ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, March 22, 2015

കാവിലമ്മേ...ശക്തി തരൂ...

1 comments


മോനു പനി വന്നതാ എല്ലാത്തിനും കാരണം.

ഹോമിയോ ക്ലിനിക്കില്  ഡോക്‌ടറിന്റെ മുൻപില്  ഇരിക്കുമ്പോഴാ മൂലയില്  ലവൻ ഒതുങ്ങിയിരിക്കുന്നതു കണ്ടത്. യെന്ത്? ഭാരം നോക്കണ മെഷീൻ......

വെറുതെ ഒരു ആഗ്രഹം തോന്നി. പതുക്കെ ഷൂ അഴിച്ചു വെച്ചു അതില്  കയറി. 80 കിലോ ഭാരം....ഭാഗ്യം ആരും കണ്ടില്ല എന്ന മട്ടില്  ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നു....ഒളിമ്പിക്‌സിനു ഭാരം പൊക്കാൻ കേറിയവന്റെ പ്രകടനം കാണാൻ നില് ക്കുന്നതു പോലെ ഒന്നു രണ്ടു പേർ ഇതു തന്നെ നോക്കി നിൽക്കുന്നു....

’എത്രയുണ്ട്?’ ഭാര്യയാണ്.

’ഒരു 70-------80 കിലോ ഒക്കെ വരും....അതില് ഷൂവും പിന്നെ ഉടുപ്പുമൊക്കെ കൂടി ഒരു പത്തു കിലോ കുറച്ചാ ഒരു 60 -------70 കിലോയേ ഉള്ളൂ...പിന്നെ ഇപ്പൊ ബ്രേക്‌ഫാസ്‌റ്റ് കഴിച്ചല്ലേയുള്ളൂ...’

’അല്ല....ഷൂ അഴിച്ചു വെച്ചിട്ടാണല്ലോ കയറിയത്...പിന്നെ ഇപ്പോ സമയം ഒന്നരയായില്ലേ...രാവിലെ എട്ടരയ്‌ക്കല്ലേ ബ്രേക്‌ഫാസ്‌റ്റ് കഴിച്ചത്? പിന്നേ ഉടുപ്പിടാതെയല്ലേ ആളുകൾ ഭാരം നോക്കണെ....60 ----70....
80 കിലോ ഞാൻ വ്യക്തമായി കണ്ടതാ...ഒരു അര കിലോ വേണമെങ്കില്  കുറച്ചോ..എന്നാലും 79 അര....’
പരിചയമുള്ള ഡോക്‌ടർക്കും താൻ ഇടപെടേണ്ട സമയമായി എന്നു തോന്നിക്കാണും.....ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ..പിന്നെ കരൾ, വൃക്ക, ഹൃദ്രോഗം, സ്‌റ്റ്രോക്ക്, കാൻസർ തുടങ്ങി മാരകമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ ഭാരം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരും ഒരു ക്ലാസ് എടുത്തു.

ഒരു കൺക്ലൂഷൻ എന്ന നിലയ്‌ക്ക് ഒരു പരിഹാരവും ഡോക്‌ടർ തന്നെ നിർദേശിച്ചു. എക്‌സർസൈസ്! ദിവസവും അര മണിക്കൂർ മതി. കൂടുതല്  വേണ്ട...

(നല്ല കാര്യം..വണ്ണവും തൂക്കവും കുറയാൻ എക്‌സർസൈസ് ചെയ്താ മതി എന്ന കാര്യം നമുക്ക് അറിയാൻ മേലാരുന്നല്ലോ)

വെളുക്കെ ഒരു ചിരി ചിരിച്ച് എല്ലാ എക്‌സർസൈസുകളും ദിവസം അര മണിക്കൂർ (വേണമെങ്കിൽ ഒരു മണിക്കൂർ) ഓടുകയോ നടക്കുകയോ അങ്ങനെ എന്തു വേണമെങ്കിലും ചെയ്തേക്കാം എന്നു സമ്മതിച്ച് അവിടെ നിന്നു സ്‌കൂട്ടായി.

തിരികെ വണ്ടി ഓടിച്ചു വരുമ്പോൾ ഭാര്യയെ ഒന്നു പാളി നോക്കി...അവൾ ആകെ പേടിച്ച് ഇരിക്കുകയാണ്. വണ്ടി സാധാരണയെക്കാൾ വളഞ്ഞു പുളഞ്ഞാണോ പോകുന്നത്?? പിന്നെ ടയർ താഴെ ക്രമത്തിലധികം പതിഞ്ഞിരിക്കുകയാണോ? അതോ പഞ്ചറായോ.....

ഞാൻ പതിയെ ഗിയറിലിരുന്ന എന്റെ കൈ എടുത്ത് അവളുടെ കൈയില്  പിടിച്ചു...(ഒരു സമാധാനമായിക്കോട്ടെ)

ഒരൊറ്റയേറാ...ഒരലർച്ചയും...

നാളെ മുതല്  മരിയാദയ്‌ക്ക് എക്‌സർസൈസ് ചെയ്തേക്കണം...പറഞ്ഞേക്കാം....ഇവിടെ എന്നാത്തിന്റെ കുറവാ...സൈക്കിളു മേടിച്ചിട്ടില്ലേ......ടമ്മി ട്രിമ്മർ വാങ്ങിയിട്ടില്ലേ...പോരെങ്കി നമുക്കൊരു ട്രെഡ്‌മില്  വാങ്ങാം..

എനിക്കു ചിരിയടക്കാൻ സാധിച്ചില്ല... (ഉവ്വ....ജെട്ടി ഉണക്കാനിട്ടിരിക്കുവാ അതുമ്മെ..)

അവൾ മുഖമൊന്നു കോട്ടി....എന്താ ഒരു ചിരി....പണ്ടായിരുന്നെങ്കില്  ഇതൊന്നും വാങ്ങാൻ സാധിക്കില്ല എന്നു പറയാം...ഇപ്പൊ സൗകര്യമുള്ളപ്പോ ഒരെണ്ണം വാങ്ങിയാ എന്നാ കൊഴപ്പം?

വീണ്ടും എന്തൊക്കെയാ അവൾ കാറിലിരുന്നു പറഞ്ഞു കൊണ്ടിരുന്നു....പക്ഷെ ഞാനതൊന്നും കേട്ടില്ല...കാരണം മറ്റൊരു കഥയാണ്....

പണ്ട്....അതായത് ഞാൻ സ്‌കൂളില്  പഠിക്കുന്ന സമയം....ടി വി വ്യാപകമായിട്ടില്ല...വായിക്കാൻ കിട്ടിയിരുന്ന വാരികകൾ കുറവ്..പിന്നെ പുസ്തകം പൊതിയാൻ കിട്ടിയിരുന്ന പുസ്തകങ്ങൾ മിഷ, സോവിയറ്റ് യൂണിയൻ...

മിക്കവാറും എല്ലാ പുസ്തകങ്ങളിലും കണ്ടിരുന്ന ഒരു പരസ്യം ഉണ്ടായിരുന്നു. രണ്ടു കൈകൾ കൊണ്ടും ഇരുവശത്തേക്കും സ്‌പ്രിങ്ങു കൊണ്ടുള്ള ഒരു ഉപകരണം വലിച്ചു പിടിച്ചിരിക്കുന്ന ഒരു ജിമ്മൻ....അവന്റെ രണ്ടു കൈകളുടെ മസിലുകൾക്കും എന്റെ വണ്ണമുണ്ട്. പരസ്യം പറയുന്നത് അവന്റെ ഈ മസിലിന്റെ രഹസ്യം ഈ ഉപകരണമാണെന്നാണ്. ബുൾവൾക്കർ എന്നായിരുന്നു അതിന്റെ പേര്.

