ആശംസകള്‍....

3 comments

നേഴ്സറി.

ഫോര്‍ട്ട്‌ കൊച്ചി സംസ്‌കൃതി ഭവനിലെ പൂതലിച്ച മരക്കോവണിയിലൂടെ കരഞ്ഞു
കൊണ്ട്‌ അച്ഛനമ്മമാരുടെ കൈ പിടിച്ച്‌ നേഴ്സറിയില്‍ കയറിച്ചെന്ന എന്നെ (അവ്യക്തമായ
ഓര്‍മ മാത്രം) കൈയില്‍ പിടിച്ച്‌ അകത്തേക്കു കൊണ്ടു പോയി അവിനാശിണ്റ്റെയും
ദീപകിണ്റ്റെയും അടുത്ത്‌ കൊണ്ടു പോയിരുത്തി കരയണ്ടാ...ഇവരൊക്കെ നിണ്റ്റെ
കൂട്ടുകാരല്ലേ എന്നു പറഞ്ഞ്‌ എന്നെ സമാധാനിപ്പിച്ച ഗീതടീച്ചര്‍ ഇപ്പോള്‍
എവിടെയാണെന്ന്‌ എനിക്കറിയില്ല. പിന്നീട്‌ അവിടെ നിന്ന്‌ പിരിഞ്ഞ്‌ അച്ഛണ്റ്റെ നാടായ
കൂവപ്പടി ചേരാനല്ലൂറ്‍ ഗവ സ്കൂളില്‍ ചേരുന്നതു വരെയും ഗീതടീച്ചറുടെ
സ്നേഹത്തോടെയുള്ള തലോടലിലെ വാത്സല്യം ഞാന്‍ അനുഭവിച്ചിരുന്നു.

കുന്നുമ്മേല്‍ സ്കൂള്‍

കുന്നുമ്മേല്‍ സ്കൂളില്‍ (ചേരാനല്ലൂറ്‍ ഗവ. സ്കൂള്‍) മടക്കിക്കുത്തിയാല്‍
പോലും നിലത്തിഴയുന്ന പോളിസ്റ്റര്‍ ഡബിള്‍ മുണ്ടുടുത്ത സുരേന്ദ്രന്‍ സാര്‍,
പരുപരുത്ത ശബ്ദമുള്ള രാമചന്ദ്രന്‍ സാര്‍, വെളുത്ത സാരി മാത്രമുടുത്തിരുന്ന സുലോചന
ടീച്ചര്‍, നല്ല സുന്ദരിയായിരുന്ന സ്നേഹം മാത്രം തോന്നിയിരുന്ന ജഗദമ്മ ടീച്ചർ....

നാലിലെത്തിയപ്പോഴായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ രംഗപ്രവേശം.
ഇംഗ്ളീഷും സാമൂഹ്യപാഠവുമായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ വിഷയങ്ങള്‍. നാലാം
ക്ളാസിലായിരുന്നു അക്കാലത്ത്‌ ഇംഗ്ളീഷിണ്റ്റെ ഹരിശ്രീ.. വലിയ മീശ. മയമുള്ള ശരീരം. പുറകോട്ട്‌ എണ്ണ തേച്ച്‌ ചീകി വെച്ച മുടി.

ഉയരം കുറഞ്ഞ അയ്യപ്പന്‍ കുട്ടി സാറിനെ മൂന്നാം ക്ളാസില്‍ വെച്ചു തന്നെ പേടിയോടെയാണ്‌ കണ്ടിരുന്നത്‌. കാരണം അടിയും കണ്ണുരുട്ടും...
അയ്യപ്പന്‍ കുട്ടി സാറിനെ ആദ്യം കണ്ട ദിവസം മറ്റു കുട്ടികളോട്‌ പെരുമാറുന്നതില്‍ നിന്ന്‌ വ്യത്യസ്ഥമായി എന്നോട്‌ ഇച്ചിരി മയത്തില്‍ പെരുമാറുന്നതിണ്റ്റെ കാരണം പിന്നീടാണ്‌ എനിക്ക്‌ മനസ്സിലായത്‌. പണ്ടെപ്പോഴോ പുള്ളിയുടെ കാലില്‍ ഉണ്ടായ ഒരു വലിയ മുറിവ്‌ ഡ്രസ്‌ ചെയ്ത്‌ ആളുടെ വലിയ ഒരു പ്രശ്നം പരിഹരിച്ചത്‌ നഴ്സ്‌ ആയ എണ്റ്റെ അമ്മ ആയിരുന്നത്രേ..
നാലാം ക്ളാസില്‍ പഠിക്കുന്ന മറ്റു കുട്ടികള്‍ സ്കൌട്ടില്‍ ചേര്‍ന്നില്ലെങ്കിലും ഞാന്‍ ചേരണം എന്ന്‌ സ്കൌട്ട്‌ മാസ്റ്റര്‍ കൂടിയായ അയ്യപ്പന്‍ കുട്ടി സാര്‍ ആഗ്രഹിച്ചു. അതിന്‍ പ്രകാരം നാലു മണിയ്ക്ക്‌ ക്ളാസ്‌ കഴിഞ്ഞ ഞാന്‍ സ്കൂളില്‍ ലെഫ്റ്റ്‌ രൈറ്റ്‌ പരിശീലിക്കാനായി
വെയിറ്റു ചെയ്തു. പക്ഷെ സാര്‍ വിചാരിക്കാത്ത ഒരു പ്രശ്നം സംഭവിച്ചു. സ്കൌട്ടില്‍
ചേര്‍ന്ന്‌ ഞാന്‍ വെല്യ സംഭവമാകാന്‍ പോകുന്ന വിവരം വീട്ടില്‍ പറയാതിരുന്നതിനാല്‍
ആറു മണി വരെ എന്നെ നോക്കിയിരുന്ന അച്ഛനമ്മമാരും അന്നത്തെ കൂട്ടു കുടുംബത്തിലെ മറ്റു വെല്യച്ഛന്‍മാര്‍, വെല്ല്യമ്മമാര്‍, അമ്മാവന്‍മാര്‍, അമ്മയിമാര്‍, ചേട്ടന്‍മാര്‍
തുടങ്ങിയവര്‍ പല ഭാഗങ്ങളിലായി എന്നെ അന്വേഷിച്ച്‌ നടക്കേണ്ടതായി വന്നു.

അഞ്ചാം ക്ളാസില്‍ എത്തിയപ്പോളേയ്ക്കും ഹിന്ദി ആരംഭിച്ചു. പട്ടത്തി രാധ ടീച്ചറും. മനോഹരമായ ചുരുണ്ട മുടി. എല്ലാ കാര്യങ്ങള്‍ക്കും ശിവാജി ഗണേശണ്റ്റേതു പോലെയുള്ള ഓവര്‍ എക്സ്പ്രഷന്‍.പിന്നെ ഉറച്ച ശബ്ദത്തില്‍ ഹിന്ദിയില്‍ മാത്രമുള്ള സംസാരവും.

ഹിന്ദിയോടൊപ്പം നാലാം ക്ളാസുവരെ ഔദ്യോഗികമായല്ലാതെ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന
ഒരാനുകൂല്യം പിരീഡായി രംഗ പ്രവേശം ചെയ്തു. ഡ്രില്‍! കൂടെ ഒരു ടെററും. ജോസഫ്‌ സാര്‍! ആറടി ഉയരം. നല്ല വണ്ണം. വെളുത്ത മീശ, മഞ്ഞ ബജാജ്‌ സ്കൂട്ടര്‍, മഞ്ഞ ഹെല്‍മറ്റ്‌, പിന്നെ സാറിണ്റ്റെ അത്ര തന്നെ നീളമുള്ള ചൂരലും. ഇരട്ടപ്പേരായിരുന്നു പ്രസിദ്ധം. അമ്പമ്പട......... അയ്യോ സോറി!
അഞ്ചാം ക്ളാസില്‍ മറ്റൊന്നു കൂടി തുടക്കം കുറിച്ചു. തയ്യല്‍!
തയ്യല്‍ തങ്കമ്മ സാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ ഒരു ലക്ഷം വെട്ടു കഷണങ്ങള്‍ വീട്ടില്‍ കിട്ടുമായിരുന്നിട്ടും ഒരു ടവല്‍ വലുപ്പത്തിലുള്ള വെളുത്ത ചീട്ടിത്തുണിക്കഷണം ഞാന്‍ വില കൊടുത്തു വാങ്ങി. നൂലും സൂചിയും വാങ്ങി. ഇന്നും എനിക്ക്‌ പൊട്ടിപ്പോയ ഒരു ബട്ടണ്‍ മാറ്റണമെങ്കില്‍ പരസഹായം വേണമെങ്കില്‍ അതിനു കാരണം തയ്യല്‍ തങ്കമ്മ സാറിണ്റ്റെ പഠിപ്പിക്കലിണ്റ്റെ പ്രശ്നമല്ല. മറിച്ച്‌ സ്കൂളില്‍ പഠിപ്പിക്കുന്ന തയ്യല്‍ കൊണ്ട്‌ ഒരു കുന്തവും പഠിക്കാന്‍ പറ്റില്ല എന്നതു തന്നെ.
ആറാം ക്ളാസില്‍ ക്ളാസ്‌ ടീച്ചറായി എത്തിയ മാലതി ടീച്ചറും ഹിന്ദി ടീച്ചറായിരുന്നു. പാമ്പു കടിയേറ്റ്‌ ഒരാഴ്ച ക്ളാസില്‍ പോകാന്‍ കഴിയാതിരുന്ന എന്നെ ക്ളാസ്‌ മിസ്‌ ചെയ്തതിന്‌ ശകാരിച്ച ടീച്ചറോട്‌ പാമ്പു കടിയേറ്റ കഥ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്കുണ്ടായ സംഭ്രമവും നല്ല ഓര്‍മ.
പ്രിയ സുഹൃത്ത്‌ സിജികുമാറിണ്റ്റെ അമ്മ തങ്കമണി ടീച്ചര്‍ (സ്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും ആരാധന ടീച്ചറോടായിരുന്നു. കാരണം ടീച്ചറെ ഭര്‍ത്താവ്‌ ബുള്ളറ്റില്‍ കൊണ്ടു വിടും എന്നതു തന്നെ.) സിജി കുമാറിനോട്‌ അക്കാലത്ത്‌ ഭയങ്കര കലിപ്പുമായിരുന്നു. കാരണം
ഇണ്റ്റര്‍വല്‍ സമയത്ത്‌ ടീച്ചര്‍മാര്‍ക്കുള്ള ചായയിലൊരെണ്ണം ഇവന്‍ സ്റ്റാഫ്‌ റൂമില്‍ പോയി കുടിയ്ക്കുമായിരുന്നു.
പില്‍ക്കാലത്ത്‌ ഹംസ എന്ന സുഹൃത്തിണ്റ്റെ തല ഒരു കുഞ്ഞു? കല്ലു കൊണ്ട്‌ എറിഞ്ഞ്‌ പൊട്ടിച്ച ശേഷം ഹംസയുമായുണ്ടാക്കിയ ധാരണ അനുസരിച്ച്‌ കല്ലില്‍ തട്ടി വീണ ഹംസയെ ഫസ്റ്റ്‌ എയ്ഡിനായി ഞാന്‍ ജോസഫ്‌ സാറിണ്റ്റെ മുന്‍പില്‍ കൊണ്ടു പോയി. എന്തൊരു നല്ല പയ്യന്‍! ഇവന്‍ നന്നായി വരും എന്ന മട്ടില്‍ കൂട്ടുകാരനെ രക്ഷിയ്ക്കാന്‍ മുന്‍ കൈ എടുത്ത എന്നെപ്പറ്റി സ്റ്റാഫ്‌ റൂമില്‍ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്ന ജോസഫ്‌ സാറിണ്റ്റെ മുന്‍പിലേക്ക്‌ ലവന്‍ ലവണ്റ്റെ തലയിലേക്ക്‌ കല്ലു വലിച്ചെറിയുന്ന കണ്ടല്ലോ....എന്ന അറിവുമായി ചെന്ന തങ്കമണി ടീച്ചറോട്‌ ഇന്ന്‌ തെല്ലും പരിഭവമില്ല. അന്നുമില്ല.

