ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, April 9, 2013

എന്നാലിനി ഒരു ചായയാവാം

1 comments
വായു സംബന്ധമായ ചിലപ്രശ്നങ്ങള്‍ കാരണം ശരീരത്തില്‍ നവദ്വാരങ്ങള്‍ തികയാതെ വന്നപ്പോഴാണ്‌ ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വിചാരിച്ചത്‌. എന്നെ കണ്ടപ്പൊഴേ ഡോക്ടര്‍ ചോദിച്ചു.
"ഒരു ദിവസം എത്ര ചായ കുടിയ്ക്കും?"
"ഒരു പത്തു പതിനഞ്ചെണ്ണം..."
വളരെ നിഷ്കളങ്കമായി ഞാന്‍ ഉത്തരം നല്‍കി.
"മോശമില്ല. നല്ല എണ്ണം തന്നെ. അപ്പോ നല്ല ഹെല്‍ത്തിയായിട്ടാണ്‌ ജീവിതം. ആട്ടെ, ചായ ഉണ്ടാക്കാന്‍ അറിയാമല്ലോ അല്ലേ?"
"അറിയാം."
"പാല്‍ കുടിയ്ക്കുന്നത്‌ നല്ലതാണെന്നാണല്ലോ വയ്പ്‌. ഒരു ചായയുണ്ടാക്കാന്‍ എത്ര ഗ്ളാസ്‌ പാല്‍ ഉപയോഗിക്കും?"
"ഏകദേശം അര ഗ്ളാസ്‌ ഉപയോഗിക്കുമായിരിക്കും. "
"കൊള്ളം. അതായത്‌ 15 ഗ്ളാസ്‌ ചായ എന്നു പറഞ്ഞാല്‍ ഏഴര ഗ്ളാസ്‌ പാല്‍. അല്ലേ... "
"അയ്യോ.. "
"ഒരു സ്പൂണ്‍ പഞ്ചസാര വേണം ഒരു ചായയ്ക്ക്‌ അല്ലെ? "
"ദൈവമേ 15 സ്പൂണ്‍ പഞ്ചസാര!"
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങി എല്ലാ അസുഖങ്ങളുടെയും തുടക്കമാണ്‌ ഈ വായുപ്രശ്നം എന്ന്‌ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. അതുകൊണ്ട്‌ ചായകുടി ഒഴിവാക്കുക. കുറഞ്ഞ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യൂ...
കുറച്ചു!
അല്ല, നിര്‍ത്തി!
വര്‍ഷങ്ങള്‍ക്കു ശേഷം (നേരത്തെ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ വന്നില്ല. പക്ഷെ വായു വിട്ടു പോയുമില്ല.) ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ  കാന്റീന്‍ കമ്മിറ്റിയുടെ ചുമതല എന്നില്‍ വന്നു ചേരുന്നു. ഏതാണ്ട്‌ എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കായി കാന്റീന്‍കാരന്‍ വിതരണം ചെയ്ത ചായയുടെ ക്വാളിറ്റി പോരാ എന്ന പരാതി ഉയര്‍ന്നു.
കാന്റീനില്‍ അപ്രതീക്ഷിത പരിശോധനയ്ക്കു പോകാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ടീ ടേസ്റ്റര്‍ ആയി എന്നെ നിയോഗിക്കുകയും ചെയ്തു.
എന്തു വന്നാലും ഒരു ചായയില്‍ കൂടുതല്‍ കുടിയ്ക്കുകയില്ല എന്ന ദൃഢനിശ്ചയമെടുത്ത്‌ ഞാന്‍ കാന്റീനിലേക്ക്‌ മറ്റു മെംബര്‍മാരുടെ കൂടെ ചാടി വീണു.
അദ്ഭുതം! അപ്രതീക്ഷിതമായി കുറേപ്പേര്‍ റെയ്ഡിനായി കയറി വന്നിട്ടും ആരും ഞെട്ടുന്നില്ല. റെയ്ഡിന്റെ  വിവരം ചോര്‍ന്നോ? സംശയമായി. നിവൃത്തി വരുത്താന്‍ കാന്റീന്‍ കോണ്‍ട്രാക്ടറോട്‌ ചോദിച്ചു.
"എടേയ്‌, ഞങ്ങളു ചതിയാപ്പുറം കേറി വന്നിട്ട്‌ ഇയാളു ഞെട്ടാത്തതെന്ത്‌?"
ഞങ്ങളു റെയ്ഡിനു ചെന്നത്‌ ഇഷ്ടമായില്ലെങ്കിലും ചോദ്യം മര്യാദയുടെ ഭാഷയിലായിരുന്നതു കൊണ്ട്‌ കക്ഷി മറുപടി നല്‍കി. സാറേ, നിങ്ങളു റെയ്ഡു നടത്തിയാലും ഇല്ലെങ്കിലും ഒരു പാക്കറ്റ്‌ പാലു കൊണ്ട്‌  മുപ്പതു ചായയേ ഉണ്ടാക്കാന്‍ പറ്റൂ...
"ഹാ"
കുറ്റം കണ്ടു പിടിക്കാന്‍ വന്നവന്റെ  സന്തോഷം കണ്ടപ്പോള്‍ ഇത്തവണ കോണ്‍ട്രാക്ടര്‍ സത്യമായും ഞെട്ടി. അവനറിയില്ലല്ലോ ഒരു ദിവസം പതിനഞ്ചു  ചായ കുടിയ്ക്കുന്നവന്റെ  സന്തോഷം...

ചായയെപ്പറ്റി പറയുമ്പോള്‍ പണ്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില ചായക്കഥകള്‍ പറയാതെ വയ്യ.
മൂന്നു ഫ്ളോറുകളിലായി ഏകദേശം ഇരുന്നൂറോളം ജീവനക്കാര്‍ക്കു വേണ്ടി കാന്റീനില്‍ നിന്നും രണ്ടു ജീവനക്കാര്‍ ചായ കൊണ്ടു വരികയാണ്‌. ഒരാള്‍ താഴെയും മറ്റേയാള്‍ മുകളിലും ചായ കൊണ്ടു പോയി. പലര്‍ക്കും ചായ കൊടുക്കുന്ന കൂട്ടത്തില്‍ മധുരമിടാത്ത (വിത്തൌട്ട്‌) ഒരു ചായ ഒരു സീനിയര്‍ കക്ഷിയ്ക്കും കൊടുത്തു.
ചായ ഒരു കവിള്‍ കുടിച്ചതേ മാരിവില്‍ ചിതറിച്ചു കൊണ്ട്‌ കക്ഷി ഒരു തുപ്പ്‌. പിന്നെ കാബിനകത്തു നിന്ന്‌ കനത്ത തെറിവിളിയും.
കാന്റീന്‍ ജീവനക്കാരന്‍ കുനിഞ്ഞ മുഖവുമായി മധുരമുള്ള ചായ എടുക്കാന്‍ പോകുന്നതും കണ്ടു.
ഒരല്‍പം നടന്നു കാണും. അതാ കുനിഞ്ഞ മുഖവുമായി മുകളിലെ നിലയിലേക്കു പോയ കാന്റീന്‍കാരനും തിരിച്ചു വരുന്നു.
"എന്തു പറ്റിയെടാ.." ഒന്നാമന്‍.
"ഒരു സാറിന്‌ മധുരമിട്ട ചായ കൊടുത്തെടാ...അയാള്‍ തെറി പറഞ്ഞു. മധുരമില്ലാത്തെ ചായ എടുക്കാന്‍ പൊണതാ... "
ഒന്നാമന്റെ  മനസ്സില്‍ ലഡ്ഢു പൊട്ടി.
"സാരമില്ലെടാ മധുരമില്ലാത്ത ചായ കൊടുത്തതിന്‌ എനിക്കും കിട്ടി. ഇനി കാന്റീന്‍ വരെ പൊകണ്ട. നീ ഈ ചായ കൊണ്ടു പൊയ്ക്കൊ. നിന്റെ  കൈയിലൊള്ളത്‌ ഞാനും കൊണ്ടു പോയ്ക്കൊള്ളാം. "
സിംപിള്‍! രണ്ടു സീനിയേഴ്സിന്റെയും പ്രശ്നം തീര്‍ന്നു.