കുട്ടിയായിരുന്ന ഞാൻ ഈ സംഗതി കണ്ട് അത്യുത്സാഹകുതൂഹലചകിതനായി ഇത് എവിടെ കിട്ടും എന്നു നോക്കി. അതിന്റെ കൂടെയുള്ള ബിസിനസ് റിപ്ലൈ കാർഡ് പൂരിപ്പിച്ച് അയക്കണം...നമ്മുടെ അഡ്രസ്സും തിരിച്ചയക്കാനുള്ള സ്‌റ്റാമ്പും പിന്നെ വി പി പി ആയി അയക്കാനുള്ള വിവരങ്ങളും അയക്കണം....

വി പി പിയ്‌ക്ക് എവിടെ പോകും? ആരും അറിയാതെ വരുത്താം എന്നു വെച്ചാൽ നമ്മൾ ഇല്ലാത്ത സമയത്താണ് പോസ്‌റ്റുമാൻ ഈ സംഗതി കൊണ്ടു തരുന്നതെങ്കിലോ...വീട്ടിലുള്ളവർ അറിഞ്ഞാൽ എന്തു സംഭവിക്കും.....പിന്നെ തല്ലു കൊണ്ട് മസിലൊക്കെ വലുതായതു തന്നെ...

പക്ഷെ ആഗ്രഹം അടക്കാൻ പറ്റുന്നില്ല...ഒടുക്കം ഒരു വഴി കണ്ടെത്തി.

അക്കാലങ്ങളിൽ ഹെർക്കുലീസ് സൈക്കിൾ വളരെ വ്യാപകമായിരുന്നു. സൈക്കിൾ കടകളും നാട്ടിൻ പുറങ്ങളിൽ ധാരാളമുണ്ടായിരുന്നു. സ്‌കൂളിൽ നിന്നു വരും വഴി സൈക്കിൾ ബെയറിങ്ങുകളിലെ ബാൾസ് പെറുക്കിയെടുത്ത് മണ്ണെണ്ണയിൽ കഴുകി ചെപ്പിൽ ഇട്ടു വയ്‌ക്കാനായി കടകളിൽ കുട്ടികൾ കയറിയിറങ്ങാറുമുണ്ടായിരുന്നു.

അങ്ങനെയുള്ള ഒരു സൈക്കിൾകടയിലെ ചേട്ടനെ സ്വാധീനിച്ച് സൈക്കിൾ സ്‌റ്റാൻഡിന്റെ രണ്ടു സ്‌പ്രിംഗ് സംഘടിപ്പിച്ചു. ബ്രേക്ക് കേബിൾ ഒരെണ്ണവും സംഘടിപ്പിച്ചു. എല്ലാം മണ്ണെണ്ണയിൽ കഴുകി വൃത്തിയാക്കി. പിന്നെ, കേബിൾ ഒരു മരത്തടിയിൽ വെച്ച് വെട്ടുകത്തി കൊണ്ട് വെട്ടി രണ്ടാക്കി മുറിച്ചു. സൈക്കിൾ സ്‌പ്രിംഗ് രണ്ടെണ്ണവും പാരലലായി വരത്തക്ക വിധം കേബിൾ ഇരുവശത്തും ഒരു ഹാൻഡിൽ പോലെ കെട്ടി ഉറപ്പിച്ചു.
അങ്ങനെ വിജയകരമായി ബുൾവൾക്കർ ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കി.

അച്‌ഛനമ്മമാർ ഉദ്യോഗസ്‌ഥർ ആയതിനാൽ വീട്ടിൽ ആരുമില്ലാത്ത സാഹചര്യം ധാരാളം ഉണ്ടായിരുന്നു. അങ്ങനെയൊരു ദിവസം ഞാൻ ബുൾവൾക്കറുമായി വീടിനു പുറകിലുള്ള മാവിൻ ചുവട്ടിലേക്കു നീങ്ങി.

പരസ്യത്തില്  കണ്ട ജിമ്മനെ മനസ്സില്  ധ്യാനിച്ച് കേബിൾ ഹാൻഡിൽ രണ്ടു കൈകൾ കൊണ്ടും പിടിച്ച് പരസ്യത്തിലേതു പോലെ രണ്ടു വശത്തേക്കും വലിച്ചു.

ഇല്ല വലിയുന്നില്ല...

നന്നായി ഒന്നു കൂടി ശ്രമിച്ചു....അൽപം വലിഞ്ഞ പോലെ....

സർവശക്തിയുമെടുത്ത് ഒന്നു കൂടി വലിച്ചു...കാവിലമ്മേ...ശക്തി തരൂ...

ടക്....

പൊട്ടി!

സ്‌പ്രിങ്ങല്ല...കേബിളുമല്ല....അകത്ത്...നെഞ്ചിലിരുന്ന്...എന്തോ....

ബുൾവൾക്കർ ഞാൻ താഴെയിട്ടതാണോ അതോ തന്നെ വീണതാണോ എന്ന് എനിക്ക് ഓർമയില്ല....

എന്തോ... ജിമ്മന്മാരെ അന്നും ഇന്നും എനിക്കിഷ്‌ടമല്ല....ഛേയ്....

എക്‌സർസൈസ്...ഥൂൂ.....

Friday, October 24, 2014

പാ..പാ...ടിംഗ്‌ ടിംഗ്‌....

0 comments
പോളിടെക്നിക്കിലൊക്കെ പഠിചോണ്ടിരിക്കണ  കാലം...
പൊസ്തകത്തിലൊക്കെ വെല്യ കാര്യമായി എഴുതി വെചിരിക്കുകയാണ് ബി ബി റോയ്‌ ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ഹാസ്‌ എ വെരി ഗുഡ്‌ വൈഫ്‌ എന്നൊക്കെ..റെസിസ്റ്ററുകളുടെ കളര്‍ കോഡിംഗ്‌ ആണു സംഭവം. ദീ പറഞ്ഞേക്കണതൊക്കെ കാണാതെ പഠിച്ച്‌ ക്ളാസീ ചെന്നപ്പളാണ്‌ എനിക്കൊരു കാര്യം മനസ്സിലായത്‌...എനിക്ക്‌ ശരിക്കും കളറുകള്‍ കാണാന്‍ പറ്റണില്ല...ഞാന്‍ ഒരുപാട്‌ ആലോചിച്ചു. ദെന്താപ്പോ ദിങ്ങനെ? മറ്റെല്ലാവര്‍ക്കും പറ്റണുണ്ടല്ലോ..
പിന്നെ ഞാന്‍ ഒരു സൂത്രപ്പണി കണ്ടെത്തി. മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ചാല്‍ വാല്യൂ പെട്ടെന്നു കണ്ടെത്താം...കളറു തപ്പി നടക്കണ്ട.
പരീക്ഷയ്ക്ക്‌ റെസിസ്റ്ററിണ്റ്റെ കളര്‍ കോഡ്‌ ചോദിച്ചില്ല, അതുകൊണ്ട്‌ മള്‍ട്ടിമീറ്റര്‍ ഇല്ലാതിരുന്നിട്ടും പ്രശ്നമൊന്നും ഉണ്ടായില്ല.