സുധീര്‍ എന്ന സുഹൃത്തിനെ ഓര്‍മ വരുന്നു. ടീച്ചറില്ലാത്ത ഒരു പിരീഡില്‍ ക്ളാസില്‍ ഭയങ്കര കോലാഹലം നടക്കേ അപ്പുറത്തെ ക്ളാസില്‍ നിന്നും ഓടിയെത്തി ആരാടാ ഒച്ചയുണ്ടാക്കുന്നേ എന്നു ചോദിച്ച രാധാമണി ടീച്ചര്‍. ആരാടാ ഈ പിരീഡ്‌ എന്ന ടീച്ചറിണ്റ്റെ രണ്ടാമത്തെ ചോദ്യത്തിന്‌ സുധീറിണ്റ്റെ ഉത്തരം പെട്ടെന്നായിരുന്നു. "സുലോചന!"
"ഓഹോ.....നീ ഇവിടെ വാ..." രാധാമണി ടീച്ചര്‍ സുധീറിണ്റ്റെ ചെവിയ്ക്കു പിടിച്ച്‌ "സുലോചന ടീച്ചറാണല്ലേ...ഞാന്‍ കരുതി നിണ്റ്റെ മകളായിരിക്കുമെന്ന്‌..."" എന്ന ആക്രോശത്തോടെ എയറില്‍ ടീച്ചര്‍ വരച്ച ജ്യാമിതീയ രൂപങ്ങള്‍ ഇന്നും ചിരിയുണര്‍ത്തുന്നു.
കര്‍ത്താവു സാര്‍ സാമൂഹ്യ പാഠം പഠിപ്പിച്ചത്‌ ഏഴിലായിരുന്നു.
സാറിനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാര്യം കൂടിയുണ്ട്‌. അക്കാലത്ത്‌ പ്രസംഗ മത്സരത്തിനോ പദ്യം ചൊല്ലലിനോ മറ്റോ (രണ്ടും പിന്നീടു ചെയ്തിട്ടില്ലാത്തതു കൊണ്ട്‌ ഓര്‍മയില്ല) സ്കൂളില്‍ സമ്മാനം കിട്ടിയ എന്നെ ഉപജില്ലാ മത്സരത്തിന്‌ കര്‍ത്താവു സാര്‍ കൊണ്ടു പോകുകയാണ്‌. എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ഒരു സമ്മാനവും വാങ്ങാതെ തിരിച്ചു വന്നു. അങ്ങനെ വരുന്ന വഴി വഴിയില്‍ കിടന്ന്‌ എനിക്ക്‌ ഒരു അമ്പതു പൈസ തുട്ട്‌ കിട്ടി. (അന്ന്‌ അത്‌ ഒരു സ്കൂള്‍ കുട്ടിയ്ക്ക്‌ വലിയ തുകയാണ്‌). സാര്‍ കൂടെയുള്ളതു കൊണ്ട്‌ എടുക്കാന്‍ വയ്യ. എന്നാല്‍ അന്‍പതു പൈസ കളയാനും വയ്യ. വഴിയില്‍ കിട്ടിയ പൈസ എടുക്കരുതെന്നാണ്‌ അന്ന്‌ അദ്ധ്യാപകര്‍ പരക്കെ പഠിപ്പിച്ചിരിക്കുന്നത്‌. അഥവാ കിട്ടിയാല്‍ ഉടമസ്ഥനെ കണ്ടു പിടിച്ച്‌ തിരിച്ചേല്‍പിക്കണം.
ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരിക്കലും ഉടമസ്ഥനെ കാണാതിരിക്കാനുള്ള വിദ്യയൊക്കെ അന്നേ
എനിക്കറിയാമായിരുന്നു. പക്ഷെ കര്‍ത്താവു സാര്‍ എന്നെ അമ്പരപ്പിച്ചു. തല കൊണ്ട്‌
"മ്‌.... എടുത്തോ" എന്ന മട്ടില്‍ ഒരു ആക്ഷന്‍ കാണിച്ചു.
സ്കൂളില്‍ നിന്ന്‌ പുറത്തിറങ്ങിയ ഞാന്‍ ഒരു സേമിയ ഐസും തേന്‍ നിലാവും വാങ്ങി തിന്നു എന്നാണോര്‍മ.
ഡ്രോയിംഗ്‌ എന്ന സംഭവവും വര്‍ക്ക്‌ എക്സ്പീരിയന്‍സ്‌ എന്ന സംഭവവും ഏഴാം ക്ളാസിലാണ്‌ തുടങ്ങി വെച്ചതെന്നാണോര്‍മ. വര്‍ക്ക്‌ എക്സ്പീരിയന്‍സിണ്റ്റെ ഭാഗമായി ഒരു പാനല്‍ ബോര്‍ഡും പേപ്പര്‍ കൊണ്ടുള്ള കലാസൃഷ്ടികളും മറ്റും ഞങ്ങളെ പഠിപ്പിച്ച അരോഗ
ദൃഢഗാത്രനായ ആ ഗൌരവക്കാരനായ സാറിണ്റ്റെ പേരു മാത്രം ഓര്‍മ കിട്ടുന്നില്ല.

ഡ്രോയിംഗ്‌ പഠിപ്പിക്കാന്‍ അന്നും ഇന്നും ഒരു സാറേയുള്ളൂ....മണി സാര്‍.
പിന്നീടുള്ള എണ്റ്റെ ജീവിതത്തില്‍ കൂടിയും ഇത്ര സ്വാധീനം ചെലുത്തിയ അദ്ധ്യാപകര്‍
വളരെ അപൂര്‍വമായേ ലഭിക്കൂ....
പിന്നേടങ്ങോട്ട്‌ എല്ലാ ക്ളാസുകളിലും സാര്‍ ഇല്ലാത്ത പിരീഡാണെങ്കില്‍ മണിസാര്‍ കയറി വരും. കണക്കും സോഷ്യലും സയന്‍സും ഇംഗ്ളീഷും മലയാളവും എല്ലാം പഠിപ്പിക്കും. ഡ്രോയിങ്ങിണ്റ്റെ പിരീഡില്‍ ഡ്രോയിങ്ങും.
സാറിണ്റ്റെ വര..

ആഹാ.... ദൈവമേ...സാറിന്‌ എണ്റ്റെ കണ്ണു കിട്ടരുതേ.....

ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ എന്നെ അതി മനോഹരമായി കണക്കു പഠിപ്പിച്ച മേരിടീച്ചർമാരെ ഓർക്കാതിരിക്കാൻ വയ്യ. പഴയ പാകിസ്താൻ ക്രിക്കറ്റർ അബ്ദുൽ ഖാദിർ ബൌൾ ചെയ്യാൻ വരുന്നത് പോലെ ചെറിയ ഡിസ്ക്കോ ആക്ഷനുകൾ കാണിച്ചിരുന്ന മേരിടീച്ചരും പിന്നെ കർക്കശക്കാരിയായ മറ്റൊരു മേരി ടീച്ചറും.....അന്നൊക്കെ മുഴുവൻ മാര്ക്കും കണക്കിനു കിട്ടിയുരുന്നു എന്നതാണ് അതിശയം.

എട്ടാം ക്ളാസില്‍ ഹൈസ്കൂളിലായതിണ്റ്റെ അഹങ്കാരം എന്നെ വല്ലാതെ പിടികൂടിയിരുന്നു. കുറേ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക്‌ പോയി. വേറെ ചിലര്‍ മറ്റു സ്കൂളുകളില്‍ നിന്നും ടി സി വാങ്ങി വന്നു. യശശരീരനായ നാരായണ പിള്ള സാര്‍ ആയിരുന്നു ഹെഡ്‌ മാസ്റ്റര്‍.. എന്നും പാണ്റ്റ്‌ ഇട്ടു വന്നിരുന്ന പിള്ള സാര്‍ കൈ രണ്ടും
പാണ്റ്റിണ്റ്റെ പോക്കറ്റില്‍ കയറ്റി വെച്ചായിരുന്നു അസംബ്ളിയെ അഭിമുഖീകരിച്ചിരുന്നത്‌.. ഒരിക്കല്‍ എന്തോ ഒരു വിശേഷത്തിന്‌ വെള്ളമുണ്ട്‌ ഉടുത്തു വന്ന പിള്ള സാര്‍ കൈ രണ്ടും അറിയാതെ പോക്കറ്റില്‍ ഇടാന്‍ ശ്രമിച്ചത്‌ അസംബ്ളിയില്‍ ചിരി പടര്‍ത്തുകയും സാറിണ്റ്റെ മുഖത്തേക്ക്‌ ആ ചിരി പകര്‍ത്തുകയും ചെയ്തത്‌ എണ്റ്റെ മുഖത്ത്‌ ഇപ്പോഴും ചിരി വിടര്‍ത്തുന്നു.
ഒരു സമരത്തിന്‌ അന്നത്തെ ഒരു കുട്ടി നേതാവ്‌ പിള്ളസാറിനെ തല്ലാന്‍ കൈ ഓങ്ങിയത്‌ അന്ന്‌ വിവരക്കേടു കാരണം ചിരിയുണര്‍ത്തിയതിന്‌ സാറിനോട്‌ മാപ്പു ചോദിക്കുന്നു. അതു കണ്ട്‌ പട്ടത്തി രാധ ടീച്ചര്‍ തല കറങ്ങി വീണത്‌ എന്തിനാണെന്ന്‌ മനസ്സിലാക്കാനുള്ള വിവരം ഇല്ലാതിരുന്നതിനും മാപ്പു ചോദിക്കുന്നു.