മറ്റൊരിക്കല്‍, വൈകുന്നേരത്തെ ഡിപ്പാര്‍ട്മന്റ് ഹെഡ്‌ മീറ്റിംഗ്‌ നടക്കുകയാണ്‌. കണക്കുകള്‍ കൃത്യമല്ല എന്നാരോപിച്ച്‌ ബിസിനസ്‌ മാനേജര്‍ ഫിനാന്‍സ്‌ മാനേജറോട്‌ കയര്‍ക്കുകയാണ്‌. മറ്റെല്ലാവരും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
ഇതിനിടെ കാന്റീന്‍കാരന്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന്‌ ഓരോരുത്തരുടെയും മുന്‍പില്‍ വെച്ചു.
ഞങ്ങള്‍ എല്ലാവരും വെറുതെ ഇരിക്കുന്നതു കൊണ്ട്‌ ഓരോ ചായ കൈയിലെടുത്തു.
കൃത്യം ഒരു ചായ കുറവ്‌!
 ബിസിനസ്‌ മാനേജറിന്റെ യും ഫിനാന്‍സ്‌ മാനേജറിന്റെ യും നടുക്കായി ചായ ഇരിക്കുകയാണ്‌. കസേരകളിയുടെ അവസാന ലാപ്പിന്റെ  ആവേശം പോലെ രണ്ടാളും....

ഒരു തെറി വിളിയ്ക്കും! പിന്നെ ഒരു സിപ്‌ ചായ കുടിയ്ക്കും!

പെട്ടെന്നു തന്നെ ചായ തീര്‍ന്നു!

കോട!

0 comments
ബസിലോ ട്രെയിനിലോ കയറിയാല്‍ ഉറങ്ങുന്ന ശീലം എനിക്ക്‌ പണ്ടേയുണ്ട്‌....... ഇറങ്ങണ്ട സ്റ്റോപ്പ്‌ മിസ്സാകുന്ന ശീലവും ഒപ്പമുണ്ട്. അങ്ങനെ പല അവസരങ്ങളിലും സ്റ്റോപ്പ്‌ മിസ്സായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിട്ടുമുണ്ട്‌.. ഒരിക്കല്‍ കണ്ണൂരില്‍ നിന്നും രാത്രിവണ്ടിയ്ക്ക്‌ യാത്ര തിരിച്ച ഞാന്‍ ആലുവയില്‍ ഇറങ്ങുന്നതിനു പകരം ഉറങ്ങിയെഴുന്നേറ്റത്‌ എറണാകുളം ജംക്ഷനിലാകുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌..
അങ്ങനെ വശപ്പിശകായ സമയത്ത്‌ എറണാകുളം ജംക്ഷനില്‍ ഇറങ്ങിയ ഞാന്‍ എങ്ങനെ പെരുമ്പാവൂര്‍ക്ക്‌ പോകും എന്നാലോചിച്ച്‌ സ്റ്റേഷനു പുറത്ത്‌ നില്‍ക്കുകയാണ്‌.. സാധാരണ കിഴക്കന്‍ മേഖലയിലേക്ക്‌ പോകണ്ട ബസുകള്‍ സ്റ്റേഷനു പുറത്ത്‌ നിര്‍ത്തിയിട്ടിരിക്കും. അന്നാകട്ടെ ട്രെയിന്‍ അല്‍പ സമയം വൈകിയതിനാല്‍ ഒരു ബസ്‌ പോകുകയും ചെയ്തു. സാധാരണ ഒരു രാത്രിയൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുക എന്നത്‌ വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്ഥലം എറണാകുളം ആയതു കൊണ്ടും ഒരു സെക്കന്‍ഡില്‍ ഒരായിരം കൊതുകിനെ കൊന്ന പാപം നമുക്കേല്‍ക്കേണ്ടിവരും എന്നുള്ളതുകൊണ്ടും ഞാനാകെ ചിന്താവിഷ്ടനായി.
അപ്പോഴതാ ഒരു ദൈവദൂതനെപ്പോലെ ശ്രീമാന്‍ സഹപ്രവര്‍ത്തകന്‍!. ദൈവദൂതന്‍ ഒരു ആള്‍ട്ടോ കാറിലാണ്‌. "
"എന്താടാ കൊരങ്ങുചത്ത കാക്കാലനെപ്പോലെ വായും പൊളിച്ചു നിക്കണേ?" ചോദ്യം. "ഒന്നൂല്ലെടാ..ഉറങ്ങിപ്പോയി. ബസ്സും പോയി. ഇനി പെരുമ്പാവൂര്‍ക്കെങ്ങനെ എത്തും എന്നാലോചിച്ചു നില്‍ക്കുവാ...."
"എന്നാ വാ...നമുക്ക്‌ എണ്റ്റെ ഫ്ളാറ്റിലേക്ക്‌ പോകാം. രാവിലെ എണീറ്റ്‌ വീട്ടിലേക്കു പോയാ മതി."
രണ്ടു വട്ടം ആലോചിക്കാനൊന്നും നിന്നില്ല. ബാഗ്‌ തൂക്കി വണ്ടിയിലിട്ടു. കേറി. കാര്യങ്ങള്‍ക്കൊരു തീരുമാനമായി.
കളമശ്ശേരിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ഹൌസിംഗ്‌ കോളനിയിലെ ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലാണ്‌ കക്ഷി താമസം. അധികം കാലമായില്ല ഫ്ളാറ്റ്‌ വാങ്ങിയിട്ട്‌.. ഫാമിലി മാന്‍. . രണ്ടു കുട്ടികള്‍.. സ്വസ്ഥം. അയല്‍പക്കക്കാരുമായൊക്കെ നല്ല ബന്ധം.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ സഹധര്‍മിണി ഒരു മുറി എനിക്കായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.ഒരു വിശാലമായ ബാല്‍ക്കണിയോടുകൂടെയുള്ള നല്ല വലുപ്പമുള്ള മുറി.
ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക്‌ നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. രാവിലെ ആദ്യവണ്ടിയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ തിരിക്കണം എന്ന ചിന്ത എന്റെ ഉറക്കം വല്ലാതെ നശിപ്പിച്ചു. ഒരുവിധത്തില്‍ ഒരു ആറുമണി വരെയൊക്കെ ഞാന്‍ ഉറങ്ങി. പിന്നെ എണീറ്റു. പതുക്കെ ബാഗ്‌ തുറന്ന്‌ ടവലും കഴുത്തിലിട്ട്‌ ബാല്‍ക്കണി തുറന്ന്‌ പുറത്തേക്കിറങ്ങി.
ആഹാ... എന്താ ഒരു കാഴ്ച!
ചുറ്റുമുള്ള ഒരു ദൃശ്യവും കാണാത്ത രൂപത്തില്‍ കോടമഞ്ഞു മൂടി നില്‍ക്കുന്നു. പതുക്കെ ആ മഞ്ഞ്‌ നീങ്ങുകയാണ്.
മേഘപാളികളെ തൊടാനാവും എന്നു തോന്നും പോലെയുള്ള മഞ്ഞ്‌.. കഥകളിലും മറ്റും മാത്രം പരിചയിച്ച കോടമഞ്ഞ്‌.. വാക്കുകള്‍ കിട്ടുന്നില്ല. ഇത്ര മനോഹര ദൃശ്യം മൂന്നാറിലോ കുട്ടിക്കാനത്തോ മാത്രമേ കാണാന്‍ സാധിക്കൂ....അല്ല, കുടജാദ്രിയിലും കണ്ടിട്ടുണ്ട്‌..
ഏതായാലും എറണാകുളത്ത്‌ ഇത്ര മനോഹരദൃശ്യം കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പറന്നു ചെന്ന്‌ ബാഗ്‌ തുറന്ന്‌ ക്യാമറ കൈയിലെടുത്തു. പത്തിരുപത്തഞ്ച്‌ സ്നാപ്സ്‌ എടുത്തു. ഭാര്യയെ കാണിക്കണം. കോടമഞ്ഞ്‌ എക്സ്പീരിയന്‍സ്‌ ചെയ്ത കഥ പറയണം. എന്നൊക്കെ വിചാരിക്കുകയും ചെയ്തു. പിന്നെ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞ്‌ റൂമില്‍ നിന്നും പുറത്തിറങ്ങി.
ഡൈനിംഗ്‌ റൂമിലെത്തിയ എന്നെ കാത്ത്‌ നല്ല സൂപ്പര്‍ ഇഡ്ഡലിയും ചട്നിയുമെല്ലാം സുഹൃത്തിന്റെ ഭാര്യ എനിക്കായി ഒരുക്കി വെച്ചിരിക്കുകയാണ്‌.. ഒരു ജഗ്ഗില്‍ ചായയും പകര്‍ന്നു വെച്ചിരിക്കുന്നു.
ഭേഷാ കഴിച്ചു.
നല്ല അഭിപ്രായവും പറഞ്ഞു. പിന്നെ ചോദിച്ചു.
"ഈ കോട എപ്പോഴും കാണാന്‍ പറ്റുമോ?"
സുഹൃത്തിന്റെ ഭാര്യ അമ്പരന്നു.
"കോടയോ? എവിടെ?"
"ഇവിടെ, ബാല്‍ക്കണിയില്‍, രാവിലെ കണ്ടല്ലോ..."
"ബാല്‍ക്കണിയിലോ..നോക്കട്ടെ..."
കക്ഷി ചെന്നു നോക്കി. കോടയും കീടയുമൊന്നുമില്ല. "ഏയ് ‌...ഇദ്ദേഹത്തിനു വെറുതേ തോന്നിയതായിരിക്കും. അവിടെ കോടയൊന്നുമില്ല."
"അല്ലെന്നെ...ഞാന്‍ ശരിക്കു കണ്ടതാ...വേണമെങ്കില്‍ നോക്കിക്കോ..."
(ഹും! എന്നോടാ കളി? ഞാന്‍ ക്യാമറ ചുമന്നോണ്ടു നടക്കുന്നത്‌ പിന്നെ ചുമ്മാതാണോ???)
നേരത്തെ എടുത്ത ചിത്രങ്ങള്‍ തെളിവിനായി ഞാന്‍ കാണിച്ചു കൊടുത്തു.
പിന്നെ കേട്ടത്‌ ഒരു അലറിച്ചിരിയായിരുന്നു.
ഭര്‍ത്താവിന്റെ കൂട്ടുകാരനാണ്‌, അതിഥിയാണ്‌ എന്ന ബഹുമാനമെല്ലാം എടുത്ത്‌ വലിച്ചെറിഞ്ഞ്‌ കൂവിക്കളിയാക്കി ഒരു ചിരി.
കുളിമുറിയില്‍ പകുതിയില്‍ നിന്നിരുന്ന കൂട്ടുകാരന്‍ പോലും പാഞ്ഞു പുറത്തെത്തി. അവനെയും ഞാന്‍ കോട ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്ന അവന്‍ ചിരിക്കിടയില്‍ എന്നോടു പറഞ്ഞു.
"എടാ...അതു കോടയും കീടയുമൊന്നുമല്ല....അപ്പറത്ത്‌ അഞ്ചാറ്‌ കമ്പനികളൊണ്ട്‌. അതിന്റെ വെഷപ്പൊകയാ.... ഞങ്ങളതു കൊണ്ട്‌ ആ സൈഡിലെ ജനലും ബാല്‍ക്കണീമൊന്നും തൊറക്കാറില്ല!"
മനസ്സിലൊരു താങ്ക്സും പറഞ്ഞ്‌ ഇഡ്ഡലീം തിന്ന്‌ ബാഗും കോടയുടെ ചിത്രങ്ങളുമെടുത്ത്‌ മറ്റേതു പോയ മറ്റതിന്റെ പോലെ ഞാന്‍ പയ്യെ വീട്ടിലേക്കു പോന്നു.