പിന്നെയൊരു ദിവസം നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു കോഴ്സ്‌ ചെയ്യണമെന്ന്‌ എനിക്കു തോന്നി..ദേ പിന്നേം പൊസ്തകത്തീ പറയണൂ സ്റ്റ്രൈറ്റ്‌ കേബിളിംഗ്‌, ക്രോസ്‌ കേബിളിംഗ്‌ എന്നൊക്കെ.
കേബിളു കണ്ടപ്പൊഴോ...നാലു കളറുകളും, നാലു കളറും വെളുപ്പും കൂടിയുള്ള കോമ്പിനേഷനുകളും ചേര്‍ന്ന്‌ എട്ടു കേബിളുകള്‍. അതിണ്റ്റെ കോമ്പിനേഷനാണ്‌ സ്റ്റ്രൈറ്റും ക്രോസും!.
നന്നായി പഠിച്ചു. കേബിളിംഗ്‌ ലൈവായി ചെയ്തു തുടങ്ങിയപ്പോ ദേ വന്നൂ പഴയ പ്രശ്നം..എനിക്കെല്ലാ കളറും കാണാന്‍ പാടില്ല...ഞാനാരാ മോന്‍......... പിന്നേം ഒരു സൂത്രം കണ്ടെത്തി. മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ച്‌ കണ്ടിന്യുവിറ്റി നോക്കി കേബിളിംഗ്‌ ചെയ്യുക. കുറച്ചു പാടാണെങ്കിലും കാര്യം നടക്കും.

അതുകഴിഞ്ഞ്‌ പിന്നെയൊരു ദിവസം ഓഫീസില്‍ ഒരു നെറ്റ്‌വര്‍ക്ക്‌ പ്രശ്നം വന്നു. ബി എസ്‌ എന്‍ എല്‍ കാരെ ഫോണില്‍ വിളിച്ച്‌ പ്രശ്നം നോക്കിക്കൊണ്ടിരിക്കവേ അവര്‍ അവരുടെ ഒരു ഉപകരണത്തിണ്റ്റെ സ്റ്റാറ്റസ്‌ നോക്കിപ്പറയാന്‍ പറഞ്ഞു. സ്റ്റാറ്റസ്‌ എന്നു പറഞ്ഞാലെന്താ...സ്വിച്ച്‌ ഓണ്‍ ചെയ്താല്‍ ചുവപ്പും അല്‍പം കഴിഞ്ഞ്‌ ചെക്കിംഗ്‌ സമയത്ത്‌ മഞ്ഞയും ഓക്കെ ആയാല്‍ ഓറഞ്ചും! എല്ലാം ഒറ്റ എല്‍ ഇ ഡി ലൈറ്റില്‍!

ദേ വന്നൂ പഴയ പ്രശ്നം...ഞാന്‍ ഇതു നോക്കിയാല്‍ ഒരു ലൈറ്റ്‌ കത്തിയിരിക്കുന്നതായി മാത്രമേ എനിക്കു കാണാന്‍ പറ്റൂ...
ഞാന്‍ പിന്നേം ഒരു സൂത്രം കണ്ടെത്തി.
അവിടെ വായി നോക്കി നിന്ന ഒരു സെക്യൂരിറ്റിക്കാരനെ വിളിച്ച്‌ ഇച്ചിരി ബാസൊക്കെയിട്ടു ചോദിച്ചു.
"ഇപ്പൊ എന്തു കളറാടോ കത്തിയിരിക്കണെ?"
കാര്യം എണ്റ്റെ ബാസൊക്കെ കേട്ട്‌ ഒന്നു വെരണ്ടെങ്കിലും എണ്റ്റെ ചോദ്യം കേട്ടപ്പോ ഞാന്‍ കണ്ണുപൊട്ടനാണെന്നു പുള്ളിയ്ക്കു തോന്നിക്കാണും..തിരിച്ച്‌ എന്നെക്കാള്‍ കടുപ്പത്തില്‍ പുള്ളി മറുപടി നല്‍കി.
"ചെമല"
ശരി. രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ ബി എസ്‌ എന്‍ എല്‍ കാരനു മറുപടി നല്‍കി. സംഗതി കമ്പ്ളയിണ്റ്റ്‌ തന്നെ. അയാള്‍ പിന്നീട്‌ വന്ന്‌ അതു ശരിയാക്കുകയും ചെയ്തു.

ഇതിനിടെ ഞാന്‍ കലാപരമായി ഒക്കെ ചിന്തിച്ചു തുടങ്ങിയതു കൊണ്ട്‌ അല്‍പം ഫോട്ടോഷോപ്പ്‌ ഒക്കെ പഠിച്ചേക്കാം എന്നു തീരുമാനിച്ചു. പഠിച്ചു കഴിഞ്ഞപ്പോ ബ്ളാക്‌ ആന്‍ഡ്‌ വൈറ്റ്‌ പടങ്ങളെ കളറീകരിക്കുക തുടങ്ങിയ അന്നത്തെ കലാപരിപാടികളില്‍ ഏര്‍പ്പെടുകയും ചെയ്തു.
അങ്ങനെ മരിച്ചു പോയ അമ്മയുടെ ഒരു ബ്ളാക്‌ ആന്‍ഡ്‌ വൈറ്റ്‌ പടവുമായി ഒരു ദിവസം ഒരു ചങ്ങാതി പ്രത്യക്ഷപ്പെട്ടു. ഞാന്‍ പടം ചെയ്തു കൊടുക്കുകയും ചെയ്തു.
അന്നു വൈകുന്നേരം പതിവു വെടിപറച്ചിലുകളൊക്കെ കഴിഞ്ഞ്‌ ഒരു ചായയൊക്കെ കുടിച്ച്‌ ഞാന്‍ വരുമ്പോഴുണ്ട്‌ നമ്മുടെ ചങ്ങാതി എതിരെ നില്‍ക്കുന്നു.
മുത്ത്‌ ക്രോധഭാവം...
 "എന്താടാ ഇത്‌?"
"യേത്‌?"
അമ്മയുടെ പടം പുള്ളി പുറത്തെടുത്തു...ഞാന്‍ നോക്കി. നല്ല കലക്കന്‍ പടം.
"ഇതിനെന്നാ കൊഴപ്പം?"
പിന്നീടുള്ള നോണ്‍ ഡിക്ഷ്ണറിക്കല്‍ വാക്കുകളില്‍ നിന്നും എനിക്കു മനസ്സിലായി...അമ്മയെ ഞാന്‍ നല്ല പച്ച നിറത്തിലാണ്‌ കളര്‍ ചെയ്തിരിക്കുന്നത്‌.....
മുജ്ജന്‍മസുകൃതം! തല്ലു കൊണ്ടില്ല.
http://www.panikkathy.blogspot.com
ഇത്രയൊക്കെയായപ്പോഴേയ്ക്ക്‌ ഞാന്‍ ഒരു ഡോക്ടറെക്കാണാന്‍ തീരുമാനിച്ചു.
നല്ല ഒരു ഹോസ്പിറ്റലില്‍ നല്ല ഒരു ഡോക്ടറെത്തന്നെ കണ്ടു.
അല്‍പ നേരം വെയിറ്റ്‌ ചെയ്യാന്‍ പറഞ്ഞ്‌ എന്നെ ഇരുത്തി നോക്കിരസിക്കാന്‍ ഡോക്ടര്‍ ഒരു പുസ്തകം തന്നു.
ദെന്താപ്പൊദ്‌?
മൊത്തം പല കളറുകളിലുള്ള വട്ടങ്ങള്‍ കൊണ്ട്‌ രൂപപ്പെടുത്തിയ വലിയ ഒരു വട്ടം. അങ്ങനെ നൂറു വട്ടങ്ങളുള്ള ഒരു പുസ്തകം. ചില വട്ടങ്ങള്‍ക്കുള്ളില്‍ ചില കളറുകള്‍ കൊണ്ടുള്ള വട്ടങ്ങള്‍ കൊണ്ടുള്ള അക്ഷരങ്ങളോ അക്കങ്ങളോ ഉണ്ട്‌.
വട്ടായോ?
ഞാനും അങ്ങനെ തന്നെയായി.
അല്‍പ സമയം കഴിഞ്ഞ്‌ ഡോക്ടര്‍ വന്നു. ചോദിച്ചു.
""എത്ര നമ്പര്‍ കിട്ടി?"
'നമ്പറോ?'
'ആ നമ്പര്‍...ആ വട്ടങ്ങള്‍ക്കുള്ളില്‍ നമ്പര്‍ എഴുതിയിട്ടുണ്ടല്ലോ... '
'എവിടെ?'
'കണ്ടില്ലേ... '
'ഇല്ല.. '
'എന്ന അങ്ങനെ എല്ല വട്ടങ്ങള്‍ക്കുള്ളിലും നമ്പറുകളുണ്ട്‌. ആട്ടെ എത്ര നമ്പര്‍ കണ്ടു?'
'ഒരു പത്തിരുപത്തഞ്ചെണ്ണം കണ്ടു. '
'കൃത്യമായി പറഞ്ഞാല്‍??'
'മുപ്പത്‌. '
'അപ്പോ ബാക്കി എഴുപതെണ്ണം കാണാന്‍ പറ്റിയില്ല. '
'ഇല്ല. '
 'ഇത്‌ ഇതിനു മുന്‍പ്‌ ആരെയെങ്കിലും കാണിച്ചോ??'
'ഇല്ല. കാണിച്ചിരുന്നെങ്കില്‍ എല്ലാ അക്കവും കണ്ടേനെയോ?'
'ഇല്ല. ഇതാണ്‌ കളര്‍ ബ്ളൈന്‍ഡ്നെസ്‌. '
ബ്ളിംഗ്‌....
അപ്പോ... ദങ്ങനെയാണ്‌ കാര്യങ്ങള്‍!
വീണ്ടും ഡോക്ടര്‍..
'ആട്ടെ.. ട്രാഫിക്‌ സിഗ്നലിലെ ലൈറ്റുകള്‍ തിരിച്ചറിയാമോ?'
'അറിയാം.. '
'പറഞ്ഞേ... '
'മുകളില്‍ ചുവപ്പ്‌, നടുക്ക്‌ മഞ്ഞ, താഴെ പച്ച. പച്ച മാത്രം ആരോ മാര്‍ക്കായിരിക്കും....പച്ച വന്നാ വണ്ടി പോകാം. '
ഡോക്ടര്‍ പയ്യെ എണീറ്റു...