ഫിസിക്സ്‌ എന്ന കീറാമുട്ടി വിഷയം പഠിപ്പിക്കാന്‍ കാലം തെരഞ്ഞെടുത്തത്‌ അസാമാന്യ പ്രതിഭയായിരുന്ന ഗോപിനാഥന്‍ സാറിനെയായിരുന്നു. ഒരു കൈ പോളിയോ ബാധിച്ച്‌ തളര്‍ന്ന അദ്ദേഹം ആ കൈ കൂടി ഉപയോഗിച്ച്‌ അംബാസഡര്‍ കാര്‍ ഓടിച്ച്‌ സ്കൂളില്‍ വന്നിരുന്നത്‌ മറക്കാന്‍ കഴിയുന്നില്ല. ഞങ്ങളില്‍ ഇലക്ട്രോണിക്സ്‌, ഫിസിക്സ്‌ കൌതുകങ്ങള്‍ നിറച്ച്‌ വിവിധ പരീക്ഷണങ്ങള്‍ നടത്താനും യുറേക്ക, ശാസ്ത്രമേള തുടങ്ങിയ പരിപാടികളില്‍ സ്കൂളിനെ പ്രതിനിധീകരിക്കാന്‍ എന്നെ തെരഞ്ഞെടുത്തേക്കാം എന്ന റിസ്ക്‌ എടുക്കാനും മറ്റും സാര്‍ തയ്യാറായി.
എട്ടിലെ ജ്യോഗ്രഫി പഠിപ്പിച്ച തങ്കപ്പന്‍ സാറിനെ എങ്ങനെ മറക്കാന്‍. ആറടി ഉയരത്തില്‍ ആ ആജാനുബാഹു വലത്തെ കൈ ഉയര്‍ത്തി വായുവില്‍ ചുഴറ്റി ഘന ഗംഭീരമായ ശബ്ദത്തില്‍ "പണ്ട്‌ ഗ്രീസില്‌....." എന്നു പറഞ്ഞ്‌ തുടങ്ങിയിരുന്ന ക്ളാസുകള്‍ ഈയിടെ വീണ്ടും ഓര്‍ക്കാനിടയായി. രൂപയുടെ മൂല്യം ഇങ്ങനെ കുറഞ്ഞാല്‍ ദൈവം തന്നെ നേരിട്ട്‌ ഇടപെട്ട്‌ പണ്ട്‌ ജ്യോഗ്രഫിയില്‍ പറഞ്ഞ പോലെ ഒരു ഫലകങ്ങളുടെ ഡിസ്പ്ളേസ്മണ്റ്റ്‌ ഉണ്ടാക്കി ഇന്‍ഡ്യയെ ചിതറിച്ചുകളയും എന്നു പറഞ്ഞപ്പോഴായിരുന്നു അത്‌..
എട്ടിലായപ്പോഴേയ്ക്കും ഹിന്ദി പഠിപ്പിക്കാന്‍ ഓമനമ്മ ടീച്ചര്‍ എത്തി. വാത്സല്യത്തിണ്റ്റെ ആള്‍രൂപം എന്നു വേണം ആയമ്മയെ വിശേഷിപ്പിക്കാന്‍..വാത്സല്യത്തോടെയുള്ള ചീത്തവിളി അവരാണ്‌ ആദ്യമായി എന്നെ കാണിച്ചു തന്നത്‌. നെ കോ സെ കാ കേ കി മേം പര്‍ എന്ന സൂത്രവാക്യം ഹിന്ദി ക്ളാസുകളിലൂടെ എനിക്ക്‌ ഓമനമ്മ ടീച്ചര്‍ കാണിച്ചു തന്ന അതേ സമയത്ത്‌ ചില വാക്കുകളുടെ ദീര്‍ഘം ഇടത്തും വലത്തും മാറിപ്പോയതിന്‌ നന്നായി ശകാരിക്കുകയും ചെയ്തു. (പില്‍ക്കാലത്ത്‌ എണ്റ്റെ അനിയന്‍ ഇതേ തെറ്റ്‌ ആവര്‍ത്തിച്ചപ്പോള്‍ ചെട്ടണ്റ്റെ അനിയന്‍ കോന്തുക്കുറുപ്പ്‌ എന്നു പറഞ്ഞ്‌ വാത്സല്യത്തോടെ തോളില്‍ തല്ലിയത്‌ അവന്‍ പറഞ്ഞ്‌ എനിക്കറിയാം).
കണക്ക്‌ പഠിപ്പിച്ചത്‌ എട്ടു മുതല്‍ ഒൻപതാം ക്ളാസിണ്റ്റെ ആദ്യ മാസങ്ങള്‍ വരെ ക്ളാസ്‌
ടീച്ചര്‍ ആയിരുന്ന വത്സല ടീച്ചര്‍ ആയിരുന്നു. ഇന്നും കണക്കിന്‌ മണ്ടന്‍ എന്നു തന്നെ
പറയാവുന്ന എന്നെ പത്താം ക്ളാസില്‍ ഏതാണ്‌ മുഴുവന്‍ മാര്‍ക്കും വാങ്ങി പാസാവാന്‍
സഹായിച്ചത്‌ വത്സല ടീച്ചറിണ്റ്റെ അസാമാന്യ പാടവം തന്നെയായിരുന്നു.
ടീച്ചര്‍ എനിക്കു വെച്ച ഒരു പാര ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ. അന്നൊക്കെ ലൈബ്രറി എന്നൊരു മുറി സ്കൂളിലുണ്ടായിരുന്നു. അവിടെ നിന്ന്‌ ഒരു ദിവസം ക്ളാസ്‌ ടീച്ചര്‍ ആയ വത്സല ടീച്ചര്‍ ഒരു മുപ്പതു പുസ്തകങ്ങള്‍ കൊണ്ടു വന്നു. എല്ലാവര്‍ക്കും ഓരോ പുസ്തകം കൊടുത്തു. പല പല കഥകള്‍. എന്നിട്ട്‌ വായിച്ചവര്‍ മറ്റുള്ളവരോട്‌ ഷെയര്‍ ചെയ്ത്‌ വായിക്കനം എന്ന്‌ ഒരു ഉപദേശവും. വര്‍ഷാവസാനം പുസ്തകം തിരികെ കൊടുക്കാന്‍ നേരം എല്ലാവരും എല്ലാ പുസ്തകവും വായിച്ചു കഴിഞ്ഞിരുന്നു. ഞാനൊഴികെ. കാരണമെന്താ....എനിക്കു കിട്ടിയ പുസ്തകം! "കണക്കിലെ സൂത്രവാക്യങ്ങള്‍!" ടീച്ചര്‍ നല്ല സ്റ്റുഡണ്റ്റായ എനിക്കു പ്രത്യേകം കരുതി വെച്ചതായിരുന്നു അത്‌..
ഒന്‍പതിലെ മലയാളം പഠിപ്പിച്ച ഒരാള്‍ പ്രത്യേകം ഓര്‍മയിലേക്കു കയറി വരുന്നു. വെളുത്ത വേലപ്പന്‍ സാര്‍ (കറുത്ത ഒരു വേലപ്പന്‍ സാര്‍ ഉണ്ടായിരുന്നിരിക്കണം. എണ്റ്റെ ഓര്‍മയിലില്ല. ) ആയിരുന്നു അത്‌. ഒരു ദിവസം സാര്‍ ക്ളാസില്‍ കയറി വന്നപ്പോള്‍ ആരോ ഉറക്കെ ഒരു കൂവു കൂവി. അന്ന്‌ ആ പിരീഡ്‌ മുഴുവന്‍ ഓരോരുത്തരെയായി വിളിച്ച്‌ സാര്‍ സ്വകാര്യമായി "ആരാണ്‌ ഇന്ന്‌ ഞാന്‍ ക്ളാസില്‍ കയറി വന്നപ്പോ കുറുക്കന്‍ കൂവീത്‌?" എന്നു ചോദിച്ച്‌ ആളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു.
ഒൻപതാം ക്ലാസിലെ ക്ലാസ് ടീച്ചർ ലില്ലി ടീച്ചർ ഒരു ഗൌരവക്കാരിയായിരുന്നു. നല്ല സൗന്ദര്യമുണ്ടായിരുന്ന ടീച്ചർ നന്നായി പഠിപ്പിക്കുകയും ചെയ്തിരുന്നു.(അന്നത്തെ ഒരു ഒന്പതാം ക്ലാസുകാരന് എന്താണെന്നു പോലും മനസ്സിലാകാത്ത ഒരു ഇരട്ടപ്പേരും ടീച്ചർക്കുണ്ടായിരുന്നു.)

പത്തിലെ ക്ളാസ്‌ ടീച്ചറായിരുന്ന പിന്നീട്‌ എ ഇ ഓ ആയി റിട്ടയര്‍ ചെയ്ത യശശരീരനായ രാമന്‍ സാര്‍, വെളുത്ത വസ്ത്രം മാത്രം ധരിച്ചെത്തുന്ന ഇന്ദിര ടീച്ചര്‍, സയന്‍സ്‌ പഠിപ്പിച്ച പ്രസന്ന ടീച്ചര്‍, ആനിടീച്ചർ, ബന്ധുവായ ലളിത ടീച്ചര്‍, അമ്മായി കൂടിയായ പില്‍ക്കാല ഹെഡ്‌ മിസ്ട്രസ്‌ അംബിക ടീച്ചര്‍, ഹൈസ്കൂളിലെ ഡ്രില്‍ സാര്‍ യാക്കോബ്‌ സാര്‍, അന്നത്തെ ഹെഡ്‌ മിസ്ട്രസ്‌ ആയിരുന്ന ജാനകിയമ്മ ടീച്ചര്‍, യശശരീരനായ കുരിയാക്കോസ്‌ സാര്‍

ദൈവമേ...ആരെയും വിട്ടു പോയിട്ടില്ലല്ലോ അല്ലേ....

സ്കൂള്‍ ആനുവല്‍ സ്പോര്‍ട്സ്‌ ദിനം മൈക്കിലൂടെ എന്നും വിളിച്ചു പറയുന്നത്‌
കുരിയാക്കോസ്‌ സാര്‍ ആയിരുന്നു.
സാറിണ്റ്റെ "അപ്‌..അപ്‌ " എന്ന പ്രോത്സാഹനം ഇപ്പോഴും കാതില്‍ മുഴങ്ങുന്നില്ലേ... ജീവിതയാത്രയില്‍ എപ്പോഴും പുറകിലൂടെ....

"ഓടടാ...അപ്‌...അപ്‌...അപ്‌...."

ശ്രീ ശങ്കര കോളേജ്‌

എണ്റ്റെ മനസ്സിലേക്ക്‌ എഴുപത്‌ കുട്ടികളുടെ ഇടയില്‍ നിന്ന്‌ പ്ളാറ്റ്ഫോമിലേക്ക്‌ കയറി നില്‍ക്കുന്ന ഉയരം കുറഞ്ഞ പ്രേം നസീറിനെ പ്പോലെ മുടിയും മറ്റും ചീകിയ, അതേ പോലെ തന്നെ സംസാരിക്കുന്ന ഇംഗ്ളീഷ്‌ പഠിപ്പിക്കുന്ന കൃഷ്ണമൂര്‍ത്തി സാര്‍ ആണ്‌ ആദ്യമായി കയറി വരുന്നത്‌. അതോടൊപ്പം കണക്ക്‌ പഠിപ്പിക്കാന്‍ ട്യൂഷന്‌ പോയ അടികള്‍ സാറും. അച്ചടി ഭാഷയായിരുന്നു കൃഷ്ണ മൂര്‍ത്തി സാറിന്‌ എങ്കില്‍ മുറുക്കി ചുവപ്പിച്ച
കണക്കായിരുന്നു അടികള്‍ സാറിന്‌..

ഇംഗ്ളീഷ്‌ ക്ളാസില്‍ പ്രോസ്‌, പോയട്രി, ഡ്രാമ എന്നിങ്ങനെ വിവിധ തരം പുസ്തകങ്ങള്‍ മാറി മറഞ്ഞു. പട്ടിമറ്റത്തു നിന്നു വന്ന മസിലിണ്റ്റെ ആധിക്യം കാരണം ശരീരമാകെ വലിഞ്ഞു മുറുകി നില്‍ക്കുന്ന ബേബി സാര്‍ ഒരു വര്‍ഷം മുഴുവന്‍ "ഡസ്റ്റ്‌ ഓഫ്‌ ദ റോഡ്‌ മൈ ഡിയര്‍...ഡസ്റ്റ്‌ ഓഫ്‌ ദ്‌ റോഡ്‌" എന്ന ഡ്രാമ പുസ്തകത്തിലെ ആദ്യ പാഠത്തിണ്റ്റെ ഒരു വരി മാത്രം വളരെ പരുക്കനായ ശബ്ദത്തില്‍ പഠിപ്പിച്ചു. പക്ഷെ പോയട്രിയുടെ മാധുര്യം മുഴുവന്‍ മനസ്സിലാവാഹിച്ച്‌ പഠിപ്പിച്ച (സത്യം! ഞാന്‍ ആ ടീച്ചറിണ്റ്റെ പേര്‌ മറന്നു പോയി. പക്ഷെ ഒരു രൂപരേഖാ വിദഗ്ധനെപ്പോലെ അവരെ ഞാന്‍ വരച്ചു കാട്ടിത്തരാം...ഇല്ല. ഓര്‍മ വന്നു. ഉഷാദേവി ടീച്ചര്‍)ആ നല്ല ടീച്ചര്‍ "ലാ ബെല്‍ ഡേം സാന്‍സ്‌ മേഴ്സി" എന്ന ഒരു പോയം പഠിപ്പിച്ചത്‌ എങ്ങനെ മറക്കാന്‍...
ബോട്ടണി പഠിപ്പിച്ച (ക്ളിയോം...പിന്നേറ്റ്‌ലി കോമ്പൌണ്ട്‌ ലീഫ്, ഹൈബിസ്കസ്‌, തുടങ്ങി വായില്‍ക്കൊള്ളാത്ത ഒരു പാടു പേരുകള്‍ പഠിപ്പിച്ച) ശാന്താദേവി ടീച്ചറിനെയും മറക്കാനാവില്ല.
ഒരു റാഗിങ്ങിനു വിധേയനാവുന്നതു പോലെ ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെയും (ചാക്കോ ജോര്‍ജ്‌ സാര്‍) ഫിസിക്കല്‍ കെമിസ്ട്രിയുടെയും (മോഹന ബാബു സാര്‍) ക്ളാസുകളും ആ വിഷയത്തോടുള്ള വെറുപ്പില്ലാതെ ഞാന്‍ ആസ്വദിച്ചു.
ഒരു ട്യൂഷന്‍ സെണ്റ്ററിലെ സാറന്‍മാര്‍ ഇരുന്നു കത്തി വയ്ക്കുന്ന പോലെയുള്ള ഒരു സ്ഥലമായിരുന്നു ഹിന്ദി ഡിപ്പാര്‍ട്മണ്റ്റ്‌. ഭാര്യാ ഭര്‍ത്താക്കന്‍മാരായ ഗോപാലകൃഷ്ണന്‍ സാറും അദ്ദേഹത്തിണ്റ്റെ ഭാര്യയും അടങ്ങുന്ന കുടുംബ കാര്യമായിരുന്നു ഹിന്ദി!.
സുവോളജി പഠിപ്പിച്ച കെ എന്‍ ഗോപാലകൃഷ്ണന്‍ സാറിണ്റ്റെ ചില കമണ്റ്റ്സ്‌ സുവോളജി പഠിക്കാന്‍ അതീവ ഗുണകരമായിരുന്നു എങ്കിലും അങ്ങനെ പറത്തു പറയാന്‍ കൊള്ളാവുന്നവയല്ലാത്തതിനാല്‍ പറയുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം.
രണ്ടാം വര്‍ഷം ഇംഗ്ളീഷ്‌ പഠിപ്പിച്ച രവീന്ദ്രന്‍ സാര്‍, സുജേഷ്‌ സാര്‍ (ഇന്നത്തെ സ്റ്റേജ്‌ കലാകാരന്‍മാര്‍ സാധാരണ ധരിച്ച്‌ കാണാറുള്ള ഒരുതരം ജുബ്ബയായിരുന്നു കക്ഷിയുടെ അന്നത്തെ ഡ്രസ്‌), ഫിസിക്സിലെ വി എച്‌ നാരായണ സ്വാമി സാര്‍, പിന്നെ എക്കാലത്തെയും പ്രിയങ്കരനായ പില്‍ക്കാല പ്രിന്‍സിപ്പാള്‍ പി എസ്‌ രാമചന്ദ്രന്‍ സാര്‍...(സാര്‍ ഈ ചെറു കുറിപ്പില്‍ ഒതുങ്ങാനുള്ളയാളല്ല)..
അക്കാലത്ത്‌ അഡീഷനല്‍ മാത്സ്‌ എന്ന ഒരു അലമ്പ്‌ പരിപാടി ഏറ്റെടുത്ത്‌ വിജയിപ്പിച്ച എനിയ്ക്ക്‌ ആദ്യ വര്‍ഷം കാലിടറി. പക്ഷെ അത്‌ എന്നെ കണക്ക്‌ പഠിപ്പിച്ച്‌ നന്നാക്കാന്‍ വളരെയധികം കിണഞ്ഞ്‌ പരിശ്രമിച്ച ജി. നാരായണ അയ്യര്‍ എന്ന അതുല്യ പ്രതിഭയുടെ തകരാറായിരുന്നില്ല. ലോകത്ത്‌ കണക്ക്‌ എന്ന വിഷയത്തില്‍ ഒരു പുസ്തകം ഇറങ്ങിയാല്‍ ആദ്യത്തെ നൂറെണ്ണത്തിലൊന്നെങ്കിലും അയച്ചു കിട്ടിയിരുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