Monday, September 24, 2012

ചില കോഴിക്കഥകള്‍

3 comments
ന്‍റെ തൊട്ടടുത്ത വീട്ടിലെ ചേടത്തി കുറേ കോഴികളെ വളര്‍ത്തിയിരുന്നു.
അവരുടെ പ്രധാന വരുമാനം കോഴികള്‍ തന്നെ എന്നു പറയുന്നതാണ്‌ ശരി. പണ്ടത്തെ ഒരു ചൊല്ലു പറയുന്നതു പോലെ വെല്ലവന്‍റെയും പറമ്പു കണ്ട്‌ കോഴിയെ വളര്‍ത്തുകയായിരുന്നു ചേടത്തി! അവരുടെ കോഴികള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചിരികള്‍ ഉണര്‍ത്തി ഇപ്പോഴും ഞങ്ങളുടെ പറമ്പിലൂടെ കൊത്തിയും ചിക്കിപ്പെറുക്കിയും നടക്കുന്നു.
രാവിലെ ഒരു ആറു മണിയാകുമ്പോള്‍ ചേടത്തി കോഴികളെ തുറന്നു വിടും.
വലിയ വലിയ കോഴികള്‍ തനിയെ ഞങ്ങളുടെ പറമ്പിലെത്തിക്കോളും. ചെറുതുകളെയും കുഞ്ഞുങ്ങളെയും മറ്റും ചേടത്തി പതിയെ പൊക്കി ഞങ്ങളുടെ മതിലിനു മുകളില്‍ വെക്കും. അവിടെ നിന്നും അവറ്റ പതിയെ പറമ്പിലേക്കിറങ്ങിക്കോളും.

ഞങ്ങള്‍ ചിരിച്ച കഥകള്‍ എല്ലാവരെയും ചിരിപ്പിക്കണമെന്നില്ല എങ്കിലും അവ ഇങ്ങനെ ആയിരുന്നു.

വളരെ ചെറുപ്പത്തിലെ കഥയാണ്‌.
പല പ്രാവശ്യം കോഴികളെ പറമ്പിലേക്കു വിടരുത്‌ എന്ന ഞങ്ങളുടെ നിവേദനം ചേടത്തി തൃണവല്‍ഗണിച്ചതു കൊണ്ട്‌ ഗത്യന്തരമില്ലാതെ, ചിലപ്പോള്‍ കോഴികളുടെ എണ്ണം കുറഞ്ഞാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന പ്രഖ്യാപനം അച്ഛന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആ ധൈര്യത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു കല്ലേടുത്ത്‌ കോഴിക്കൂട്ടത്തിലേക്കെറിഞ്ഞു.
കീ കീ എന്ന ഒരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ കോഴികള്‍ രണ്ടു മൂന്നെണ്ണം ചിറകുകള്‍ പരസ്പരം തല്ലി ചോര തെറിപ്പിച്ച്‌ ഉയര്‍ന്നു പൊങ്ങി തൂവലുകള്‍ പറത്തി ഭീകര ദൃശ്യം തീര്‍ക്കുന്നു.
ഞാന്‍ ഭയങ്കര ധൈര്യവാനായതു കൊണ്ട്‌ ജീവനും കൊണ്ടോടി.
ഏകദേശം ഒന്നു രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ രണ്ടെണ്ണം അല്‍പ ജീവനായി അവിടെ കിടപ്പുണ്ട്‌.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന ഉറപ്പോടെ ഞാന്‍ ഒരു തെങ്ങിന്‍ കുഴിയിലെ അല്‍പം മണ്ണു മാറ്റി ഒരു കമ്പു കൊണ്ട്‌ കോഴികളെ കുത്തി കുഴിയിലാക്കി. അല്‍പം മണ്ണു മൂടി. ബാക്കി ഓലകളും മറ്റുമിട്ട്‌ മൂടി. പതുക്കെ വീട്ടിനകത്തു കേറി വാതിലടച്ചു.
കുറേ നേരം അതു തന്നെ ചിന്തിച്ചു കിടന്ന്‌ ഞാന്‍ ഉറങ്ങിപ്പോയി.