അതു മതി. പോട്ടെ...വണ്ടി പോട്ടെ....മുന്നോട്ടു പോട്ടെ....70 അക്കങ്ങളില്ലെങ്കിലും കുഴപ്പമില്ല...വണ്ടി മുന്നോട്ടു പോട്ടെ...... പാ..പാ...ടിംഗ്‌ ടിംഗ്‌....

http://www.panikkathy.blogspot.com

Tuesday, October 14, 2014

റേഡിയോ

0 comments
പണ്ട് എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ പ്രദേശത്ത് ആകെ ഒരു റേഡിയോ ഉണ്ടായിരുന്നത് എന്റെ വീട്ടിൽ ആയിരുന്നു. നാഷണൽ പാനസോണിക്കിന്റെ ഒരു മോണോ റേഡിയോ. എഫ് എം ഉണ്ടായിരുന്നില്ല. വലിയ നോബുകളും നോബ് തിരിക്കുമ്പോൾ നോബിന്റെ അടുത്തെങ്ങുമല്ലാതെ ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്ന ഒരു തൊടാൻ പറ്റാത്ത വടിയും അതു നീങ്ങുമ്പോൾ ഉണ്ടാകുന്ന കരകര ശബ്‌ദവും വലിയ അദ്‌ഭുതമായിരുന്നു അന്ന്.
റേഡിയോ അല്ല നമ്മുടെ സബ്‌ജക്‌റ്റ്
ആ റേഡിയോയിൽ എല്ലാ ദിവസവും വാർത്ത കേൾക്കാൻ വരുന്ന എന്റെ അഛന്റെ ചേട്ടൻ ആണ് നമ്മുടെ കഥാപാത്രം.
ഈ പറഞ്ഞ റേഡിയോ വെച്ചിരിക്കുന്നത് ഏകദേശം നമ്മുടെ ചുമലൊപ്പം ഉയരമുള്ള ഒരു അലമാരിയുടെ മുകളിലായിരുന്നു.
ഈ കക്ഷി വന്ന് റേഡിയോ ഓൺ ചെയ്ത് റ്റ്യൂൺ ചെയ്ത് വാർത്തയിൽ മതി മറന്ന് ഇങ്ങനെ നിൽക്കും. ഞങ്ങളെയൊന്നും അടുപ്പിക്കില്ല.
ഒരു ദിവസം എന്റെ അനിയന് എവിറ്റെ നിന്നോ ഒരു സർക്കസിന്റെ ടിക്കറ്റ് കിട്ടി.
നാചുറലി, ചേട്ടൻ അതു അടിച്ചു മാറ്റാതിരിക്കാൻ അവൻ ഇത് ഒരു കസേരയുടെ മുകളിൽ കേറി അലമാരയുടെ മുകളിൽ റേഡിയോയുടെ അടിയിൽ വെച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ പുറത്തു വന്നിരിപ്പായി.
ഇതിനിടെ നമ്മുടെ വല്യച്‌ഛൻ വന്ന് റേഡിയോ ഓൺ ചെയ്ത് വാർത്ത കേട്ടു തുടങ്ങി. അന്നെന്തോ രസമുള്ള വാർത്തയുണ്ടായിരുന്നു എന്നു തോന്നുന്നു. പുള്ളി പതുക്കെ ചുറ്റുമുള്ള ഐറ്റംസെല്ലാം എടുത്ത് തിരിച്ചും മറിച്ചും നോക്കിത്തുടങ്ങി. അപ്പോഴതാ ഇരിക്കുന്നു ഒരു ബ്ലേഡ്. അശോക്! പയ്യെ പുള്ളി അത് കടന്നെടുത്തു. ഒരു വിരലും സെലെക്‌റ്റ് ചെയ്തു. പയ്യെ നഖം വെട്ടിത്തുടങ്ങി. നഖത്തിനു പരിധിയുണ്ടല്ലോ...അതു കഴിഞ്ഞു. പിന്നെ കക്ഷി അലമാരിയുടെ മുകളിൽ വെച്ച വിരിയുടെ ഒരു നൂൽ മുറിച്ചു. അപ്പ്‌പ്പോൾ എന്തോ ആവശ്യത്തിന് അതിലേ പോയ എന്റെ അച്‌ഛനെക്കണ്ടപ്പോൾ കൂടുതൽ മുറിക്കാൻ നിൽക്കാതെ പുള്ളി പിന്മാറി. പിന്നെയും കൈ അടങ്ങിയിരിക്കാതായപ്പോൾ കക്ഷി ചുറ്റും പരതിത്തുടങ്ങി... അപ്പോഴതാ... റേഡിയോയുടെ അടിയിൽ ഒരു പേപ്പർ!
പിന്നെ ഒരു തകർപ്പായിരുന്നു. ക്യാബേജ് തോരൻ അരിയുന്നതു പോലെ പുള്ളി ആ പേപ്പർ അരിഞ്ഞു തള്ളി.
ഇതിനിടെ പുറത്ത് വെറുതെയിരിക്കുകയായിരുന്ന അനിയൻ ആകാംഷ സഹിക്കാനാവാതെ അലമാരിയ്‌ക്കടുത്തെത്തി..
വാർത്ത കഴിയുകയും ചെയ്തു.
വല്യച്‌ഛൻ റേഡിയോ ഓഫ് ചെയ്ത് വീട്ടിലേക്കു പോകുകയും ചെയ്തു.
 കസേര പിടിച്ചിട്ട് യെവൻ അലമാരയുടെ മുകളിൽ പരതി...
ടിക്കറ്റതാ...ക്യാബേജ് തോരൻ പോലെ ഇരിക്കുന്നു....

Wednesday, November 27, 2013

കേക്ക്‌!