എന്തോ... ഞാന്‍ അത്‌ അത്ര മനസ്സിലാക്കിയില്ല.

ഒരു പ്രണാമം മാത്രം അര്‍പ്പിക്കട്ടെ. കൂടെ മാപ്പും.

ഗവ: പോളിടെക്നിക്‌ കൊരട്ടി

ഇംഗ്ളീഷ്‌ പഠിക്കാനായി ഡിപ്ളോമയ്ക്ക്‌ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു
പഠിപ്പിക്കാന്‍ സ്വയമേവ തയ്യാറായ കുരിയാക്കോസ്‌ സാര്‍ ആയിരുന്നു ഒന്നാം വര്‍ഷ പോളി
ടെക്നിക്കിലെ ഞങ്ങളുടെ ഹീറോ....
പിന്നെ പി വി സി പൈപ്പ്‌ ഇറക്കിയ പോലെ പാണ്റ്റ്‌ ഇട്ട തങ്കപ്പന്‍ സാര്‍. ഞങ്ങള്‍ കളിയാക്കി 11 എന്നു വിളിയ്ക്കുമായിരുന്നു. എഞ്ചിനീയറിംഗ്‌ ഡ്രോയിംഗ്‌ പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ സാര്‍....., പ്രിന്‍സിപ്പാള്‍ ആയിരുന്ന യശശരീരനായ ബാല സുബ്രമണിയന്‍ സാര്‍....
രണ്ടാം വര്‍ഷം തുടക്കത്തില്‍ സാറന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. പുതിയതായി തുടങ്ങിയ പോളീ ടെക്നിക്കില്‍ പുതിയ സബ്ജക്ടുകള്‍ പഠിപ്പിക്കാന്‍ ആളെ കിട്ടാനില്ല എന്നതു തന്നെ കാരണം. പിന്നെ ഒരാള്‍ വന്നു. രാജേഷ്‌ സാര്‍. മുന്‍പ്‌ പല ബ്ളോഗുകളിലും എണ്റ്റെ കഥാപാത്രമായതു കൊണ്ട്‌ ഞാന്‍ അധികം പറയുന്നില്ല.

ഒന്നു മാത്രം. സാര്‍... യു വാസ്‌ സിമ്പ്‌ളി ഗ്രേറ്റ്‌!


മൂന്നു വര്‍ഷവും ഞങ്ങളെ ഒരു ദൃഢനിശ്ചയം പോലെ ഇലക്ട്രിക്കല്‍ പഠിപ്പിച്ച സോമന്‍
സാര്‍, ലാബ്‌ നിയന്ത്രിച്ച മൂര്‍ത്തി സാര്‍, താര ടീച്ചര്‍, വന്ദന ടീച്ചര്‍, രഞ്ജിത്‌ സാര്‍, ഗോപകുമാര്‍ സാര്‍... പലരും സാറുമാരായിരുന്നില്ല. കൂട്ടുകാരായിരുന്നു. എല്ലാവരും എണ്റ്റെ കഥാപാത്രങ്ങളുമായിരുന്നു.....

പക്ഷെ മാപ്പു ചോദിക്കണ്ട ഒരാളുണ്ട്‌. ലിസ്സി മാര്‍ഗരറ്റ്‌ ടീച്ചര്‍....

വഴിയില്‍ ന്യൂ ഇയറിണ്റ്റെ ഭാഗമായെന്നോണം പടക്കങ്ങളും ഗുണ്ടുകളും ധാരാളമായി പൊട്ടിച്ചത്‌ തൊട്ടടുത്ത വീട്ടില്‍ ലിസ്സി മാഡം ഉറങ്ങണ്ട എന്നു വിചാരിച്ചു തന്നെയായിരൂന്നു...
അന്നത്തെ കുശുമ്പുകള്‍....

മാപ്പു തരാമെങ്കില്‍.... പ്ളീസ്‌....

ഇന്ന്‌ അദ്ധ്യാപക ദിനത്തില്‍ എനിക്ക്‌ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ പ്രിയങ്കരനായ മുരളിമാമന്‍ (ടി. വി മുരളീധരന്‍, നുസ്രത്തുല്‍ ഇസ്ളാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മാറമ്പള്ളി) സംസ്ഥാനത്തെ മികച്ച മാതൃകാ അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍.... ഞാന്‍ മനസ്സു കൊണ്ട്‌ അദ്ദേഹത്തിനും....എണ്റ്റെ ജീവിതത്തെ മാറ്റി മറിച്ച നല്ലവരായ എണ്റ്റെ എല്ലാ അദ്ധ്യാപകര്‍ക്കും(പേരു പറഞ്ഞവരും
അല്ലാത്തവരും പഠിപ്പിച്ചവരും അല്ലാത്തവരുമായ എല്ലാ അദ്ധ്യാപകര്‍ക്കും)...സ്നേഹം
നിറഞ്ഞ അദ്ധ്യാപക ദിനം ആശംസിക്കുന്നു.

കബീര്‍ തണ്റ്റെ ദോഹയില്‍ പറഞ്ഞതു പോലെ....

ഗുരു ഗോവിന്ദ്‌ ദോവൂം ഖഡേ കാകേ ലഗൂം പായ്‌
ബലിഹാരി ഗുരു അപ്നെ ജിന്‌ ഗോവിന്ദ്‌ ദിയോ ബതായ്‌....

ഗുരുവും ദൈവവും തണ്റ്റെ മുന്‍പില്‍ വന്നു നില്‍ക്കുകയാണെന്നു കരുതുക...എങ്കില്‍ ഞാന്‍ ഗുരുവിനെ നമിക്കും. കാരണം ഗുരു തന്നെയാണ്‌ എനിക്ക്‌ ദൈവത്തിനെ കാണിച്ചു തന്നത്‌.


അദ്ധ്യാപക ദിന ആശംസകള്‍....

Sunday, August 25, 2013

പെരുംതച്ചൻ

6 comments
നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് ആരെങ്കിലും പറയുന്ന കേട്ടിട്ടുണ്ടോ?

ഞാൻ കേട്ടിട്ടുണ്ട്

പണ്ട് പഠിച്ചോണ്ടിരുന്നപ്പളത്തെ കഥയാണ്.

തലയിണ മന്ത്രം സിനിമയിലെ ശ്രീനിവാസൻ പറയുന്നതോർമയില്ലേ

ഞാൻ ഈ പോളി ടെക്നിക്കിലൊക്കെ പഠിച്ചതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊക്കെ എനിക്ക് നല്ല നിശ്ചയമാണെന്ന്. ശരിയാ. പോളി ടെക്നിക്കിൽ പഠിച്ചാൽ അങ്ങനെയൊക്കെയുള്ള ചില ഗുണങ്ങളൊക്കെയുണ്ടായിരുന്ന കാലത്ത് പോളി ടെക്നിക്കിൽ പഠിച്ചപ്പളത്തെ കഥ.

അന്നൊക്കെ വർക്ക്  ഷോപ്പ്‌ എന്ന ഒരു സബ്ജക്ട് പഠിക്കാൻ ഉണ്ടായിരുന്നു.

ഇരുമ്പു കൊണ്ടുള്ള മോൾഡുകൾ ഉണ്ടാക്കാൻ പഠിക്കുന്ന ഫൗണ്ട്രി, ചൂളയിൽ ഇരുമ്പു കാച്ചാൻ പഠിക്കുന്ന സ്മിത്തി, ഇരുമ്പു  കടയാൻ  പഠിക്കുന്ന ലെയ്ത്ത്, ഇരുമ്പ്/ അലൂമിനിയം  ഷീറ്റ് കട്ട് ചെയ്ത്  ഓരോന്നൊക്കെ ഉണ്ടാക്കാൻ പഠിക്കുന്ന ഷീറ്റ് മെറ്റൽ  തുടങ്ങിയവ കൂടാതെ വെൽഡിങ്ങ്, കാർപ്പെന്ട്രി  (ആശാരിപ്പണി)  എന്നിവയായിരുന്നു  വർക്ക്  ഷോപ്പിലെ പ്രധാന പരിപാടികൾ.

 ഇതിനൊക്കെ പരീക്ഷയും ഉണ്ടായിരുന്നു.

അങ്ങനെയൊരു പരീക്ഷ നടക്കുകയാണ്.

സാധാരണ പൊതു പരീക്ഷകളിലെപ്പോലെ സ്വന്തം  പോളി ടെക്നിക്കിലെ  ഒരു സാർ കൂടാതെ മറ്റൊരു  പോളി ടെക്നിക്കിലെ മറ്റൊരു സാറും പരീക്ഷയ്ക്ക് ഉണ്ടായിരുന്നു.

 ഞങ്ങൾ  കുറച്ചു പേർക്ക് ആശാരിപ്പണി കിട്ടിയിരിക്കുകയാണ്. എല്ലാവർക്കും   പരീക്ഷാവസ്തുവായ പാഴ്മരത്തിന്റെ തടി തന്നിട്ടുണ്ട്. മുറിയ്ക്കാനുള്ള അറക്കവാൾ, ചിന്തേരിടാനുള്ള ചിസൽ, ഉളികൾ, കൊട്ടുവടികൾ അങ്ങനെ കുറെ ടൂളുകളും തന്നിട്ടുണ്ട്.  ഇതൊന്നും പോരാതെ ഒരു ചിത്രവും.  മരം കൊണ്ടുള്ള ഒരു കുരിശിന്റെ ചിത്രം. പ്രാർഥിക്കാനല്ല.  ആ കുരിശാണ്  ഈ തടി കൊണ്ട് ഉണ്ടാക്കണ്ടത്.

ഞാൻ വൈദ്യൻ കല്പ്പിച്ചത് പോലെ എന്ന മട്ടിൽ   കൊട്ടുവടിയും ഉളിയും മറ്റും പിടിച്ച് നിൽക്കുകയാണ്. ദൈവാധീനത്താൽ എന്റെ വീടിനു ചുറ്റുമുള്ള ആശാരിമാരുടെ വീടുകളിൽ പല തരത്തിലുമുള്ള കുരിശുകൾ ഉണ്ടാക്കുന്നതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് ഈ കുരിശ് അത്ര വലിയ കുരിശായി എനിക്ക് തോന്നിയില്ല.