"ഡാ....." ഒരു വിളി.
അമ്മയാണ്‌.
"നീ ചേടത്തിയുടെ കോഴികളെ കല്ലെറിഞ്ഞു കൊന്നോ?"
"ഇല്‍.............. "
"നുണ പറയണ്ടാ.. "
ഇത്രയായപ്പോഴേയ്ക്കും എനിക്കുറപ്പായി. കോഴികളുടെ എണ്ണം കുറഞ്ഞപ്പോ ചേടത്തി പരാതി പറഞ്ഞിരിക്കുകയാണ്‌. രണ്ടെണ്ണം കുറഞ്ഞിട്ടുണ്ട്‌. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ലോജിക്കില്‍ ഇറങ്ങിയിരിക്കുകയാണ്‌.
പക്ഷെ ഇത്തവണ പിടിക്കപ്പെടുകയില്ല. കാരണം കല്ലെറിയുന്നതും കൊല്ലുന്നതും കുഴിച്ചിടുന്നതുമൊന്നും ആരു ം കണ്ടിട്ടില്ല.
"ഏയ്‌..ഞാനല്ല. ഞാനാണെങ്കില്‍ സമ്മതിക്കാതിരിക്കേണ്ട കാര്യമെന്താ... "
"ഏയ്‌ അവനല്ല. അവനാണെങ്കില്‍ സമ്മതിക്കും."
ചേടത്തിയോട്‌ അമ്മ. പുത്രസ്നേഹം!
ചേടത്തി സമാധാനത്തോടെ പോയി. അവനല്ല. അവനാണെങ്കില്‍ പറഞ്ഞേനെ.
ഞാന്‍ ഓടി അകത്തു കേറി വാതിലടച്ചു. ദൈവം തമ്പുരാനു നന്ദി പറഞ്ഞു. അധിക സമയം കഴിഞ്ഞില്ല. വീണ്ടും അമ്മയുടെ വിളി.
"ഡാ... "
നല്ല കുട്ടിയായി പുറത്തെത്തിയ ഞാന്‍ സത്യമായും ഭൂമി പിളര്‍ന്ന്‌ അപ്രത്യക്ഷനാകാന്‍ ആഗ്രഹിച്ചു. എന്‍റെ കാലന്‍ തെങ്ങു കയറൂന്ന അയ്യപ്പന്‍ ചേട്ടന്‍റെ രൂപത്തില്‍ രണ്ടു കോഴികളുടെ ഡെഡ്ബോഡികളുമായി നില്‍ക്കുന്നു.
കൂടെ ഒരു ചോദ്യവും.

"ഞാന്‍ തെങ്ങിന്‍റെ മുകളിലിരുന്നു കണ്ടതാ... മോന്‍ കല്ലെറിഞ്ഞു കൊന്നു കുഴിച്ചിട്ട ഈ കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ടുപൊയ്ക്കോട്ടെ...... "

മറ്റൊരിക്കല്‍ എന്തോ ചുറ്റിക്കളിയുമായി വീടിനു പുറത്തിറങ്ങിയ ഞാന്‍ കണ്ടത്‌ നിരനിരയായി നട്ടിരിക്കുന്ന ജാതി തൈകളുടെ കട ചിക്കിച്ചികഞ്ഞു നശിപ്പിക്കുന്ന മുട്ടക്കാട്ടന്‍ കോഴികളെയാണ്‌.
പതുക്കെ ഒരു കല്ലെടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ഒരു കോഴിയുടെ റേഞ്ചിലെത്തി.
എറിയാനായി കൈ ഉയര്‍ത്തിയ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു കോഴിയുടെ ഭാഗത്തു നിന്നുമുണ്ടായത്‌.

"ഠെങ്ങ്‌!"
എന്ന ഒരു സ്ഫോടനാത്മകമായ ഭാവത്തോടെ കോഴി ഒന്നു വെട്ടിത്തിരിഞ്ഞു. പിന്നെ ക്രൌര്യം ഒളിപ്പിച്ച കണ്ണുകളുമായി ചിറകൊന്നു വിടര്‍ത്തി. പിന്നെ എന്‍റെ പുറകേ പാഞ്ഞെത്തി.
ജീവനും കൊണ്ടോടുന്ന ഓട്ടത്തിനിടയ്ക്ക്‌ ഞാന്‍ പുതിയ പല പാഠങ്ങളും പഠിച്ചു. എല്ലാ കോഴികളും ഒരേ പോലെ നിസ്സഹായരല്ല. ഗിരിരാജ എന്ന ഇനത്തിലും മറ്റുമുള്ള കോഴികള്‍ക്ക്‌ എന്നേക്കാള്‍ ശക്തിയും കരുത്തുമുണ്ട്‌.
പക്ഷേ ഇതൊന്നും രക്ഷപ്പെടാന്‍ പര്യാപ്തമല്ലല്ലോ...സോറി പറഞ്ഞിട്ടും കാര്യമില്ല.
പിന്നീട്‌ തോന്നിയ ഒരു ബുദ്ധി ഉറക്കെ കൂവുക എന്നതായിരുന്നു.
കൂവി.
ആരാണാവോ കൂവുന്നത്‌ എന്നറിയാന്‍ വാതില്‍ തുറന്ന അമ്മയെ തള്ളി മാറ്റി ഞാന്‍ അകത്തു കയറി വാതിലടച്ചു.

ഭാഗ്യം! നിക്കറിന്‍റെ കുറച്ചു ഭാഗവും ഷര്‍ട്ടിന്‍റെ പുറകുഭാഗവും കീറിയതൊഴികെ മറ്റൊന്നും പറ്റിയില്ല.

ചൂടന്‍ പട്ടി!