1 comments

ക്രിസ്തുമസ്‌ അവധിക്കാലവും പരീക്ഷയും മാത്രമായിരുന്നു കുട്ടിക്കാലത്ത്‌. ക്രിസ്തു അന്നാണു ജനിച്ചത്‌ എന്നും പുല്‍ക്കൂട്ടില്‍ ജനിച്ചു എന്നും ക്രിസ്ത്യാനികള്‍ നക്ഷത്രം തൂക്കും എന്നും പള്ളിയില്‍ പുല്‍ക്കൂടുണ്ടാക്കും എന്നും അറിയാമായിരുന്നു. പിന്നെയുള്ളതെല്ലാം ഊഹങ്ങളായിരുന്നു. ക്രിസ്തു കണ്ടാല്‍ കുടവയറും വെള്ളത്താടിയുമുള്ള ഒരു അപ്പൂപ്പനായിരുന്നു എന്നും അദ്ദേഹത്തിണ്റ്റെ മറ്റൊരു പേര്‌ സാന്താക്ളോസ്‌ എന്നാണെന്നും മറ്റും ഞാന്‍ ഊഹിച്ചു. ക്രിസ്തുമസ്സിനു ജനങ്ങളെ സന്ദര്‍ശിക്കാന്‍ തന്നെ കുരിശിലേറ്റിയവരോട്‌ ക്രിസ്തു പെര്‍മിഷന്‍ വാങ്ങി വെച്ചിരുന്നു എന്നും ഞാന്‍ വിചാരിച്ചു പോന്നു. (വാമനനോട്‌ ഓണത്തിനു പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി പെര്‍മിഷന്‍ വാങ്ങിച്ചു വെച്ചിരുന്ന കാര്യം അന്നേ എനിക്കറിയാമായിരുന്നു. )
ക്രിസ്തുമസ്സിണ്റ്റെ ഏറ്റവും രസകരമായ ആചാരങ്ങളിലൊന്നായ പോത്തിറച്ചി, കോഴി വരട്ടിയത്‌ എന്നിവയും കേക്കും തിന്നാന്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ഞാന്‍ വിചാരിച്ചു.
അങ്ങനെയിരിക്കേ ഒരു പ്രാവശ്യം അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തക അവരുടെ കൂടെ ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. ഒരു പുരാതന നായര്‍ കുടുംബമായ ഞങ്ങള്‍ മദ്യപിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്തു തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത്‌ ചങ്ങാതി വിരുന്നിനു ക്ഷണിച്ചത്‌ വലിയ തെറ്റായിപ്പോയതു പോലെയായിരുന്നു എണ്റ്റെ കുടുംബത്തിലെ സദാചാര പൊലീസുകാരുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ, പോകണ്ട എന്ന്‌ അവര്‍ വിളിച്ചപ്പോ തന്നെ അമ്മയും മറ്റുള്ളവരും തീരുമാനിച്ചിരുന്നു. നല്ല സുന്ദരിയായ കണ്ടാല്‍ ചോ ച്വീറ്റ്‌...എന്നു പറഞ്ഞ്‌ ഒരുമ്മ കൊടുക്കാന്‍ തക്ക തുടുത്ത മുഖമുള്ള ആണ്റ്റിയുടെ വീട്ടില്‍ പോകാനും അവരുടെ പിള്ളേരുടെ കൂടെ കളിക്കാനും കേക്കു തിന്നാനും പറ്റിയാല്‍ സാന്താക്ളോസ്‌ ക്രിസ്തുവിനെ ഒന്നു കാണാനും ഒക്കെ പ്ളാന്‍ ചെയ്തു വെച്ചിരുന്ന എണ്റ്റെ കംപ്ളീറ്റ്‌ കണ്‍ട്രോളും തകര്‍ക്കുന്ന തീരുമാനപ്പോയി അത്‌. തീരുമാനത്തെ എതിര്‍ത്ത്‌ ഞാനിറക്കിയ തുറുപ്പുഗുലാന്‍ വളരെ കടുത്തതായിരുന്നു. കരച്ചില്‍! രണ്ടു ദിവസം ഭക്ഷണം ഒഴിവാക്കിയുള്ള കരച്ചില്‍. അവസാനം നീ എവിടെ വേണമെങ്കിലും പൊയ്ക്കോ..ഭക്ഷണവും മറ്റും കഴിക്കാണ്ടിരുന്നാ മതി എന്ന അച്ഛമ്മയുടെ സമ്മതത്തോടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അമ്മ തീരുമാനിച്ചു.
യാത്രയിലുട നീളം അമ്മയുടെ വക ഉപദേശങ്ങളായിരുന്നു. നമ്മള്‍ ഹിന്ദുക്കളാണ്‌, മാംസാഹാരം കഴിക്കരുത്‌. വലിച്ചു വാരി തിന്നരുത്‌, ഡീസണ്റ്റായിരിക്കണം, അവിടത്തെ പിള്ളേരുടെ കൂടെ കളിക്കാന്‍ പോകരുത്‌, കേക്ക്‌ മുട്ട ചേര്‍ത്താണ്‌ ഉണ്ടാക്കുന്നത്‌. അപ്പോ നോണ്‍ വെജ്‌ ആണ്‌, നമുക്ക്‌ കഴിക്കാമ്പാടില്ല, വല്ല ജ്യൂസുകളോ മറ്റോ തന്നാ മാത്രമേ കഴിക്കാവൂ അങ്ങനെയങ്ങനെ......
അവരുടെ വീട്ടില്‍ കേറിയതേ ആണ്റ്റി വന്ന്‌ എണ്റ്റെ കൈ പിടിച്ച്‌ അമ്മയ്ക്ക്‌ തടുക്കാന്‍ സാധിക്കും മുന്‍പേ തന്നെ അകത്തേയ്ക്കു കൊണ്ടു പോയി. ഒരു പെട്ടി നിറയെ കളര്‍ പെന്‍സില്‍ തന്നു. ഞാന്‍ മേടിച്ചില്ല. തിരിഞ്ഞു നോക്കി. അമ്മ പുറകേ തന്നെയുണ്ട്‌. എന്നെ ഞെട്ടിച്ചത്‌ അതൊന്നുമല്ല, അമ്മയുടെ മുഖത്തതാ ഒരു ചിരി. ചിരിച്ചാ കുഴപ്പമില്ല എന്ന്‌ എനിക്കറിയാം. ഞാന്‍ കൈ നീട്ടി പെന്‍സില്‍ വാങ്ങി. വീണ്ടും തിരിഞ്ഞു നോക്കി. ചിരിയതാ മാഞ്ഞിരിക്കുന്നു. പകരം ഒരു ജാതി മിഴിച്ച കണ്ണുകള്‍! ഞാന്‍ പേടിച്ച്‌ പെന്‍സില്‍ തിരികെ നല്‍കി.
കൂടെ ജോലി ചെയ്യുന്ന ആളായതിനാലാകണം ആണ്റ്റിയ്ക്ക്‌ കാര്യം പെട്ടെന്നു പിടികിട്ടി. അവര്‍ പറഞ്ഞു
"സാരമില്ലെന്നേ മേടിച്ചോ, അമ്മയോടു ഞാന്‍ പറഞ്ഞോളാം...".
എണ്റ്റെ മനസ്സില്‍ വേറെ വിചാരമായിരുന്നു.
"ഹും നിങ്ങള്‍ക്കങ്ങനെയൊക്കെ പറയാം..തല്ലു ഞാന്‍ ഒറ്റയ്ക്കു തന്നെ കൊള്ളണം".
ഒന്നു കൂടി പാളി തിരിഞ്ഞു നോക്കി. ഹെണ്റ്റമ്മേ... വീണ്ടും ചിരി! വരുന്നിടത്തു വെച്ചു കാണാം എന്ന വിചാരത്തോടെ ഞാന്‍ വീണ്ടും പെന്‍സില്‍ വാങ്ങി. തിരിഞ്ഞു നോക്കി. ഭാഗ്യം ചിരി മാഞ്ഞിട്ടില്ല.
അടുത്തതായി ആണ്റ്റിയുടെ മകന്‍ അകത്തു നിന്ന്‌ ഒരു പട്ടവുമായി പുറത്തു വന്നു. പട്ടം കണ്ടതേ എണ്റ്റെ കണ്‍ട്രോള്‍ പോയി. ഇത്ര ഇഷ്ടമുള്ള ഒരു സാധനം വേറെ അന്നുമില്ല ഇന്നുമില്ല. ഇവനൊക്കെ എല്ലാ ഐറ്റംസും മേടിച്ചു കൊടുത്തിരിക്കുകയാണല്ലോ ഭഗവാനേ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി. ചിരി! കുഴപ്പമില്ല. കൈയെത്തിച്ച്‌ പട്ടത്തേല്‍ കൈ വെച്ചു.
"വേണമെങ്കില്‍ മോന്‍ പോയി കളിച്ചോ" ആണ്റ്റിയുടെ വക.
തിരിഞ്ഞു നോക്കി. ഉണ്ടക്കണ്ണുകള്‍! കുപിതഭാവം! പ്രോബ്ളം!
"വേണ്ടാണ്റ്റീ...ഷര്‍ട്ട്‌ കേടാകും... "