സംഗതി തുടങ്ങാനുള്ള മണിയടിച്ചതും ഞാൻ തടി പട പടേന്ന് ചിന്തേരിട്ട്  അളവൊപ്പിച്ച്  മുറിച്ച് പൊഴിയുണ്ടാക്കി കുരിശു  രൂപത്തിലാക്കി.

അര മണിക്കൂർ  കഴിഞ്ഞാലേ  ഹാളിന് പുറത്ത് കടക്കാവൂ എന്ന പൊതു തത്വം നിലവിലുള്ളതിനാൽ ഞാൻ കൊട്ടുവടിയും പിടിച്ച്  നിൽക്കുകയാണ്.

പുറമേ നിന്നും വന്ന സാർ ഇവൻ തരക്കേടില്ലല്ലോ  എന്ന മട്ടിലുള്ള ഒരു നോട്ടം അകമേയുള്ള സാർ കാണ്‍കവേ വിട്ടത് ഞാൻ കണ്ടില്ലെന്നും വെച്ചു.

ഇതിനിടെ അകമേയുള്ള സാറിന്റെയും പുറമേ നിന്ന് വന്ന സാറിന്റെയും ശ്രദ്ധ മറ്റൊരുത്തന്റെ നേർക്കായി. 

അവനാകട്ടെ, തടി കൈയിലിരിക്കുന്ന ചിന്തേരുളി ഉപയോഗിച്ച് തള്ളി തള്ളി നശിപ്പിക്കുകയായിരുന്നു. 

ഒറ്റ നോട്ടത്തിൽ തന്നെ ഇവൻ കുരിശിനു പകരം തടിയിൽ ചന്ദ്രക്കലയോ ഓമോ ഉണ്ടാക്കും എന്ന് അകമേയുള്ള സാറിനു തീർച്ചയായി.

അദ്ദേഹം ഒരു മിഴുങ്ങസ്യാ എന്നാ മട്ടിലുള്ള നില്പ്പ് നിൽക്കുന്നതിനിടെ  സാറൻ മാർക്കുള്ള ചായ എത്തി.

"എന്നാ ഒരു ചായ കുടിയ്ക്കാം. അല്ലേ സാറേ..." 

ചോദ്യം  പുറമേ നിന്നും  വന്ന സാറിന്റേതാണ്.

ഒരു ഞെട്ടലോടെ വിനീത ശിഷ്യന്റെ പെർഫോർമൻസ് കണ്ടു നിന്ന സാറിന്റെ മനസ്സില് രണ്ടു ലഡ്ഡു പൊട്ടി.

"ഇല്ല സാറേ ഞാൻ കുടിയ്ക്കുന്നില്ല." 

"എന്നാ ഞാൻ ഒരു ചായ കുടിച്ചേച്ചും വരാം." 

"സാറ് പോയിട്ടു വാ..." 

മറ്റേ സാറ് ചായ കുടിയ്ക്കാൻ പോയതും ഇങ്ങേ സാർ  പറന്നു ചെന്ന് ഇവന്റെ കൈയീന്ന് തടിക്കഷണം കൈക്കലാക്കി.
 
ഒറ്റ നോട്ടത്തിൽ തന്നെ ഇനി പെരുംതച്ചൻ വിചാരിച്ചാലും ഈ തടിക്കഷണത്തിന്റെ കാര്യത്തിൽ  തീരുമാനമായി എന്ന് സാറിനു മനസ്സിലായി.
 
പുള്ളി ഉടനെ ഈ തടി വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് വേറൊരെണ്ണം എടുത്ത് ഓടി എന്റെ സമീപത്തെത്തി.
 
"വേഗം  ചെയ്യടാ...അവൻ വിചാരിച്ചാ ഇനി രക്ഷയില്ല."
 
ഞാൻ  പടം നോക്കി .
 
എന്റെ കുരിശു തന്നെ.
 
ഞാൻ ഉടനെ തന്നെ കുരിശു തട്ടിക്കൂട്ടി. (അത്ര  നന്നാക്കിയില്ല. എനിക്ക് കൂടുതൽ മാർക്ക് കിട്ടണമല്ലോ).
 
സാറിനെ ഏല്പിച്ചു.
 
സാർ വേഗം ശിഷ്യനെ ഏല്പിച്ചു.
 
പിന്നെ പുറമേ നിന്ന് വന്ന സാറിനെ വെയിറ്റു ചെയ്ത് ഡീസന്റായി നിന്നു.
 
ചായയോടൊപ്പം രണ്ടു പഴമ്പൊരിയൊക്കെ തിന്ന് ഏമ്പക്കം വിട്ടു കൊണ്ടു  വന്ന സാർ നോക്കിയപ്പോൾ ദേ കിടക്കുന്നു നല്ല കലക്കൻ രണ്ടു കുരിശുകൾ.
 
കൂടെ ചാരിതാർഥ്യത്തോടെ നില്ക്കുന്ന ഞാനും പിന്നെ നമ്മുടെ പെരുംതച്ചൻ കൂട്ടുകാരനും.
 
സാർ നമ്മുടെ സാറിനെ ഒന്ന് നോക്കി. എനിക്ക് മാർക്കിട്ടു. പത്തിൽ ഒന്പത്.
 
പിന്നെ മറ്റേ കുരിശു കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. സാറിനെയും നോക്കി.
 
ഒരു നിമിഷം  ചിന്തേരു തള്ളി അലമ്പാക്കിയ ആ തടിക്കഷണം കക്ഷിയ്ക്ക് ഓർമ വന്നു കാണണം.
പിന്നെ കേട്ടത് ഒരലർച്ചയാണ്‍.
 
"ആരാടാ ഇത് ചെയ്തു തന്നത്?"
 
ഒന്പത് മാർക്ക്  പൂജ്യം മാർക്കാവുന്നതും ഞാൻ തോല്ക്കുന്നതും  വീട്ടുകാരുടെ മുൻപിലേക്ക് ചെല്ലുന്നതും  വിഷ്വലൈസ് ചെയ്ത് ഞാൻ വശപ്പെശകായി നിൽക്കുകയാണ്‍.
 
പെരുംതച്ചൻ കൈ ചൂണ്ടി.
 
"ഈ സാറാ ചെയ്തു തന്നത്!"

നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്ന ശേഷം ഈ സാർ ആണ്‍ ആദ്യമായി പറഞ്ഞത്.

Tuesday, April 9, 2013

എന്നാലിനി ഒരു ചായയാവാം

2 comments
വായു സംബന്ധമായ ചിലപ്രശ്നങ്ങള്‍ കാരണം ശരീരത്തില്‍ നവദ്വാരങ്ങള്‍ തികയാതെ വന്നപ്പോഴാണ്‌ ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വിചാരിച്ചത്‌. എന്നെ കണ്ടപ്പൊഴേ ഡോക്ടര്‍ ചോദിച്ചു.
"ഒരു ദിവസം എത്ര ചായ കുടിയ്ക്കും?"
"ഒരു പത്തു പതിനഞ്ചെണ്ണം..."
വളരെ നിഷ്കളങ്കമായി ഞാന്‍ ഉത്തരം നല്‍കി.
"മോശമില്ല. നല്ല എണ്ണം തന്നെ. അപ്പോ നല്ല ഹെല്‍ത്തിയായിട്ടാണ്‌ ജീവിതം. ആട്ടെ, ചായ ഉണ്ടാക്കാന്‍ അറിയാമല്ലോ അല്ലേ?"
"അറിയാം."
"പാല്‍ കുടിയ്ക്കുന്നത്‌ നല്ലതാണെന്നാണല്ലോ വയ്പ്‌. ഒരു ചായയുണ്ടാക്കാന്‍ എത്ര ഗ്ളാസ്‌ പാല്‍ ഉപയോഗിക്കും?"
"ഏകദേശം അര ഗ്ളാസ്‌ ഉപയോഗിക്കുമായിരിക്കും. "
"കൊള്ളം. അതായത്‌ 15 ഗ്ളാസ്‌ ചായ എന്നു പറഞ്ഞാല്‍ ഏഴര ഗ്ളാസ്‌ പാല്‍. അല്ലേ... "
"അയ്യോ.. "
"ഒരു സ്പൂണ്‍ പഞ്ചസാര വേണം ഒരു ചായയ്ക്ക്‌ അല്ലെ? "
"ദൈവമേ 15 സ്പൂണ്‍ പഞ്ചസാര!"
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങി എല്ലാ അസുഖങ്ങളുടെയും തുടക്കമാണ്‌ ഈ വായുപ്രശ്നം എന്ന്‌ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. അതുകൊണ്ട്‌ ചായകുടി ഒഴിവാക്കുക. കുറഞ്ഞ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യൂ...
കുറച്ചു!
അല്ല, നിര്‍ത്തി!
വര്‍ഷങ്ങള്‍ക്കു ശേഷം (നേരത്തെ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ വന്നില്ല. പക്ഷെ വായു വിട്ടു പോയുമില്ല.) ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ  കാന്റീന്‍ കമ്മിറ്റിയുടെ ചുമതല എന്നില്‍ വന്നു ചേരുന്നു. ഏതാണ്ട്‌ എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കായി കാന്റീന്‍കാരന്‍ വിതരണം ചെയ്ത ചായയുടെ ക്വാളിറ്റി പോരാ എന്ന പരാതി ഉയര്‍ന്നു.
കാന്റീനില്‍ അപ്രതീക്ഷിത പരിശോധനയ്ക്കു പോകാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ടീ ടേസ്റ്റര്‍ ആയി എന്നെ നിയോഗിക്കുകയും ചെയ്തു.
എന്തു വന്നാലും ഒരു ചായയില്‍ കൂടുതല്‍ കുടിയ്ക്കുകയില്ല എന്ന ദൃഢനിശ്ചയമെടുത്ത്‌ ഞാന്‍ കാന്റീനിലേക്ക്‌ മറ്റു മെംബര്‍മാരുടെ കൂടെ ചാടി വീണു.
അദ്ഭുതം! അപ്രതീക്ഷിതമായി കുറേപ്പേര്‍ റെയ്ഡിനായി കയറി വന്നിട്ടും ആരും ഞെട്ടുന്നില്ല. റെയ്ഡിന്റെ  വിവരം ചോര്‍ന്നോ? സംശയമായി. നിവൃത്തി വരുത്താന്‍ കാന്റീന്‍ കോണ്‍ട്രാക്ടറോട്‌ ചോദിച്ചു.
"എടേയ്‌, ഞങ്ങളു ചതിയാപ്പുറം കേറി വന്നിട്ട്‌ ഇയാളു ഞെട്ടാത്തതെന്ത്‌?"
ഞങ്ങളു റെയ്ഡിനു ചെന്നത്‌ ഇഷ്ടമായില്ലെങ്കിലും ചോദ്യം മര്യാദയുടെ ഭാഷയിലായിരുന്നതു കൊണ്ട്‌ കക്ഷി മറുപടി നല്‍കി. സാറേ, നിങ്ങളു റെയ്ഡു നടത്തിയാലും ഇല്ലെങ്കിലും ഒരു പാക്കറ്റ്‌ പാലു കൊണ്ട്‌  മുപ്പതു ചായയേ ഉണ്ടാക്കാന്‍ പറ്റൂ...
"ഹാ"
കുറ്റം കണ്ടു പിടിക്കാന്‍ വന്നവന്റെ  സന്തോഷം കണ്ടപ്പോള്‍ ഇത്തവണ കോണ്‍ട്രാക്ടര്‍ സത്യമായും ഞെട്ടി. അവനറിയില്ലല്ലോ ഒരു ദിവസം പതിനഞ്ചു  ചായ കുടിയ്ക്കുന്നവന്റെ  സന്തോഷം...