0 comments
മുന്‍പ്‌ ഞാന്‍ തലസ്ഥാനത്തുള്ള ഒരു പത്ര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നപ്പോള്‍ പാതിരായ്ക്കു ശേഷവും തുറന്നിരിക്കുകയും അതീവ രുചികരമായ പുട്ടും മട്ടന്‍ കറി, മട്ടന്‍ ഫ്രൈ, കോഴി വറുത്തത്‌ തുടങ്ങിയവയും ബിരിയാണിച്ചായയും മിതമായ നിരക്കില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഹോട്ടല്‍ അട്ടക്കുളങ്ങരയില്‍ (കിഴക്കേകോട്ടയ്ക്കു സമീപം) ഉണ്ടായിരുന്നു.
രുചികരമായതു കൊണ്ടു മാത്രമല്ല, രാത്രിയില്‍ വല്ലവ
ന്‍റെയും ബൈക്കോടിച്ചോ അല്ലെങ്കില്‍ അഞ്ചു കിലോമീറ്ററോളം നടന്നോ തണുപ്പൊക്കെയടിച്ച്‌ അത്രടം വരെ പോയി എന്തെങ്കിലും കഴിക്കുന്നതിന്‍റെ  ഒരു സുഖവും ഉണ്ടായിരുന്നു ആ ഭക്ഷണത്തിന്‌. നിത്യേനയുള്ള കസ്റ്റമേഴ്സ്‌ ആയതു കൊണ്ട്‌ ഞങ്ങള്‍ വരുമ്പോഴേയ്ക്കും കൊള്ളാവുന്ന പീസുകളുമായി സ്ഥിരം വെയിറ്റര്‍മാര്‍ സമീപിക്കും. ഓരോരുത്തരുടെയും ടേസ്റ്റ്‌ അനുസരിച്ച്‌ കറി, റോസ്റ്റ്‌, ഫ്രൈ എന്നിങ്ങനെ തരം തിരിച്ച്‌ കൊണ്ടൂത്തരും. ഞങ്ങള്‍ ഭേഷാ കഴിക്കും, ഏമ്പക്കം വിടും, ബൈക്കോടിച്ചോ നടന്നോ റൂമിലെത്തും, വയറു വിലങ്ങി കിടന്നുറങ്ങും.
പല അവസരങ്ങളിലും കടയുടെ മുന്‍പില്‍ നല്ല ജമുനാപ്യാരി ഇനത്തിലും മറ്റുമുള്ള കൂറ്റന്‍ ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. വലിയ കൊമ്പൊക്കെ വളഞ്ഞ്‌ അകത്തേക്കു പിരിഞ്ഞൊക്കെയിരിക്കുന്ന അടുത്തു കൂടെ നടക്കാന്‍ പോലും പേടിയാകുന്നയിനം ഉരുപ്പടികള്‍. പറയപ്പെട്ടിരുന്നത്‌ വെട്ടാനുള്ള ഉരുക്കളായിരുന്നു അവ എന്നാണ്‌. ചില പ്രത്യേക സമയങ്ങളില്‍ അതായത്‌ എ
ന്‍റെ ഓര്‍മ ശരിയാണെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ എട്ടര വരെയോ മറ്റോ മാത്രം അഞ്ചു രൂപാ നിരക്കില്‍ ആട്ടിന്‍ സൂപ്പും രാത്രിയില്‍ ഏതോ സമയത്ത്‌ ആട്ടിന്‍ തലച്ചോറും കഴിക്കാന്‍ സ്ഥിരം കക്ഷികള്‍ അവിടെ വരുമായിരുന്നു. സ്ഥിരം കസ്റ്റമേഴ്സ്‌ ആയിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക്‌ ഈ വിശിഷ്ട ഐറ്റംസ്‌ ഒന്നും കിട്ടാറില്ലായിരുന്നു. കാരണം അവ തയ്യാറാക്കുന്ന ചില പ്രത്യേക സമയങ്ങളില്‍ ഞങ്ങള്‍ക്ക്‌ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. തലച്ചോറും മറ്റും ആടിന്‍റെ തലയില്‍ ഇരിക്കുമ്പോള്‍ തന്നെ ബുക്കിംഗ്‌ ആണെന്നായിരുന്നു ഞങ്ങളുടെ അറിവ്‌.
സത്യം പറയണമല്ലോ.. മൂന്നു വര്‍ഷം അവിടെ നിന്നു കഴിച്ചിട്ടും വയറിനോ പോക്കറ്റിനോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. സമീപ കാലത്ത്‌ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കണ്ട്‌ കാണാനിരിക്കുന്ന നൂറായിരം സുഹൃത്തുക്കളെ വിളിച്ച്‌ "ഡാ...ആ സിനിമേടെ തൊടക്കത്തിലെ പാട്ടില്‍ കാണിക്കണ ആ കടയാ ഞാന്‍ എപ്പോഴും പറയാറുള്ള രാത്രി ഹോട്ടല്‌...മറ്റേ മട്ടനൊക്കെ കിട്ടണത്‌...." എന്നൊക്കെ പറഞ്ഞ്‌ പരിചയപ്പെടുത്തുകയും ചെയ്തു.
ഇത്രയും കേട്ട്‌ കൊതിയൂറുന്നവര്‍ക്കായി ഇത്രകൂടി.
കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പട്ടിയിറച്ചി പിടികൂടി.
നല്ല ഫുഡ്‌ കിട്ടുമെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പോകാനും എന്നാ തേങ്ങാക്കൊല വേണേലും കഴിക്കാനും എനിക്ക്‌ പ്രചോദനമായ ആ ഹോട്ടലില്‍ നിന്ന്‌ വര്‍ഷങ്ങളോളം രുചികരമായ ഇറച്ചി ഞാന്‍ കഴിച്ചത്‌ പട്ടിയിറച്ചിയായിരുന്നെങ്കില്‍ ഞാന്‍ പറയുന്നു.
പട്ടിയിറച്ചി നല്ലതാണ്‌.
ശരീരത്തിന്‌ കേടുകളൊന്നും അത്‌ ഉണ്ടാക്കില്ല.
നമ്മുടെ ശരീരത്തി
ന്‍റെ ഭാരം അറുപതുകളില്‍ നിന്ന്‌ എണ്‍പതുകളിലേക്ക്‌ ഉയര്‍ത്താന്‍ അതിന്‌ കഴിവുകളുണ്ട്‌.
ഞങ്ങളുടെ നാട്ടിലൊക്കെ നാട്ടുമ്പൊറത്തുകാര്‍ കറുത്ത പൂച്ച, മലമ്പാമ്പ്‌, പെരുമ്പാമ്പ്‌, കീരി, പെരുച്ചാഴി, കാക്ക, കാട്ടുമാക്കാന്‍, ഉടുമ്പ്‌ തുടങ്ങിയ ജീവികളെയൊക്കെ തരത്തിനു കിട്ടിയാല്‍ തല്ലിക്കൊന്ന്‌ തിന്നിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ പട്ടിയിറച്ചി ആരും തിന്നതായി അറിവില്ല.
പഴയ ഒരു ചൊല്ല്‌ ഓര്‍മ വരുന്നു. പറഞ്ഞാല്‍ അമ്മായി ചീത്ത പറയും. പറഞ്ഞില്ലേല്‍ അമ്മാവന്‍ പട്ടിയിറച്ചി തിന്നും.

ഇത്രയും
പറഞ്ഞത്‌ അറിയാതെ കഴിച്ച പട്ടിയിറച്ചിയുടെ കഥയാണെങ്കില്‍ അറിഞ്ഞു കൊണ്ടു കഴിച്ച പട്ടിയിറച്ചിയുടെ കഥയാണിനി.

എറണാകുളത്ത്‌
ജോലി ചെയ്യുമ്പോഴാണ്‌ സംഭവം.
ജോലി കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കുള്ള വണ്ടി കാത്ത്‌ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അതീവഹൃദ്യമായ ഒരു മണം വരുന്നു. വെന്തു കാഞ്ഞ ചീനച്ചട്ടിയില്‍ വെള്ളം തെറിപ്പിക്കുന്ന ശബ്ദവും വരുന്നു.
ബസ്‌ വരാന്‍ ഇനിയും സമയമുണ്ട്‌. ശബ്ദവും ഗന്ധവും വഴി കാണിച്ചു. പാലാരിവട്ടത്തെ ഒരു വലിയ ഹോട്ടല്‍ കം ബേക്കറിയുടെ (ഇന്നില്ല) മുന്നിലെത്തിച്ചു. ഹോട്ടലിണ്റ്റെ മുന്‍പില്‍ താല്‍ക്കാലികമായി ഒരു കാറ്ററേഴ്സ്‌ പന്തല്‍ കെട്ടിയൊരുക്കിയിരിക്കുകയാണ്‌. തൊപ്പിയൊക്കെ വെച്ച കക്ഷികള്‍ അതുമിതുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ന്‍ ജനക്കൂട്ടം എന്തോ വെറുതേ കൊടുക്കുന്നുണ്ടെന്നു കേട്ട പോലെ തിക്കും തിരക്കും ഉണ്ടാക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കൌണ്ടറിനു മുന്‍പിലേ തിരക്കുള്ളൂ. ഭീകര തിരക്ക്‌.
എന്താണാവോ ഐറ്റം എന്നു ശ്രദ്ധിച്ച ഞാന്‍ കിടുങ്ങിപ്പോയി.

ഹോട്ട്‌ ഡോഗ്‌!
ചൂടന്‍ പട്ടി!
ഒരു വലിയ ഓക്കാന ശബ്ദം എ
ന്‍റെ വായില്‍ നിന്നും പുറത്തു ചാടി. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ എന്‍റെ മനസ്സു പറഞ്ഞു.
ബട്ട്‌, വൈ ദിസ്‌ കൊലവെറി?
എന്തായിരിക്കും ആളുകള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത്‌?
എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നത്‌?
ചിന്താക്കുഴപ്പം എന്നെ പിടികൂടി.
പക്ഷെ ഭക്ഷണത്തോടുള്ള എ
ന്‍റെ ആസക്തി എന്നെ മുന്നോട്ടു നയിക്കുകയാണ്‌. അറിയാതെ ഞാന്‍ ആ ക്യൂവില്‍ കേറി. പലവിധ ചിന്തകള്‍ എന്‍റെ മനസ്സിലുണ്ടായി. പട്ടിയിറച്ചി തിന്നാനായിരിക്കുമോ ഇത്ര ആളുകള്‍ തിക്കിത്തിരക്കുന്നത്‌? ഇങ്ങനെ ആളുകള്‍ തിരക്കുണ്ടാക്കണമെങ്കില്‍ ഈ സംഗതി അടിപൊളിയായിരിക്കണമല്ലോ.. കഴിക്കരുതാത്തതാണെങ്കില്‍ പിന്നെ ഇങ്ങനെ തിരക്കുണ്ടാക്കണോ?