"സാരമില്ലെടാ....കേടായാല്‍ വേറെ തരാം... "
തിരിഞ്ഞു നോക്കി. കുപിതഭാവവും ചിരിയും കൂടിക്കുഴഞ്ഞ ഒരു സമ്മിശ്ര ഭാവം...ഞാന്‍ നോക്കുമ്പോള്‍ കടുപ്പം. ആണ്റ്റി നോക്കുമ്പോള്‍ ചിരി.
ഇതിലേതു സ്വീകരിക്കും എന്നറിയാതെ നില്‍ക്കുമ്പോള്‍ ആണ്റ്റിയുടെ മകന്‍ എണ്റ്റെ കൈയില്‍ നിന്നും പട്ടം ഒറ്റ വലി. സത്യമായിട്ടും പട്ടം ചോറുവറ്റു കൊണ്ട്‌ ഒട്ടിച്ചുണ്ടാക്കുന്ന ഒരു സാധനമാണെന്ന്‌ എനിക്കറിയില്ലായിരുന്നു. ഒരു ഘോരശബ്ദത്തില്‍ ചെറുക്കന്‍ കരയുന്ന കണ്ടപ്പോഴാണ്‌ പട്ടം കീറിപ്പറിഞ്ഞെന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്‌.
തിരികെ വീട്ടിലെത്തിയ ശേഷം എനിക്കു ലഭിക്കാന്‍ സാധ്യതയുള്ള പൌര സ്വീകരണം ഓര്‍ത്തപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്നു ഞെട്ടി.
അപ്പോഴെക്കും സുന്ദരി ആണ്റ്റി ഇടപെട്ടു. ചെറുക്കന്‌ ഒരടി.
"നീയെന്തിനാ ഇപ്പോ അതെടുത്തത്‌? നിനക്ക്‌ മഞ്ഞപ്പട്ടം ഒരെണ്ണം കൂടിയില്ലേ... "
ഹോ ആശ്വാസം! ഇഷ്ടം പോലെ പട്ടമുണ്ട്‌.
"സാരമില്ല അവന്‌ വേറെ പട്ടമുണ്ട്‌. മോന്‍ വാ..."
വീണ്ടും ആണ്റ്റി എന്നെ അകത്തേക്കു നയിച്ചു. ഡൈനിംഗ്‌ ഹാളില്‍ ഗ്ളാസില്‍ എടുത്തു വെച്ച ഒരു ഗ്ളാസ്‌ ഓറഞ്ച്‌ ജ്യൂസ്‌ എണ്റ്റെ കൈയില്‍ തന്നു. ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഒന്നും പോയില്ല. ജ്യൂസു കുടിച്ചോളാന്‍ അനുവാദമുണ്ടല്ലോ...
ഇതിനിടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട്‌ അമ്മയും ആണ്റ്റിയും അടുക്കളയിലേക്കു നീങ്ങി. ഞാനും കരഞ്ഞു തളര്‍ന്ന ചെറുക്കനും മാത്രം ഹാളിലിരിക്കുകയാണ്‌. ഞാന്‍ അവനെ നോക്കി ഒന്നു ചിരിച്ചു. "പോടാ"എന്നോ മറ്റോ അര്‍ഥം വരത്തക്ക വിധം അവന്‍ ഒരു ആംഗ്യം കാണിച്ചു. അതോടെ ഞാന്‍ വീണ്ടും തനിച്ചായി. ഇതിനിടെ ചെറുക്കന്‍ പോയി ടി വി ഓണ്‍ ചെയ്തു. കൃഷി ദര്‍ശന്‍ എന്നു പറഞ്ഞ ഒരു പരിപാടി വെച്ചു. വലിയ ശ്രദ്ധയില്‍ അതു കാണാന്‍ തുടങ്ങി. ഞാന്‍ ചെറുതായി ഉറക്കം തൂങ്ങാനും തുടങ്ങി.
ഇടയ്ക്കെപ്പോഴോ അമ്മയുടെ ശബ്ദം കേട്ടാണ്‌ ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌. ചെറുക്കന്‍ ടി വി ഓഫ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവരുടെ സെറ്റിയില്‍ ചുരുണ്ട്‌ കിടക്കുകയാണ്‌. ആണ്റ്റിയും അമ്മയും കസേരകളില്‍ ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌.
അവരുടെ മുന്‍പില്‍ ഒരു പ്ളേറ്റില്‍ അതാ ഇരിക്കുന്നു... "കേക്ക്‌!
നിറയെ അണ്ടിപ്പരിപ്പും മുന്തിരിയും തൂകി നന്നായി മൊരിച്ച്‌ അവര്‍ തന്നെ ഉണ്ടാക്കിയ കടും ബ്രൌണ്‍ നിറമുള്ള കേക്ക്‌, പീസുകളാക്കിയിരിക്കുകയാണ്‌. ഘുമുഘുമാ എന്നു മണവും വരുന്നുണ്ട്‌. കൊതി അതിണ്റ്റെ പാരമ്യതയിലെത്തി. പതിയെ ഞാന്‍ കേക്കിനരികത്തേക്കു നീങ്ങി.കൈയെത്തിച്ച്‌ ഒരു കഷണം എടുത്തു.
"ഡാ... "
അയ്യോ....എണ്റ്റെ കൈയില്‍ നിന്നും കേക്ക്‌ പീസ്‌ താഴെ വീണു. അമ്മയാണ്‌.
ഉപദേശം അപ്പോഴാണ്‌ എനിക്കോര്‍മ വന്നത്‌. മുട്ട. കേക്കിണ്റ്റെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവാണ്‌ മുട്ട. നോണ്‍ വെജിറ്റേറിയന്‍!
ഞാന്‍ തിരികെ സെറ്റിയിലെത്തി.
വീണ്ടും ആണ്റ്റി. "സാരമില്ലെന്നെ...ഒരു മുട്ടയേ ചേര്‍ത്തിട്ടുള്ളൂ...അവനിഷ്ടമാണെങ്കില്‍ കഴിച്ചോട്ടെ... "
വീണ്ടും ഞാന്‍ കേക്കിനരികിലെത്തി. പ്രതീക്ഷയോടെ കേക്കിലേക്കു നോക്കി. അമ്മയുടെ മുഖത്തേക്കും...വീണ്ടും പഴയ രീതി തന്നെ. ഞാന്‍ നോക്കുമ്പോള്‍ കടുപ്പം...ആണ്റ്റി നോക്കുമ്പോള്‍ ചിരി...
ഇതിനിടെ ഫോണ്‍ ബെല്ലടിച്ചു. ആണ്റ്റി പോയി ഫോണെടുത്തു.
"നിനക്കാ..." അമ്മയോട്‌.
അമ്മ പോയി ഫോണ്‍ വാങ്ങി. "അയ്യോ....അങ്ങനെയാണോ....ഞങ്ങള്‍ ഉടനെ വരാം... " ഫോണ്‍ വെച്ചു. എന്നിട്ട്‌ ആണ്റ്റിയോടായി പറഞ്ഞു.
"ഹസ്ബന്‍ഡിണ്റ്റെ അമ്മയാ...തല ചുറ്റലാണെന്ന്‌...ഉടനെ ചെല്ലണമെന്നു...".
പിന്നെ എന്നോടായി പറഞ്ഞു.
"വാടാ..."
പിന്നെ എണ്റ്റെ കൈ പിടിച്ച്‌ ആണ്റ്റിയുടെ വീട്ടില്‍ നിന്ന്‌ ഇറങ്ങി.
നിസ്സഹായനായി കേക്കു വെച്ച പാത്രത്തിലേക്കും ആണ്റ്റിയുടെ മുഖത്തേക്കും ഹാപ്പിയായി നില്‍ക്കുന്ന ചെറുക്കണ്റ്റെ മുഖത്തേക്കും ഞാന്‍ മാറി മാറി നോക്കി. പിന്നെ കൈയെത്തിച്ച്‌ ടേബിളില്‍ നിന്നും പെന്‍സില്‍ ബോക്സുമെടുത്ത്‌ ഞാനും ഇറങ്ങി.
വീട്ടിലെത്തിയ ഉടനെ അച്ഛമ്മയുടെ അടുത്തേക്കു ചെന്ന ഞങ്ങള്‍ കണ്ടത്‌ പയറു പോലെ ഇരിക്കുന്ന പുള്ളിക്കാരിയെയാണ്‌.
"കഴിക്കണേനു മുന്‍പ്‌ കോളു വന്നില്ലേ?" കക്ഷി ചോദിക്കുകയാണ്‌.
"വന്നു. അല്‍പം വൈകിയെങ്കില്‍ ആകെ കുളമായേനെ....ഇവന്‍ ചെലപ്പോ അതൊക്കെ വാരി വലിച്ച്‌ കഴിച്ചേനെ.." അമ്മ.
ചതി! കൊടും ചതി!
പതിയെ മുഖം താഴ്ത്തി അവിടെ നിന്നും പുറകോട്ടു നടക്കുന്ന എണ്റ്റെ മനസ്സില്‍ പതിയെ ഒരു ചിരി രൂപപ്പെട്ടു... ഞാനാരാ മോന്‍....അമ്മ ഫോണെടുക്കാന്‍ പോയപ്പോള്‍ പതിയെ പെന്‍സില്‍ ബോക്സിനകത്ത്‌ ഒളിപ്പിച്ച കേക്കിണ്റ്റെ കഷണം ഇനി പതുക്കെ തിന്നണം. ആദ്യം ഒഴിഞ്ഞ ഒരു മൂല കണ്ടെത്തട്ടെ....