ചായയെപ്പറ്റി പറയുമ്പോള്‍ പണ്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില ചായക്കഥകള്‍ പറയാതെ വയ്യ.
മൂന്നു ഫ്ളോറുകളിലായി ഏകദേശം ഇരുന്നൂറോളം ജീവനക്കാര്‍ക്കു വേണ്ടി കാന്റീനില്‍ നിന്നും രണ്ടു ജീവനക്കാര്‍ ചായ കൊണ്ടു വരികയാണ്‌. ഒരാള്‍ താഴെയും മറ്റേയാള്‍ മുകളിലും ചായ കൊണ്ടു പോയി. പലര്‍ക്കും ചായ കൊടുക്കുന്ന കൂട്ടത്തില്‍ മധുരമിടാത്ത (വിത്തൌട്ട്‌) ഒരു ചായ ഒരു സീനിയര്‍ കക്ഷിയ്ക്കും കൊടുത്തു.
ചായ ഒരു കവിള്‍ കുടിച്ചതേ മാരിവില്‍ ചിതറിച്ചു കൊണ്ട്‌ കക്ഷി ഒരു തുപ്പ്‌. പിന്നെ കാബിനകത്തു നിന്ന്‌ കനത്ത തെറിവിളിയും.
കാന്റീന്‍ ജീവനക്കാരന്‍ കുനിഞ്ഞ മുഖവുമായി മധുരമുള്ള ചായ എടുക്കാന്‍ പോകുന്നതും കണ്ടു.
ഒരല്‍പം നടന്നു കാണും. അതാ കുനിഞ്ഞ മുഖവുമായി മുകളിലെ നിലയിലേക്കു പോയ കാന്റീന്‍കാരനും തിരിച്ചു വരുന്നു.
"എന്തു പറ്റിയെടാ.." ഒന്നാമന്‍.
"ഒരു സാറിന്‌ മധുരമിട്ട ചായ കൊടുത്തെടാ...അയാള്‍ തെറി പറഞ്ഞു. മധുരമില്ലാത്തെ ചായ എടുക്കാന്‍ പൊണതാ... "
ഒന്നാമന്റെ  മനസ്സില്‍ ലഡ്ഢു പൊട്ടി.
"സാരമില്ലെടാ മധുരമില്ലാത്ത ചായ കൊടുത്തതിന്‌ എനിക്കും കിട്ടി. ഇനി കാന്റീന്‍ വരെ പൊകണ്ട. നീ ഈ ചായ കൊണ്ടു പൊയ്ക്കൊ. നിന്റെ  കൈയിലൊള്ളത്‌ ഞാനും കൊണ്ടു പോയ്ക്കൊള്ളാം. "
സിംപിള്‍! രണ്ടു സീനിയേഴ്സിന്റെയും പ്രശ്നം തീര്‍ന്നു.

മറ്റൊരിക്കല്‍, വൈകുന്നേരത്തെ ഡിപ്പാര്‍ട്മന്റ് ഹെഡ്‌ മീറ്റിംഗ്‌ നടക്കുകയാണ്‌. കണക്കുകള്‍ കൃത്യമല്ല എന്നാരോപിച്ച്‌ ബിസിനസ്‌ മാനേജര്‍ ഫിനാന്‍സ്‌ മാനേജറോട്‌ കയര്‍ക്കുകയാണ്‌. മറ്റെല്ലാവരും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
ഇതിനിടെ കാന്റീന്‍കാരന്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന്‌ ഓരോരുത്തരുടെയും മുന്‍പില്‍ വെച്ചു.
ഞങ്ങള്‍ എല്ലാവരും വെറുതെ ഇരിക്കുന്നതു കൊണ്ട്‌ ഓരോ ചായ കൈയിലെടുത്തു.
കൃത്യം ഒരു ചായ കുറവ്‌!
 ബിസിനസ്‌ മാനേജറിന്റെ യും ഫിനാന്‍സ്‌ മാനേജറിന്റെ യും നടുക്കായി ചായ ഇരിക്കുകയാണ്‌. കസേരകളിയുടെ അവസാന ലാപ്പിന്റെ  ആവേശം പോലെ രണ്ടാളും....

ഒരു തെറി വിളിയ്ക്കും! പിന്നെ ഒരു സിപ്‌ ചായ കുടിയ്ക്കും!

പെട്ടെന്നു തന്നെ ചായ തീര്‍ന്നു!

കോട!

1 comments
ബസിലോ ട്രെയിനിലോ കയറിയാല്‍ ഉറങ്ങുന്ന ശീലം എനിക്ക്‌ പണ്ടേയുണ്ട്‌....... ഇറങ്ങണ്ട സ്റ്റോപ്പ്‌ മിസ്സാകുന്ന ശീലവും ഒപ്പമുണ്ട്. അങ്ങനെ പല അവസരങ്ങളിലും സ്റ്റോപ്പ്‌ മിസ്സായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിട്ടുമുണ്ട്‌.. ഒരിക്കല്‍ കണ്ണൂരില്‍ നിന്നും രാത്രിവണ്ടിയ്ക്ക്‌ യാത്ര തിരിച്ച ഞാന്‍ ആലുവയില്‍ ഇറങ്ങുന്നതിനു പകരം ഉറങ്ങിയെഴുന്നേറ്റത്‌ എറണാകുളം ജംക്ഷനിലാകുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌..
അങ്ങനെ വശപ്പിശകായ സമയത്ത്‌ എറണാകുളം ജംക്ഷനില്‍ ഇറങ്ങിയ ഞാന്‍ എങ്ങനെ പെരുമ്പാവൂര്‍ക്ക്‌ പോകും എന്നാലോചിച്ച്‌ സ്റ്റേഷനു പുറത്ത്‌ നില്‍ക്കുകയാണ്‌.. സാധാരണ കിഴക്കന്‍ മേഖലയിലേക്ക്‌ പോകണ്ട ബസുകള്‍ സ്റ്റേഷനു പുറത്ത്‌ നിര്‍ത്തിയിട്ടിരിക്കും. അന്നാകട്ടെ ട്രെയിന്‍ അല്‍പ സമയം വൈകിയതിനാല്‍ ഒരു ബസ്‌ പോകുകയും ചെയ്തു. സാധാരണ ഒരു രാത്രിയൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുക എന്നത്‌ വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്ഥലം എറണാകുളം ആയതു കൊണ്ടും ഒരു സെക്കന്‍ഡില്‍ ഒരായിരം കൊതുകിനെ കൊന്ന പാപം നമുക്കേല്‍ക്കേണ്ടിവരും എന്നുള്ളതുകൊണ്ടും ഞാനാകെ ചിന്താവിഷ്ടനായി.
അപ്പോഴതാ ഒരു ദൈവദൂതനെപ്പോലെ ശ്രീമാന്‍ സഹപ്രവര്‍ത്തകന്‍!. ദൈവദൂതന്‍ ഒരു ആള്‍ട്ടോ കാറിലാണ്‌. "
"എന്താടാ കൊരങ്ങുചത്ത കാക്കാലനെപ്പോലെ വായും പൊളിച്ചു നിക്കണേ?" ചോദ്യം. "ഒന്നൂല്ലെടാ..ഉറങ്ങിപ്പോയി. ബസ്സും പോയി. ഇനി പെരുമ്പാവൂര്‍ക്കെങ്ങനെ എത്തും എന്നാലോചിച്ചു നില്‍ക്കുവാ...."
"എന്നാ വാ...നമുക്ക്‌ എണ്റ്റെ ഫ്ളാറ്റിലേക്ക്‌ പോകാം. രാവിലെ എണീറ്റ്‌ വീട്ടിലേക്കു പോയാ മതി."
രണ്ടു വട്ടം ആലോചിക്കാനൊന്നും നിന്നില്ല. ബാഗ്‌ തൂക്കി വണ്ടിയിലിട്ടു. കേറി. കാര്യങ്ങള്‍ക്കൊരു തീരുമാനമായി.
കളമശ്ശേരിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ഹൌസിംഗ്‌ കോളനിയിലെ ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലാണ്‌ കക്ഷി താമസം. അധികം കാലമായില്ല ഫ്ളാറ്റ്‌ വാങ്ങിയിട്ട്‌.. ഫാമിലി മാന്‍. . രണ്ടു കുട്ടികള്‍.. സ്വസ്ഥം. അയല്‍പക്കക്കാരുമായൊക്കെ നല്ല ബന്ധം.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ സഹധര്‍മിണി ഒരു മുറി എനിക്കായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.ഒരു വിശാലമായ ബാല്‍ക്കണിയോടുകൂടെയുള്ള നല്ല വലുപ്പമുള്ള മുറി.
ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക്‌ നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. രാവിലെ ആദ്യവണ്ടിയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ തിരിക്കണം എന്ന ചിന്ത എന്റെ ഉറക്കം വല്ലാതെ നശിപ്പിച്ചു. ഒരുവിധത്തില്‍ ഒരു ആറുമണി വരെയൊക്കെ ഞാന്‍ ഉറങ്ങി. പിന്നെ എണീറ്റു. പതുക്കെ ബാഗ്‌ തുറന്ന്‌ ടവലും കഴുത്തിലിട്ട്‌ ബാല്‍ക്കണി തുറന്ന്‌ പുറത്തേക്കിറങ്ങി.
ആഹാ... എന്താ ഒരു കാഴ്ച!
ചുറ്റുമുള്ള ഒരു ദൃശ്യവും കാണാത്ത രൂപത്തില്‍ കോടമഞ്ഞു മൂടി നില്‍ക്കുന്നു. പതുക്കെ ആ മഞ്ഞ്‌ നീങ്ങുകയാണ്.
മേഘപാളികളെ തൊടാനാവും എന്നു തോന്നും പോലെയുള്ള മഞ്ഞ്‌.. കഥകളിലും മറ്റും മാത്രം പരിചയിച്ച കോടമഞ്ഞ്‌.. വാക്കുകള്‍ കിട്ടുന്നില്ല. ഇത്ര മനോഹര ദൃശ്യം മൂന്നാറിലോ കുട്ടിക്കാനത്തോ മാത്രമേ കാണാന്‍ സാധിക്കൂ....അല്ല, കുടജാദ്രിയിലും കണ്ടിട്ടുണ്ട്‌..
ഏതായാലും എറണാകുളത്ത്‌ ഇത്ര മനോഹരദൃശ്യം കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പറന്നു ചെന്ന്‌ ബാഗ്‌ തുറന്ന്‌ ക്യാമറ കൈയിലെടുത്തു. പത്തിരുപത്തഞ്ച്‌ സ്നാപ്സ്‌ എടുത്തു. ഭാര്യയെ കാണിക്കണം. കോടമഞ്ഞ്‌ എക്സ്പീരിയന്‍സ്‌ ചെയ്ത കഥ പറയണം. എന്നൊക്കെ വിചാരിക്കുകയും ചെയ്തു. പിന്നെ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞ്‌ റൂമില്‍ നിന്നും പുറത്തിറങ്ങി.
ഡൈനിംഗ്‌ റൂമിലെത്തിയ എന്നെ കാത്ത്‌ നല്ല സൂപ്പര്‍ ഇഡ്ഡലിയും ചട്നിയുമെല്ലാം സുഹൃത്തിന്റെ ഭാര്യ എനിക്കായി ഒരുക്കി വെച്ചിരിക്കുകയാണ്‌.. ഒരു ജഗ്ഗില്‍ ചായയും പകര്‍ന്നു വെച്ചിരിക്കുന്നു.
ഭേഷാ കഴിച്ചു.
നല്ല അഭിപ്രായവും പറഞ്ഞു. പിന്നെ ചോദിച്ചു.
"ഈ കോട എപ്പോഴും കാണാന്‍ പറ്റുമോ?"
സുഹൃത്തിന്റെ ഭാര്യ അമ്പരന്നു.
"കോടയോ? എവിടെ?"
"ഇവിടെ, ബാല്‍ക്കണിയില്‍, രാവിലെ കണ്ടല്ലോ..."
"ബാല്‍ക്കണിയിലോ..നോക്കട്ടെ..."
കക്ഷി ചെന്നു നോക്കി. കോടയും കീടയുമൊന്നുമില്ല. "ഏയ് ‌...ഇദ്ദേഹത്തിനു വെറുതേ തോന്നിയതായിരിക്കും. അവിടെ കോടയൊന്നുമില്ല."
"അല്ലെന്നെ...ഞാന്‍ ശരിക്കു കണ്ടതാ...വേണമെങ്കില്‍ നോക്കിക്കോ..."
(ഹും! എന്നോടാ കളി? ഞാന്‍ ക്യാമറ ചുമന്നോണ്ടു നടക്കുന്നത്‌ പിന്നെ ചുമ്മാതാണോ???)
നേരത്തെ എടുത്ത ചിത്രങ്ങള്‍ തെളിവിനായി ഞാന്‍ കാണിച്ചു കൊടുത്തു.
പിന്നെ കേട്ടത്‌ ഒരു അലറിച്ചിരിയായിരുന്നു.
ഭര്‍ത്താവിന്റെ കൂട്ടുകാരനാണ്‌, അതിഥിയാണ്‌ എന്ന ബഹുമാനമെല്ലാം എടുത്ത്‌ വലിച്ചെറിഞ്ഞ്‌ കൂവിക്കളിയാക്കി ഒരു ചിരി.
കുളിമുറിയില്‍ പകുതിയില്‍ നിന്നിരുന്ന കൂട്ടുകാരന്‍ പോലും പാഞ്ഞു പുറത്തെത്തി. അവനെയും ഞാന്‍ കോട ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്ന അവന്‍ ചിരിക്കിടയില്‍ എന്നോടു പറഞ്ഞു.
"എടാ...അതു കോടയും കീടയുമൊന്നുമല്ല....അപ്പറത്ത്‌ അഞ്ചാറ്‌ കമ്പനികളൊണ്ട്‌. അതിന്റെ വെഷപ്പൊകയാ.... ഞങ്ങളതു കൊണ്ട്‌ ആ സൈഡിലെ ജനലും ബാല്‍ക്കണീമൊന്നും തൊറക്കാറില്ല!"
മനസ്സിലൊരു താങ്ക്സും പറഞ്ഞ്‌ ഇഡ്ഡലീം തിന്ന്‌ ബാഗും കോടയുടെ ചിത്രങ്ങളുമെടുത്ത്‌ മറ്റേതു പോയ മറ്റതിന്റെ പോലെ ഞാന്‍ പയ്യെ വീട്ടിലേക്കു പോന്നു.