എന്തിനേറെപ്പറയുന്നു, അടുത്തെത്തുമ്പോഴേക്കും മാനസികമായിത്തന്നെ പട്ടിയിറച്ചി തിന്നാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു.
വലിയ താമസമില്ലാതെ എ
ന്‍റെ കൈയിലും ഒരു പ്ളേറ്റില്‍ പട്ടിയിറച്ചി ഒരു ബണ്ണിലും മറ്റും പൊതിഞ്ഞ്‌ ആവിപറക്കുന്ന രീതിയില്‍ എത്തി.
പറഞ്ഞ തുക കൊടുത്തു. ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി, കൈയിലിരുന്ന ടൌവല്‍ തല വഴി മൂടി ഞാന്‍ ആര്‍ത്തിയോടെ ആ പട്ടിയിറച്ചി അകത്താക്കി.
ഗാന്ധിജി ആട്ടിറച്ചി അകത്താക്കിയ ശേഷം രാത്രി മുഴുവന്‍ ആടി
ന്‍റെ കരച്ചില്‍ വയറ്റില്‍ നിന്നു കേട്ടതായി കഥകള്‍ വായിച്ചിട്ടുണ്ട്‌. എന്‍റെ വയറില്‍ പട്ടി കുരച്ചില്ലെന്നു മാത്രമല്ല, ഞാന്‍ സുഖമായുറങ്ങുകയും ചെയ്തു.
പക്ഷെ ഈ ചരിത്രസംഭവം എവിടെയും രേഖപ്പെടുത്താതെ പോകരുത്‌ എന്ന്‌ എ
ന്‍റെ മനസ്സ്‌ പറഞ്ഞു.
പിറ്റേന്ന്‌ ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ ലജ്ജാവദനനായി ഞാന്‍ ഒരു സഹപ്രവര്‍ത്തകനോട്‌ പട്ടിയിറച്ചി തിന്ന കഥ പറഞ്ഞു.
ഒരു വല്യ കാര്യം ചെയ്തതു പോലെ ഇരിക്കുന്ന എന്നെ നോക്കി എന്നേക്കാള്‍ സാമൂഹിക പരിജ്ഞാനമുള്ള ആ സുഹൃത്ത്‌ നെഞ്ചു പൊട്ടിപ്പോകും പോലെ ചിരിച്ചു. പിന്നെ പറഞ്ഞു.
എടാ മണ്ടാ... ഹോട്ട്‌ ഡോഗ്‌ ചൂടന്‍ പട്ടിയല്ല. ചിക്കനാ... പട്ടിയിറച്ചി ആരെങ്കിലും കഴിക്കുമോ?

ഇന്നാണെങ്കില്‍
പറയാമായിരുന്നു. പിന്നേ...പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്‌....ചെലപ്പോ നീയും കഴിച്ചിട്ടുണ്ടാകും...

അനുബന്ധം
: ഹോട്ട്‌ ഡോഗ്‌ എന്ന പേരില്‍ അമേരിക്കയില്‍ പട്ടിയിറച്ചി വിളമ്പുന്ന രീതിയ്ക്ക്‌ പ്രിയമേറുന്നു. (കേരളത്തിലെ ഒരു പ്രമുഖ പത്രം)

"ടൈഗര്‍" ഇസ്‌ ജമ്പിംഗ്‌!

0 comments
വല്ലതും നാലക്ഷരം പഠിപ്പിച്ച്‌ എന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അദ്ധ്യാപകരെ കളിയാക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ പോസ്റ്റ്‌. മറിച്ച്‌ ഉരുളയ്ക്കുപ്പേരി എന്ന കലയില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത ചില അദ്ധ്യാപകര്‍ക്കുള്ള പ്രണാമമാണ്‌.
കാലടി ശ്രീ ശങ്കരാ കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴുള്ള ഒരു കഥയാണ്‌.
രവീന്ദ്രന്‍ സാര്‍ തകര്‍ത്ത്‌ ക്ളാസ്‌ എടുത്തുകൊണ്ടിരിക്കുകയാണ്‌. വില്ല്യം വേര്‍ഡ്സ്‌വര്‍ത്തിന്‍റെ  ഡാഫോഡിത്സ്‌ ആണു പദ്യഭാഗം. ക്ളാസ്‌ അതീവ രസകരമായതു കൊണ്ടാകണം എവിടെ നിന്നോ ഒരു ബസ്സിംഗ്‌ സൌണ്ട്‌ ഉദ്ഭവിച്ചു. ആരോ തകര്‍ത്ത്‌ മൂളുകയാണ്‌. ഒരു തരം കടന്നല്‍ കൂട്‌ ഇളകിയിരിക്കുന്ന പോലെയുള്ള ശബ്ദം. ആരാണെന്നു വ്യക്തമല്ല.
സാര്‍ പഠിപ്പിക്കല്‍ നിര്‍ത്താനൊന്നും പോയില്ല. അതിനിടെ തന്നെ ക്ളാസിനിടയിലൂടെ ചെവി വട്ടം പിടിച്ച്‌ നടന്നു. ഒടുക്കം കടന്നലിനെ കണ്ടെത്തി. മുന്‍നിരയില്‍ത്തന്നെയുണ്ട്‌.
കണ്ടെത്തിയ ശേഷം സാറിന്‍റെ  പഠിപ്പിക്കല്‍ ഇങ്ങനെയായിരുന്നു.
"(ഉറക്കെ) ഐ വാണ്ടേര്‍ഡ്‌ ലോണ്‍ലി ആസ്‌ എ ക്ളൌഡ്‌ ....
(പതുക്കെ. മൂളുന്നവനു മാത്രം കേള്‍ക്കാന്‍ പാകത്തില്‍ )
നിന്‍റെ  അപ്പനാ മുന്‍പില്‍ എന്നു വിചാരിച്ചോടാ മരമാക്രീ...
(വീണ്ടും ഉറക്കെ) ഓവര്‍ ദ ഹിത്സ്‌ ആന്‍ഡ്‌ വേത്സ്‌...

കടുവാ എന്നു പ്രശസ്തനായ ഒരു അദ്ധ്യാപകനുണ്ടായിരുന്നു കോളേജില്‍.
ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും ആ പേര്‌ തികച്ചും അനുയോജ്യവുമായിരുന്നു. വിഷയം ഇംഗ്ളീഷ്‌.
ഒരു ദിവസം സാര്‍ ക്ളാസ്‌ എടുക്കുകയാണ്‌. പെട്ടെന്ന്‌ ക്ളാസില്‍ ഒരു ഗിറ്റാറിന്‍റെ  കമ്പി വലിച്ചു വിട്ട പോലെയുള്ള ശബ്ദം. ഒരിക്കലല്ല, പല പ്രാവശ്യം. അന്നൊക്കെ സുലഭമായി കിട്ടിയിരുന്ന അശോക്‌ ബ്ളേഡിന്‍റെ  പൊട്ടുകഷണങ്ങള്‍ മരം കൊണ്ടുള്ള ഡസ്കിന്‍റെ  വിടവുകളില്‍ കുത്തി നിര്‍ത്തി കൈകൊണ്ട്‌ മീട്ടിയാല്‍ കേള്‍ക്കുന്ന അതേ ശബ്ദം.
ക്രമത്തിലധികം ദേഷ്യം വന്ന കടുവാ ഗര്‍ജിച്ചു.
"ആരെടാ അത്‌?"
(പിന്നേ...ചോദിച്ച ഉടനെ കുറ്റവാളി എഴുനേറ്റു നില്‍ക്കുകയല്ലേ...)
ആരും എണീറ്റില്ല. ദേഷ്യം കടിച്ചമര്‍ത്തി കടുവാ സംശയാസ്പദമായി ഇരുന്ന ഒരുത്തനെ എണീപ്പിച്ചു. എന്നിട്ടു ചോദിച്ചു.
"നിനക്കൊക്കെ ഒരു വാചകം തെറ്റാതെ ഇംഗ്ളീഷില്‍ പറയാനറിയാമോടാ...ഒച്ചയുണ്ടാക്കാന്‍ നടക്കുന്നു. പറയെടാ ഒരു വാചകം. "
കുറ്റവാളി മുരടനക്കി. ഘനഗംഭീരമായി പറഞ്ഞു.

"ടൈഗര്‍" ഇസ്‌ ജമ്പിംഗ്‌!