Tuesday, November 26, 2013

അമ്മായിവല്യമ്മ

1 comments

അമ്മായിവല്യമ്മ ഞങ്ങളുടെ നാട്ടിലെ ഒരു അദ്ഭുതപ്രതിഭാസമാണ്‌.
മുറപ്രകാരം മുറപ്പെണ്ണിനെ കല്യാണം നടന്ന *(മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ കല്യാണം ചെയ്ത) ഒരു കുടുംബത്തിലെ അച്ഛനമ്മമാരുടെ സഹോദരിയായതിനാലാണ്‌ അമ്മായിവല്യമ്മ എന്നു പേരു വന്നത്‌. ഒരു പഞ്ചായത്ത്‌ യോഗമാവട്ടെ, ജനനമാവട്ടെ, കൃഷിഭവന്‍ മീറ്റിങ്ങാവട്ടെ, മരണമാവട്ടെ, വീടുമാറ്റമാവട്ടെ, പുതിയ വാടകക്കാരാവട്ടെ, അപകടമാവട്ടെ.....എന്തു സംഭവമായാലും അമ്മായിവല്യമ്മ വഴിയാണ്‌ ഞങ്ങള്‍ കാര്യമറിയുന്നത്‌. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉറക്കെയുറക്കെ പറയുന്നതുകാരണം ചീത്ത പറയുകയാണെന്ന സംശയം വല്യമ്മയോടു സംസാരിച്ചാല്‍ എപ്പോഴുമുണ്ടാകും.
അതു പോലെ തന്നെ പാചകം, കൃഷി, യാത്ര, സ്നേഹം ഇതിലൊന്നും അമ്മായിവല്യമ്മയെ തോല്‍പ്പിക്കാന്‍ നാട്ടിലാരും തന്നെയില്ല എന്നും പറയേണ്ടിയിരിക്കുന്നു.
ഇടയ്ക്ക്‌ ഒരല്‍പം ഭക്തിമാര്‍ഗം തലയ്ക്കു പിടിച്ചില്ലേ എന്നും സംശയമുണ്ട്‌. പിന്നെ അവരെപ്പറ്റി ഒരു കാര്യവും ആര്‍ക്കും അറിഞ്ഞു കൂടാ....
അങ്ങനെയിരിക്കേ ഒരു ദിവസം, ഞാന്‍ ടൌണിലേക്കു പോകാന്‍ കാറില്‍ ജംക്ഷനിലെത്തിയിരിക്കുകയാണ്‌.
വളരെ അപൂര്‍വമായ കാര്‍ യാത്ര ഡീസലിനു വില കൂട്ടിയ ശേഷം അപൂര്‍വങ്ങളില്‍ അത്യപൂര്‍വം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു.
അപ്പോഴതാ....വഴിയില്‍ ബസ്‌ കാത്തു നില്‍ക്കുന്നു...... അമ്മായിവല്യമ്മ! ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു. വല്യമ്മയെ അകത്തു കേറ്റി... യാത്ര തുടര്‍ന്നു.
കാറില്‍ കേറി സി യുടെ കുളിര്‍മ്മയില്‍ മനസ്സും ശരീരവും കുളിര്‍ത്ത അമ്മായി വെയിലിനെയും കാലാവസ്ഥയെയും ഗ്ളോബല്‍ വാമിങ്ങിനെയും പറ്റി ഉറക്കെ പറഞ്ഞു തുടങ്ങി. നല്ല ശ്രോതാവായ ഞാന്‍ കേട്ടും തുടങ്ങി. ഇതിനിടെ റിയര്‍ വ്യൂ മിററിലൂടെ പുറകിലേക്കു നോക്കിയ എന്നെ ഞെട്ടിക്കും വിധം രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരികയാണ്‌. ബൈക്കില്‍ ചെയ്യാവുന്ന എല്ലാ പണികളും ചെയ്ത്‌ വിമാനത്തിണ്റ്റെ ശബ്ദമാക്കിയ രണ്ടു ബൈക്കുകള്‍...
ഒരുത്തന്‍ ഇടത്തു കൂടെയും മറ്റവന്‍ വലത്തു കൂടെയും ഓവര്‍ ടേക്ക്‌ ചെയ്യും എന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നടുഭാഗം കീപ്പ്‌ ചെയ്യാനും ധൈര്യം വരുന്നില്ല...
ഇതിനിടെ എണ്റ്റെ മുഖത്തെ ആശങ്ക തിരിച്ചറിഞ്ഞാണോ ഗ്ളോബല്‍ വാമിംഗ്‌ ചര്‍ച്ച മുറിഞ്ഞതു കൊണ്ടാണോ അതോ പുറകില്‍ നിന്നുള്ള ശബ്ദം കേട്ടാണോ എന്നറിയില്ല, വല്യമ്മ തിരിഞ്ഞു നോക്കി.
ഘോര ശബ്ദത്തോടെയുള്ള രണ്ടു ബൈക്കുകളുടെ വരവുണ്ടാക്കിയ ഭയം ആദ്യം ഒരു ഏമ്പക്കമായും പിന്നെ എണ്റ്റെ കൃഷ്ണാ എന്ന ഒരു ആര്‍ത്തനാദമായും പുറത്തു വന്നു.
കൃഷ്ണന്‍ സഹായിച്ചു. തലങ്ങും വിലങ്ങും വണ്ടി ഒതുക്കി ബൈക്കുകാരെ ഞാന്‍ ഇടിച്ചു തെറിപ്പിക്കാതെ അവിടുന്ന്‌ കാത്തു. രണ്ടു ബൈക്കുകാരും രണ്ടു വശത്തുകൂടെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ ചീറിപ്പാഞ്ഞു പോയി...
തണ്റ്റെ പ്രാര്‍ഥന ദൈവം കേട്ട സന്തോഷത്തോടെ അമ്മായിവല്യമ്മ തുടര്‍ന്നു.
"ഇനി അധിക കാലം ഇതൊന്നും കാണേണ്ടി വരില്ല. "
പാവം പ്രായമായതിണ്റ്റെ ചിന്ത കയറിത്തുടങ്ങി എന്ന ചിന്തയോടെ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.