Monday, September 24, 2012

ചില കോഴിക്കഥകള്‍

6 comments
ന്‍റെ തൊട്ടടുത്ത വീട്ടിലെ ചേടത്തി കുറേ കോഴികളെ വളര്‍ത്തിയിരുന്നു.
അവരുടെ പ്രധാന വരുമാനം കോഴികള്‍ തന്നെ എന്നു പറയുന്നതാണ്‌ ശരി. പണ്ടത്തെ ഒരു ചൊല്ലു പറയുന്നതു പോലെ വെല്ലവന്‍റെയും പറമ്പു കണ്ട്‌ കോഴിയെ വളര്‍ത്തുകയായിരുന്നു ചേടത്തി! അവരുടെ കോഴികള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചിരികള്‍ ഉണര്‍ത്തി ഇപ്പോഴും ഞങ്ങളുടെ പറമ്പിലൂടെ കൊത്തിയും ചിക്കിപ്പെറുക്കിയും നടക്കുന്നു.
രാവിലെ ഒരു ആറു മണിയാകുമ്പോള്‍ ചേടത്തി കോഴികളെ തുറന്നു വിടും.
വലിയ വലിയ കോഴികള്‍ തനിയെ ഞങ്ങളുടെ പറമ്പിലെത്തിക്കോളും. ചെറുതുകളെയും കുഞ്ഞുങ്ങളെയും മറ്റും ചേടത്തി പതിയെ പൊക്കി ഞങ്ങളുടെ മതിലിനു മുകളില്‍ വെക്കും. അവിടെ നിന്നും അവറ്റ പതിയെ പറമ്പിലേക്കിറങ്ങിക്കോളും.

ഞങ്ങള്‍ ചിരിച്ച കഥകള്‍ എല്ലാവരെയും ചിരിപ്പിക്കണമെന്നില്ല എങ്കിലും അവ ഇങ്ങനെ ആയിരുന്നു.

വളരെ ചെറുപ്പത്തിലെ കഥയാണ്‌.
പല പ്രാവശ്യം കോഴികളെ പറമ്പിലേക്കു വിടരുത്‌ എന്ന ഞങ്ങളുടെ നിവേദനം ചേടത്തി തൃണവല്‍ഗണിച്ചതു കൊണ്ട്‌ ഗത്യന്തരമില്ലാതെ, ചിലപ്പോള്‍ കോഴികളുടെ എണ്ണം കുറഞ്ഞാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന പ്രഖ്യാപനം അച്ഛന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആ ധൈര്യത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു കല്ലേടുത്ത്‌ കോഴിക്കൂട്ടത്തിലേക്കെറിഞ്ഞു.
കീ കീ എന്ന ഒരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ കോഴികള്‍ രണ്ടു മൂന്നെണ്ണം ചിറകുകള്‍ പരസ്പരം തല്ലി ചോര തെറിപ്പിച്ച്‌ ഉയര്‍ന്നു പൊങ്ങി തൂവലുകള്‍ പറത്തി ഭീകര ദൃശ്യം തീര്‍ക്കുന്നു.
ഞാന്‍ ഭയങ്കര ധൈര്യവാനായതു കൊണ്ട്‌ ജീവനും കൊണ്ടോടി.
ഏകദേശം ഒന്നു രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ രണ്ടെണ്ണം അല്‍പ ജീവനായി അവിടെ കിടപ്പുണ്ട്‌.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന ഉറപ്പോടെ ഞാന്‍ ഒരു തെങ്ങിന്‍ കുഴിയിലെ അല്‍പം മണ്ണു മാറ്റി ഒരു കമ്പു കൊണ്ട്‌ കോഴികളെ കുത്തി കുഴിയിലാക്കി. അല്‍പം മണ്ണു മൂടി. ബാക്കി ഓലകളും മറ്റുമിട്ട്‌ മൂടി. പതുക്കെ വീട്ടിനകത്തു കേറി വാതിലടച്ചു.
കുറേ നേരം അതു തന്നെ ചിന്തിച്ചു കിടന്ന്‌ ഞാന്‍ ഉറങ്ങിപ്പോയി.

"ഡാ....." ഒരു വിളി.
അമ്മയാണ്‌.
"നീ ചേടത്തിയുടെ കോഴികളെ കല്ലെറിഞ്ഞു കൊന്നോ?"
"ഇല്‍.............. "
"നുണ പറയണ്ടാ.. "
ഇത്രയായപ്പോഴേയ്ക്കും എനിക്കുറപ്പായി. കോഴികളുടെ എണ്ണം കുറഞ്ഞപ്പോ ചേടത്തി പരാതി പറഞ്ഞിരിക്കുകയാണ്‌. രണ്ടെണ്ണം കുറഞ്ഞിട്ടുണ്ട്‌. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ലോജിക്കില്‍ ഇറങ്ങിയിരിക്കുകയാണ്‌.
പക്ഷെ ഇത്തവണ പിടിക്കപ്പെടുകയില്ല. കാരണം കല്ലെറിയുന്നതും കൊല്ലുന്നതും കുഴിച്ചിടുന്നതുമൊന്നും ആരു ം കണ്ടിട്ടില്ല.
"ഏയ്‌..ഞാനല്ല. ഞാനാണെങ്കില്‍ സമ്മതിക്കാതിരിക്കേണ്ട കാര്യമെന്താ... "
"ഏയ്‌ അവനല്ല. അവനാണെങ്കില്‍ സമ്മതിക്കും."
ചേടത്തിയോട്‌ അമ്മ. പുത്രസ്നേഹം!
ചേടത്തി സമാധാനത്തോടെ പോയി. അവനല്ല. അവനാണെങ്കില്‍ പറഞ്ഞേനെ.
ഞാന്‍ ഓടി അകത്തു കേറി വാതിലടച്ചു. ദൈവം തമ്പുരാനു നന്ദി പറഞ്ഞു. അധിക സമയം കഴിഞ്ഞില്ല. വീണ്ടും അമ്മയുടെ വിളി.
"ഡാ... "
നല്ല കുട്ടിയായി പുറത്തെത്തിയ ഞാന്‍ സത്യമായും ഭൂമി പിളര്‍ന്ന്‌ അപ്രത്യക്ഷനാകാന്‍ ആഗ്രഹിച്ചു. എന്‍റെ കാലന്‍ തെങ്ങു കയറൂന്ന അയ്യപ്പന്‍ ചേട്ടന്‍റെ രൂപത്തില്‍ രണ്ടു കോഴികളുടെ ഡെഡ്ബോഡികളുമായി നില്‍ക്കുന്നു.
കൂടെ ഒരു ചോദ്യവും.

"ഞാന്‍ തെങ്ങിന്‍റെ മുകളിലിരുന്നു കണ്ടതാ... മോന്‍ കല്ലെറിഞ്ഞു കൊന്നു കുഴിച്ചിട്ട ഈ കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ടുപൊയ്ക്കോട്ടെ...... "

മറ്റൊരിക്കല്‍ എന്തോ ചുറ്റിക്കളിയുമായി വീടിനു പുറത്തിറങ്ങിയ ഞാന്‍ കണ്ടത്‌ നിരനിരയായി നട്ടിരിക്കുന്ന ജാതി തൈകളുടെ കട ചിക്കിച്ചികഞ്ഞു നശിപ്പിക്കുന്ന മുട്ടക്കാട്ടന്‍ കോഴികളെയാണ്‌.
പതുക്കെ ഒരു കല്ലെടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ഒരു കോഴിയുടെ റേഞ്ചിലെത്തി.
എറിയാനായി കൈ ഉയര്‍ത്തിയ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു കോഴിയുടെ ഭാഗത്തു നിന്നുമുണ്ടായത്‌.

"ഠെങ്ങ്‌!"
എന്ന ഒരു സ്ഫോടനാത്മകമായ ഭാവത്തോടെ കോഴി ഒന്നു വെട്ടിത്തിരിഞ്ഞു. പിന്നെ ക്രൌര്യം ഒളിപ്പിച്ച കണ്ണുകളുമായി ചിറകൊന്നു വിടര്‍ത്തി. പിന്നെ എന്‍റെ പുറകേ പാഞ്ഞെത്തി.
ജീവനും കൊണ്ടോടുന്ന ഓട്ടത്തിനിടയ്ക്ക്‌ ഞാന്‍ പുതിയ പല പാഠങ്ങളും പഠിച്ചു. എല്ലാ കോഴികളും ഒരേ പോലെ നിസ്സഹായരല്ല. ഗിരിരാജ എന്ന ഇനത്തിലും മറ്റുമുള്ള കോഴികള്‍ക്ക്‌ എന്നേക്കാള്‍ ശക്തിയും കരുത്തുമുണ്ട്‌.
പക്ഷേ ഇതൊന്നും രക്ഷപ്പെടാന്‍ പര്യാപ്തമല്ലല്ലോ...സോറി പറഞ്ഞിട്ടും കാര്യമില്ല.
പിന്നീട്‌ തോന്നിയ ഒരു ബുദ്ധി ഉറക്കെ കൂവുക എന്നതായിരുന്നു.
കൂവി.
ആരാണാവോ കൂവുന്നത്‌ എന്നറിയാന്‍ വാതില്‍ തുറന്ന അമ്മയെ തള്ളി മാറ്റി ഞാന്‍ അകത്തു കയറി വാതിലടച്ചു.

ഭാഗ്യം! നിക്കറിന്‍റെ കുറച്ചു ഭാഗവും ഷര്‍ട്ടിന്‍റെ പുറകുഭാഗവും കീറിയതൊഴികെ മറ്റൊന്നും പറ്റിയില്ല.

ചൂടന്‍ പട്ടി!