കൊരട്ടി പോളിടെക്നിക്കിലെ ഞങ്ങളുടെ അദ്ധ്യാപകരെല്ലാം തന്നെ ഗസ്റ്റുകളായിരുന്നു. ആരും ഒന്നര രണ്ടു മാസത്തിലധികം നില്‍ക്കില്ല.
അങ്ങനെയിരിക്കേ ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ നന്നായി പഠിപ്പിക്കുന്ന ഒരു സാര്‍ ക്ളാസെടുക്കാനെത്തി.
രാജേഷ്‌ എന്നായിരുന്നു കക്ഷിയുടെ പേര്‌. ചിരിയും ചിന്തകളും വിഷയങ്ങളും എല്ലാം അനുസ്യൂതം പ്രവഹിച്ച ആ മാന്യദേഹത്തിന്‍റെ  ക്ളാസില്‍ കവിതകള്‍ക്കും തമാശകള്‍ക്കും മിക്കവാറും എല്ലാ കുട്ടികള്‍ക്കും എന്തിന്‌ സാറിനു തന്നെയും കളിപ്പേരുകള്‍ക്കും സ്ഥാനമുണ്ടായി.
ഏറ്റവും വലിയ തമാശ, പഠിപ്പിക്കാനുള്ള എല്ലാ വിഷയങ്ങളും താന്‍ പഠിച്ചിട്ടില്ലാത്തവയായതിനാല്‍ വളരെ അധ്വാനിച്ച്‌ രാത്രി ഇരുന്നു പഠിച്ചായിരുന്നു പിറ്റേന്ന്‌ ഞങ്ങളെ പഠിപ്പിക്കാന്‍ കക്ഷി വന്നിരുന്നതെന്നതായിരുന്നു.
അങ്ങനെ ഒരു ദിവസം,ക്ളാസ്‌ തകര്‍ത്തു നടക്കുകയാണ്‌.
ഇന്‍സ്റ്റ്രുമെന്‍റെഷനും പവര്‍ ഇലക്ട്രോണിക്സും മറ്റും പറഞ്ഞ്‌ കത്തിക്കേറിയിരുന്ന സാര്‍ നോക്കിയപ്പോള്‍ പുറകു ബെഞ്ചിലിരുന്ന്‌ ഒരുത്തന്‍ വര്‍ത്തമാനം പറഞ്ഞു ചിരിക്കുന്നു.
അവന്‍റെ  ചിരി കണ്ട്‌ ചിരിപൊട്ടിയ സാര്‍ ചോദിച്ചു.

"എന്താടാ ഒരു ചിരി?"

സാറിന്‍റെ  ചിരികണ്ട്‌ ഉള്ളു തണുത്ത അവന്‍ മറുപടി പറഞ്ഞു.

"വെറുതെ"

ഉടന്‍ വന്നു സാറിന്‍റെ  അടുത്ത ചോദ്യം.

"നീ വെറുതെ ചിരിക്കാറുള്ള വിവരം വീട്ടിലൊക്കെ അറിയാമോ?"


Friday, August 10, 2012

കടല ഫ്രൈ

0 comments
ബീഫ്‌ ഫ്രൈ കഴിച്ചിട്ടുള്ളവര്‍ക്ക്‌ ഈ ലോകത്തെ ഏറ്റവും പ്രിയങ്കരമായ രുചി
മറ്റൊന്നായിരിക്കില്ല. പക്ഷെ ചില അപവാദങ്ങളുമുണ്ട്‌.
എറണാകുളം-തൃശൂറ്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില ഗെഡികള്‍ വെച്ചുണ്ടാക്കുന്ന പോര്‍ക്ക്‌ ഫ്രൈ കഴിച്ചാല്‍ ചിലപ്പോ അഭിപ്രായം മാറും.
അങ്ങനെ പോര്‍ക്കും ബീഫും കഴിച്ചു കഴിച്ച്‌ ഒരു കണ്ടീഷനായിരിക്കാലെ ഒരു ഗെഡി ശബരിമലയ്ക്കു പോകാന്‍ മാലയിട്ടു.
ഠപ്പ്‌! നോ നോണ്‍-വെജ്‌. ബീഫും പോര്‍ക്കും ഒക്കെ ഓര്‍മയായി.
അപ്പോ പുള്ളിയ്ക്കു തോന്നി, ഹയ്‌, ദെന്താപ്പോ വെജിറ്റേറിയന്‍സ്‌ അപ്പോ എങ്ങന്യാ കഴിച്ചു കൂട്ടണേ...ഈ അടിപൊളി രുചികളൊക്കെ കഴിക്ക്യാണ്ടെ... ഉടനെ ഒരു ഐഡിയ വന്നു. രുചികളൊക്കെ മസാലയുടെ ചില
പൊടിക്കൈകളാണല്ലോ....എന്നാ ഒരു പരീക്ഷണം നടത്തി നോക്കാം.
കക്ഷി രണ്ടും കല്‍പ്പിച്ച്‌ ഒരു ഉരുളി അടുപ്പത്തു വെച്ചു.
കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ചു.
ചൂടായപ്പോ കറിവേപ്പില കുറച്ച്‌ ഇട്ടു.
ഒരു രണ്ട്‌ സവാള കരുകുരൂന്ന്‌ അരിഞ്ഞിട്ടു.
ഏഴെട്ടു ചൊള വെളുത്തുള്ളി നന്നായി ചതച്ച്‌ ഇട്ടു.
പിന്നെ നന്നായി ഇളക്കി.
ഈ സവാളയൊക്കെ നന്നായി ചൊമന്നു കഴിഞ്ഞപ്പോ പയ്യെ പുള്ളി കൊറച്ച്‌ മൊളകുപൊടി, മല്ലിപ്പൊടി, അല്‍പം മഞ്ഞപ്പൊടി, പിന്നെ ഒരു ടേസ്റ്റിന്‌ ഇച്ചിരി കുരുമുളകു പൊടി ചേര്‍ത്തു.
കച കച കചാന്നു നന്നായി ഇളക്കി.
ഒരു എട്ടു പത്ത്‌ തേങ്ങാക്കൊത്തുകളും ചേര്‍ത്ത്‌ പിന്നേം ഇളക്കി.
പിന്നെ അടുക്കളയിലൊക്കെ നോക്കിയപ്പോ ദേ ഇരിക്കണു ബീഫ്‌ മസാല.
ഇച്ചിരി അവനെയും ചേറ്‍ത്തു.
ഇളക്കി.
സവാളയിമ്മെ മസാലയൊക്കെ നന്നായി പിടിച്ചപ്പോ പയ്യെ നേരത്തെ കുക്കറില്‍ നന്നായി വേവിച്ച കടല കോരി അതിലേക്ക്‌ അങ്ങനെ ഇട്ടു.
ഓരോ കടലമണിയുമ്മെയും മസാല പിടിക്കണ വരെ തിരിച്ചും മറിച്ചും ഇളക്കി. ഒരു കടും ബ്രൌണ്‍ നിറമാവണ വരെ ഇളക്കി.
എന്നിട്ട്‌ അങ്ങനെ ഇളക്കി ഇളക്കി ഇളക്കിക്കൊണ്ടിരിക്കണ കൈയിലുമ്മെ പറ്റിയിരിക്കണ മസാല ഇച്ചിരിയെടുത്ത്‌ പയ്യെ നാക്കത്ത്‌ അങ്ങനെ വെച്ചു
നോക്കി.
ഹയ്‌......ആരാ പറഞ്ഞെ ബീഫാണേറ്റവും ടേസ്റ്റെന്ന്...
ഈ കടല   ഫ്രൈ  ഒന്നു കഴിച്ചു നോക്കിയേ.......