"പ്രായമായാല്‍ പിന്നെ എല്ലാവര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടാല്‍ പേടിയായിരിക്കും. " ഞാന്‍ ഒരു പൊതുകാര്യം പറഞ്ഞു.
"അതല്ലെടാ...കല്‍പത്തിണ്റ്റെ അവസാനമാകാറായി...ലോകം ഉടനെ അവസാനിച്ചോളും... "
കൊള്ളാം...എല്ലാരെയും ഉദ്ദേശിച്ച്‌ കക്ഷി ജനറലായിട്ടു പറഞ്ഞതാ...ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ പറഞ്ഞു...
"കരിനാക്ക്‌ വളയ്ക്കല്ലെ വല്യമ്മെ... "
'കരിനാക്കല്ലെടാ...ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം....ഇങ്ങനെ എല്ലാ കല്‍പത്തിണ്റ്റെ അവസാനവും ലോകം അവസാനിച്ച്‌ പുതിയത്‌ തൊടങ്ങും.... "
"അപ്പോ പണിയണ മെട്രോ റയിലൊക്കെയോ... വെറുതെയാവില്ലേ?"
"ഇല്ലെഡാ...ആളുകള്‍ക്കു മാത്രമേ അവസാനമുള്ളൂ...അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളൊന്നും നശിക്കില്ല. "
ഭാഗ്യം. കംപ്ളീറ്റ്‌ ഡിസ്ട്രക്ഷന്‍ വല്യമ്മ ഉദ്ദേശിച്ചിട്ടില്ല.
"എന്നാലും വല്യമ്മേ... എന്നതാ കല്‍പം?"
"...കല്‍പംന്നു വെച്ചാല്‍ അയ്യായിരം വര്‍ഷം...ബ്രഹ്മാവിണ്റ്റെ ഒരു പകല്‍ന്നു വെച്ചാല്‍ 2500 വര്‍ഷം. അത്ര തന്നെ രാത്രിയും...അങ്ങനെ 5000 വര്‍ഷം. 5000 വര്‍ഷം കഴിഞ്ഞ്‌ ബ്രഹ്മാവ്‌ ഉറക്കമെഴുനേറ്റു കഴിയുമ്പോള്‍ ഇപ്പോഴുള്ള ആരെയും കാണരുത്‌. എല്ലാം ക്ളീന്‍ ആയിരിക്കണം. അപ്പോ വീണ്ടും സൃഷ്ടി തുടങ്ങാം. "
"എങ്ങനെ അവസാനിപ്പിക്കാനാ കല്‍പത്തിണ്റ്റെ പരിപാടി?"
"അതു നമുക്കു പറയാന്‍ പറ്റില്ല. ചിലപ്പോ അഗ്നി പ്രളയം, ചിലപ്പോ ജല പ്രളയം, ചിലപ്പോ വായു പ്രളയം...ചിലപ്പോ പരസ്പരം ഏറ്റു മുട്ടല്‍... "
ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും എനിക്ക്‌ അത്യാവശ്യം പേടി തോന്നിത്തുടങ്ങി. ലോജിക്കലി അങ്ങനെ വല്ലതുമാണെങ്കിലോ സത്യം? പുള്ളിക്കാരിയ്ക്ക്‌ വല്ല കരിനാക്കോ മറ്റോ ഉണ്ടെങ്കിലോ? നാട്ടിലാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടലും മറ്റും നടക്കുന്നുമുണ്ട്‌. പെരുമ്പാവൂറ്‍ ഭാഗത്ത്‌ ഒന്നു രണ്ടു കടകള്‍ ഈയിടെ കത്തി നശിക്കുകയും ചെയ്തു. കാറിലിടിയ്ക്കാന്‍ പാകത്തിന്‌ രണ്ടു ബൈക്കുകള്‍ വരികയും ചെയ്തു...
"പക്ഷെ എല്ലാ ലോകാവസാനത്തിനു മുന്‍പും ഒരു അവതാരം പിറവിയെടുക്കും." വല്യമ്മ തുടരുകയാണ്‌.
"അതെങ്ങനെ അറിയും?"
"അറിയാനൊന്നും പറ്റില്ല. സാഹചര്യങ്ങള്‍ കാണിച്ചു തരും. "
"ഇപ്പൊ അങ്ങനെ വല്ല സാഹചര്യവും??"
"ഇത്തവണ ഒരു വ്യത്യാസമുണ്ട്‌. "
"അതെന്താ?" "ഇത്തവണ ഗര്‍ഭത്തിലൂടെ പിറന്നുള്ള അവതാരമല്ല വരാനിരിക്കുന്നത്‌. "
"പിന്നെ?"
'ഇത്തവണ ഒരു മദ്ധ്യവയസ്കണ്റ്റെ ശരീരത്തിലായിരിക്കും അവതാരം. '
അപ്പോ ലാറ്ററല്‍ എന്‍ട്രിയാണ്‌ അവതാരത്തിണ്റ്റെ പരിപാടി.
"എവിടെയായിരിക്കും അവതാരം"
"അതൊന്നും എല്ലാവര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷെ ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഭഗവാനേ....... "
"ആരാ?"
"നീയായിട്ടാരോടും പറയണ്ട"
"ഇല്ല. "
"മോഡി!"
"ഹ്‌... ഹാര്‌???????"
"നരേന്ദ്രമോഡി
 ഇത്തവണ ജയിച്ചാ മതിയായിരുന്നു!"
മോട്ടോര്‍ വാഹന വകുപ്പിനെയും ഋഷിരാജ്‌ സിങ്ങിനെയും ഹൈക്കോടതി നിയമത്തെയും മറ്റും കാറ്റില്‍ പറത്തി ഞാന്‍ നൂറു കിലോമീറ്ററിനു മുകളില്‍ സ്പീഡോടെ വല്യമ്മയെ പെരുമ്പാവൂരെത്തിച്ച്‌ ഇറക്കിവിട്ടു.
എന്നിട്ടൊരു ദീര്‍ഘനിശ്വാസവും വിട്ടു.


 
Copyright © '