1 comments
മുന്‍പ്‌ ഞാന്‍ തലസ്ഥാനത്തുള്ള ഒരു പത്ര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നപ്പോള്‍ പാതിരായ്ക്കു ശേഷവും തുറന്നിരിക്കുകയും അതീവ രുചികരമായ പുട്ടും മട്ടന്‍ കറി, മട്ടന്‍ ഫ്രൈ, കോഴി വറുത്തത്‌ തുടങ്ങിയവയും ബിരിയാണിച്ചായയും മിതമായ നിരക്കില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഹോട്ടല്‍ അട്ടക്കുളങ്ങരയില്‍ (കിഴക്കേകോട്ടയ്ക്കു സമീപം) ഉണ്ടായിരുന്നു.
രുചികരമായതു കൊണ്ടു മാത്രമല്ല, രാത്രിയില്‍ വല്ലവ
ന്‍റെയും ബൈക്കോടിച്ചോ അല്ലെങ്കില്‍ അഞ്ചു കിലോമീറ്ററോളം നടന്നോ തണുപ്പൊക്കെയടിച്ച്‌ അത്രടം വരെ പോയി എന്തെങ്കിലും കഴിക്കുന്നതിന്‍റെ  ഒരു സുഖവും ഉണ്ടായിരുന്നു ആ ഭക്ഷണത്തിന്‌. നിത്യേനയുള്ള കസ്റ്റമേഴ്സ്‌ ആയതു കൊണ്ട്‌ ഞങ്ങള്‍ വരുമ്പോഴേയ്ക്കും കൊള്ളാവുന്ന പീസുകളുമായി സ്ഥിരം വെയിറ്റര്‍മാര്‍ സമീപിക്കും. ഓരോരുത്തരുടെയും ടേസ്റ്റ്‌ അനുസരിച്ച്‌ കറി, റോസ്റ്റ്‌, ഫ്രൈ എന്നിങ്ങനെ തരം തിരിച്ച്‌ കൊണ്ടൂത്തരും. ഞങ്ങള്‍ ഭേഷാ കഴിക്കും, ഏമ്പക്കം വിടും, ബൈക്കോടിച്ചോ നടന്നോ റൂമിലെത്തും, വയറു വിലങ്ങി കിടന്നുറങ്ങും.
പല അവസരങ്ങളിലും കടയുടെ മുന്‍പില്‍ നല്ല ജമുനാപ്യാരി ഇനത്തിലും മറ്റുമുള്ള കൂറ്റന്‍ ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. വലിയ കൊമ്പൊക്കെ വളഞ്ഞ്‌ അകത്തേക്കു പിരിഞ്ഞൊക്കെയിരിക്കുന്ന അടുത്തു കൂടെ നടക്കാന്‍ പോലും പേടിയാകുന്നയിനം ഉരുപ്പടികള്‍. പറയപ്പെട്ടിരുന്നത്‌ വെട്ടാനുള്ള ഉരുക്കളായിരുന്നു അവ എന്നാണ്‌. ചില പ്രത്യേക സമയങ്ങളില്‍ അതായത്‌ എ
ന്‍റെ ഓര്‍മ ശരിയാണെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ എട്ടര വരെയോ മറ്റോ മാത്രം അഞ്ചു രൂപാ നിരക്കില്‍ ആട്ടിന്‍ സൂപ്പും രാത്രിയില്‍ ഏതോ സമയത്ത്‌ ആട്ടിന്‍ തലച്ചോറും കഴിക്കാന്‍ സ്ഥിരം കക്ഷികള്‍ അവിടെ വരുമായിരുന്നു. സ്ഥിരം കസ്റ്റമേഴ്സ്‌ ആയിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക്‌ ഈ വിശിഷ്ട ഐറ്റംസ്‌ ഒന്നും കിട്ടാറില്ലായിരുന്നു. കാരണം അവ തയ്യാറാക്കുന്ന ചില പ്രത്യേക സമയങ്ങളില്‍ ഞങ്ങള്‍ക്ക്‌ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. തലച്ചോറും മറ്റും ആടിന്‍റെ തലയില്‍ ഇരിക്കുമ്പോള്‍ തന്നെ ബുക്കിംഗ്‌ ആണെന്നായിരുന്നു ഞങ്ങളുടെ അറിവ്‌.
സത്യം പറയണമല്ലോ.. മൂന്നു വര്‍ഷം അവിടെ നിന്നു കഴിച്ചിട്ടും വയറിനോ പോക്കറ്റിനോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. സമീപ കാലത്ത്‌ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കണ്ട്‌ കാണാനിരിക്കുന്ന നൂറായിരം സുഹൃത്തുക്കളെ വിളിച്ച്‌ "ഡാ...ആ സിനിമേടെ തൊടക്കത്തിലെ പാട്ടില്‍ കാണിക്കണ ആ കടയാ ഞാന്‍ എപ്പോഴും പറയാറുള്ള രാത്രി ഹോട്ടല്‌...മറ്റേ മട്ടനൊക്കെ കിട്ടണത്‌...." എന്നൊക്കെ പറഞ്ഞ്‌ പരിചയപ്പെടുത്തുകയും ചെയ്തു.
ഇത്രയും കേട്ട്‌ കൊതിയൂറുന്നവര്‍ക്കായി ഇത്രകൂടി.
കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പട്ടിയിറച്ചി പിടികൂടി.
നല്ല ഫുഡ്‌ കിട്ടുമെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പോകാനും എന്നാ തേങ്ങാക്കൊല വേണേലും കഴിക്കാനും എനിക്ക്‌ പ്രചോദനമായ ആ ഹോട്ടലില്‍ നിന്ന്‌ വര്‍ഷങ്ങളോളം രുചികരമായ ഇറച്ചി ഞാന്‍ കഴിച്ചത്‌ പട്ടിയിറച്ചിയായിരുന്നെങ്കില്‍ ഞാന്‍ പറയുന്നു.
പട്ടിയിറച്ചി നല്ലതാണ്‌.
ശരീരത്തിന്‌ കേടുകളൊന്നും അത്‌ ഉണ്ടാക്കില്ല.
നമ്മുടെ ശരീരത്തി
ന്‍റെ ഭാരം അറുപതുകളില്‍ നിന്ന്‌ എണ്‍പതുകളിലേക്ക്‌ ഉയര്‍ത്താന്‍ അതിന്‌ കഴിവുകളുണ്ട്‌.
ഞങ്ങളുടെ നാട്ടിലൊക്കെ നാട്ടുമ്പൊറത്തുകാര്‍ കറുത്ത പൂച്ച, മലമ്പാമ്പ്‌, പെരുമ്പാമ്പ്‌, കീരി, പെരുച്ചാഴി, കാക്ക, കാട്ടുമാക്കാന്‍, ഉടുമ്പ്‌ തുടങ്ങിയ ജീവികളെയൊക്കെ തരത്തിനു കിട്ടിയാല്‍ തല്ലിക്കൊന്ന്‌ തിന്നിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ പട്ടിയിറച്ചി ആരും തിന്നതായി അറിവില്ല.
പഴയ ഒരു ചൊല്ല്‌ ഓര്‍മ വരുന്നു. പറഞ്ഞാല്‍ അമ്മായി ചീത്ത പറയും. പറഞ്ഞില്ലേല്‍ അമ്മാവന്‍ പട്ടിയിറച്ചി തിന്നും.

ഇത്രയും
പറഞ്ഞത്‌ അറിയാതെ കഴിച്ച പട്ടിയിറച്ചിയുടെ കഥയാണെങ്കില്‍ അറിഞ്ഞു കൊണ്ടു കഴിച്ച പട്ടിയിറച്ചിയുടെ കഥയാണിനി.

എറണാകുളത്ത്‌
ജോലി ചെയ്യുമ്പോഴാണ്‌ സംഭവം.
ജോലി കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കുള്ള വണ്ടി കാത്ത്‌ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അതീവഹൃദ്യമായ ഒരു മണം വരുന്നു. വെന്തു കാഞ്ഞ ചീനച്ചട്ടിയില്‍ വെള്ളം തെറിപ്പിക്കുന്ന ശബ്ദവും വരുന്നു.
ബസ്‌ വരാന്‍ ഇനിയും സമയമുണ്ട്‌. ശബ്ദവും ഗന്ധവും വഴി കാണിച്ചു. പാലാരിവട്ടത്തെ ഒരു വലിയ ഹോട്ടല്‍ കം ബേക്കറിയുടെ (ഇന്നില്ല) മുന്നിലെത്തിച്ചു. ഹോട്ടലിണ്റ്റെ മുന്‍പില്‍ താല്‍ക്കാലികമായി ഒരു കാറ്ററേഴ്സ്‌ പന്തല്‍ കെട്ടിയൊരുക്കിയിരിക്കുകയാണ്‌. തൊപ്പിയൊക്കെ വെച്ച കക്ഷികള്‍ അതുമിതുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ന്‍ ജനക്കൂട്ടം എന്തോ വെറുതേ കൊടുക്കുന്നുണ്ടെന്നു കേട്ട പോലെ തിക്കും തിരക്കും ഉണ്ടാക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കൌണ്ടറിനു മുന്‍പിലേ തിരക്കുള്ളൂ. ഭീകര തിരക്ക്‌.
എന്താണാവോ ഐറ്റം എന്നു ശ്രദ്ധിച്ച ഞാന്‍ കിടുങ്ങിപ്പോയി.

ഹോട്ട്‌ ഡോഗ്‌!
ചൂടന്‍ പട്ടി!
ഒരു വലിയ ഓക്കാന ശബ്ദം എ
ന്‍റെ വായില്‍ നിന്നും പുറത്തു ചാടി. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ എന്‍റെ മനസ്സു പറഞ്ഞു.
ബട്ട്‌, വൈ ദിസ്‌ കൊലവെറി?
എന്തായിരിക്കും ആളുകള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത്‌?
എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നത്‌?
ചിന്താക്കുഴപ്പം എന്നെ പിടികൂടി.
പക്ഷെ ഭക്ഷണത്തോടുള്ള എ
ന്‍റെ ആസക്തി എന്നെ മുന്നോട്ടു നയിക്കുകയാണ്‌. അറിയാതെ ഞാന്‍ ആ ക്യൂവില്‍ കേറി. പലവിധ ചിന്തകള്‍ എന്‍റെ മനസ്സിലുണ്ടായി. പട്ടിയിറച്ചി തിന്നാനായിരിക്കുമോ ഇത്ര ആളുകള്‍ തിക്കിത്തിരക്കുന്നത്‌? ഇങ്ങനെ ആളുകള്‍ തിരക്കുണ്ടാക്കണമെങ്കില്‍ ഈ സംഗതി അടിപൊളിയായിരിക്കണമല്ലോ.. കഴിക്കരുതാത്തതാണെങ്കില്‍ പിന്നെ ഇങ്ങനെ തിരക്കുണ്ടാക്കണോ?

എന്തിനേറെപ്പറയുന്നു, അടുത്തെത്തുമ്പോഴേക്കും മാനസികമായിത്തന്നെ പട്ടിയിറച്ചി തിന്നാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു.
വലിയ താമസമില്ലാതെ എ
ന്‍റെ കൈയിലും ഒരു പ്ളേറ്റില്‍ പട്ടിയിറച്ചി ഒരു ബണ്ണിലും മറ്റും പൊതിഞ്ഞ്‌ ആവിപറക്കുന്ന രീതിയില്‍ എത്തി.
പറഞ്ഞ തുക കൊടുത്തു. ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി, കൈയിലിരുന്ന ടൌവല്‍ തല വഴി മൂടി ഞാന്‍ ആര്‍ത്തിയോടെ ആ പട്ടിയിറച്ചി അകത്താക്കി.
ഗാന്ധിജി ആട്ടിറച്ചി അകത്താക്കിയ ശേഷം രാത്രി മുഴുവന്‍ ആടി
ന്‍റെ കരച്ചില്‍ വയറ്റില്‍ നിന്നു കേട്ടതായി കഥകള്‍ വായിച്ചിട്ടുണ്ട്‌. എന്‍റെ വയറില്‍ പട്ടി കുരച്ചില്ലെന്നു മാത്രമല്ല, ഞാന്‍ സുഖമായുറങ്ങുകയും ചെയ്തു.
പക്ഷെ ഈ ചരിത്രസംഭവം എവിടെയും രേഖപ്പെടുത്താതെ പോകരുത്‌ എന്ന്‌ എ
ന്‍റെ മനസ്സ്‌ പറഞ്ഞു.
പിറ്റേന്ന്‌ ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ ലജ്ജാവദനനായി ഞാന്‍ ഒരു സഹപ്രവര്‍ത്തകനോട്‌ പട്ടിയിറച്ചി തിന്ന കഥ പറഞ്ഞു.
ഒരു വല്യ കാര്യം ചെയ്തതു പോലെ ഇരിക്കുന്ന എന്നെ നോക്കി എന്നേക്കാള്‍ സാമൂഹിക പരിജ്ഞാനമുള്ള ആ സുഹൃത്ത്‌ നെഞ്ചു പൊട്ടിപ്പോകും പോലെ ചിരിച്ചു. പിന്നെ പറഞ്ഞു.
എടാ മണ്ടാ... ഹോട്ട്‌ ഡോഗ്‌ ചൂടന്‍ പട്ടിയല്ല. ചിക്കനാ... പട്ടിയിറച്ചി ആരെങ്കിലും കഴിക്കുമോ?

ഇന്നാണെങ്കില്‍
പറയാമായിരുന്നു. പിന്നേ...പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്‌....ചെലപ്പോ നീയും കഴിച്ചിട്ടുണ്ടാകും...

അനുബന്ധം
: ഹോട്ട്‌ ഡോഗ്‌ എന്ന പേരില്‍ അമേരിക്കയില്‍ പട്ടിയിറച്ചി വിളമ്പുന്ന രീതിയ്ക്ക്‌ പ്രിയമേറുന്നു. (കേരളത്തിലെ ഒരു പ്രമുഖ പത്രം)
 
Copyright © '