Friday, October 7, 2011

"ഹലോ..ഹൌ ഡൂ യൂ ഡൂ... "

0 comments
ന്റെ ഉറ്റസുഹൃത്തും ബ്ളോഗറുമായ ശ്രീ ജയറാം പെരുമ്പാവൂറ്‍ പണ്ടു പറഞ്ഞ ഒരു സംഭവം ഈയിടെ ഞാന്‍ ഒരു യാത്രയ്ക്കിടെ ന്റെ ഭാര്യയോടു പറയുകയുണ്ടായി.
സാധാരണ അവസരങ്ങളില്‍ ന്റെ വളിപ്പുകള്‍ കേട്ട്‌ മുഖം ഒരു പ്രത്യേക രീതിയില്‍ വക്രിച്ച്‌ ചിരിച്ചെന്നു വരുത്തി എന്നെ ആശ്വസിപ്പിക്കാറുള്ള കക്ഷി സംഭവം കേട്ട്‌ അലറിച്ചിരിച്ചു. എന്നാലെന്താ ഇതൊന്നെഴുതിയാല്‍ എന്നു ഞാനും കരുതി.
ലൈവ്‌ ആയി സംഭവത്തില്‍ പങ്കു കൊണ്ട ഒരാള്‍ എന്ന നിലയില്‍ ശരിക്കും എന്താണു നടന്നതെന്നും സാഹചര്യമെന്താണെന്നും മറ്റും ജയറാം തന്നെ പിന്നീടു പറയുമായിരിക്കും. എങ്കിലും എന്നെ രസിപ്പിച്ച ത്രെഡ്‌ ഇങ്ങനെയായിരുന്നു. ഒരല്‍പം പൊടിപ്പും തൊങ്ങലുമൊക്കെ എല്ലാ കഥകളിലെയും പോലെ ഇതിലും കാണും എന്നു മാത്രം.
മുന്‍പ്‌ കോളേജ്‌ എന്ന ബ്ളോഗ്‌ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുള്ള ശങ്കരാ കോളേജിന്റെ ബൈക്ക്‌ ക്രേസ്‌ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്താണ്‌ ഞാനും പറഞ്ഞ ജയറാമും മറ്റും കോളേജില്‍ പഠിച്ചത്‌. യമഹാ ആര്‍ എക്സ്‌ 100, ഇന്‍ഡ്‌ സുസുക്കി, ടി വി എസ്‌ സുസുക്കി തുടങ്ങിയ ബൈക്കുകളായിരുന്നു അന്നത്തെ വെല്യ സംഭവങ്ങള്‍. ചിലര്‍ ബജാജ്‌ ചേതക്കിലും ലാംബ്രട്ടയിലുമൊക്കെ വന്നു പോയിരുന്നു. ഇന്നത്തെ പള്‍സര്‍, യൂണികോണ്‍, യമഹ തുടങ്ങിയ ക്രൂയിസര്‍ ബൈക്കോടിക്കുന്ന പിള്ളേര്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ബൈക്ക്‌ കൈകാര്യം ചെയ്തിരുന്ന ചിലവന്‍മാര്‍ അന്ന്‌ കോളേജില്‍ ഉണ്ടായിരുന്നു.
കാര്യം വീട്ടില്‍ ബൈക്കുണ്ടെങ്കിലും അച്ഛന്റെ കര്‍ശന വിലക്കുണ്ടായിരുന്നതിനാല്‍ ഒരിക്കലും എനിക്ക്‌ ബൈക്കോടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ ബൈക്കില്ലാതിരുന്നതിനാല്‍ ഇവന്‍ ബൈക്കോടിക്കാന്‍ സാദ്ധ്യതയില്ല എന്ന വീട്ടുകാരുടെ തോന്നലിനെ മാക്സിമം മുതലെടുത്ത്‌ ജയറാമും മറ്റും ബൈക്ക്‌ അഭ്യാസങ്ങള്‍ക്കു മുതിരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ നിന്നും ക്ളാസ്‌ കട്ടു ചെയ്ത്‌ കാലടിയിലെ അന്നത്തെ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) തീയറ്ററായ വിക്ടറിയില്‍ റിലീസ്‌ ചിത്രമായ പാലാട്ടു കോമനോ മറ്റോ കാണാന്‍ പോകാന്‍ ജയറാമും ഉറ്റ സുഹൃത്തായ പ്രദീപും തീരുമാനമെടുക്കുന്നു.
തീരുമാനം ഉറച്ചതായതു കൊണ്ടാകണം ഉടനെ ഒരു ബൈക്ക്‌ രംഗത്തെത്തി. പ്രദീപ്‌ ഓടിക്കാം എന്നും ജയറാം പുറകിലിരിക്കാം എന്നും തീരുമാനമായി. അഞ്ചു മിനിട്ടില്‍ തീയറ്ററിലെത്തിയാല്‍ സിനിമ ആദ്യം മുതല്‍ക്കേ കാണാം എന്നും അറിവു കിട്ടി. ഉടനെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ രണ്ടാളും കാലടിയിലേക്ക്‌ പറന്നു.
ശ്രീ ശങ്കരാചാര്യ സ്തംഭത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ അതാ മുന്‍പില്‍ ഒരു കുരിശ്‌!
നല്ല മനോഹരമായി വണ്ടിയോടിക്കുന്നവര്‍ വിചാരിച്ചാല്‍ പോലും ബ്ളോക്കില്ലാതെ കടന്നു പോകാനാകാത്ത കാലടി ടൌണില്‍ റിട്ടയറാകാറായ ഒരു പ്രീമിയര്‍ പദ്മിനി മണിക്കൂറില്‍ പതിമൂന്നു കിലോമീറ്റര്‍ സ്പീഡില്‍ പോകുകയാണ്‌. മുന്‍പിലത്തെ വിന്‍ഡോയിലൂടെ വലത്തേ കൈ പുറത്തിട്ട്‌ മുകളിലോട്ടും താഴോട്ടും അനക്കി വലത്തോട്ട്‌ സിഗ്നലിടുകയാണ്‌ റിട്ടയര്‍ ചെയ്ത ഒരു അപ്പൂപ്പന്‍.
നല്ല ശക്തിയായി തന്നെ ഹോണടിച്ചു. നോ രക്ഷ! വലത്തോട്ടു തിരിഞ്ഞേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തില്‍ കൈ വലത്തോട്ട്‌ കുറച്ചു കൂടി ശക്തിയായി വീശിക്കൊണ്ടിരിക്കുകയാണ്‌ മിസ്റ്റര്‍ അപ്പൂപ്പന്‍. സിനിമയുടെ കാര്യം ഏതാണ്ട്‌ തീരുമാനമായ മട്ടായി. ഇതിനിടെ ജങ്ക്ഷനില്‍ അപ്പൂപ്പന്റെ പരാക്രമങ്ങളാല്‍ ഒരു ചെറിയ ബ്ളോക്കും അതിനെ മറികടക്കാനുള്ള മറ്റു വാഹനങ്ങളുടെ ശ്രമത്താല്‍ ഒരു വലിയ ബ്ളോക്കും രൂപപ്പെട്ടു. അപ്പൂപ്പന്‍ പോയാലേ മറ്റുള്ളവര്‍ക്കു പോകാനാകൂ എന്ന സ്ഥിതിയായി. കുറഞ്ഞ പക്ഷം പുറത്തേക്കിട്ട കൈയെങ്കിലും അകത്തിടണം. അങ്ങനെയാണെങ്കില്‍ കഷ്ടിച്ച്‌ ഇവന്‍മാരുടെ ബൈക്കിനു കടന്നു പോകാം.
ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
"നീ പതുക്കെ മുന്‍പോട്ടെടുത്തോ..."
ജയറാം ബൈക്കില്‍ നിന്നിറങ്ങി. പതുക്കെ അപ്പൂപ്പന്റെ അടുത്തെത്തി. സിഗ്നലിനായി നീട്ടിയ കൈയില്‍ വലത്തേ കൈ കൊണ്ട്‌ ബലമായി പിടിച്ചു. എന്നിട്ടു പറഞ്ഞു.
"ഹലോ..ഹൌ ഡൂ യൂ ഡൂ... "
എന്നിട്ട്‌ ഓടി ബൈക്കില്‍ കയറി.
അപ്പൂപ്പന്‌ അപ്രതീക്ഷിതമായി കിട്ടിയ ഒരു ഷെയ്ക്ക്‌ ഹാന്‍ഡിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ ഗ്യാപ്പിലൂടെ പ്രദീപ്‌ ബൈക്ക്‌ ബ്ളോക്കില്‍ നിന്നു പുറത്തെത്തിച്ചു.
 
Copyright © '