ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, March 23, 2011

അന്ന....തൂ കബ്‌ ആയാ....

ടൂറു പോകുക എന്നത്‌ വിദ്യാര്‍ഥികളുടെ ജന്‍മാവകാശമാണ്‌. ചിലര്‍ വീട്ടിലെ കശുവണ്ടി കട്ടു വിറ്റും റബര്‍ഷീറ്റ്‌ അടിച്ചുമാറ്റിയും മറ്റും അതിനുള്ള വഴി കാണുമ്പോള്‍ ചിലര്‍ വീട്ടില്‍ അന്തസ്സോടെ ചോദിച്ച്‌ വഴി കണ്ടെത്തും.
ഇനി മറ്റു ചിലരുണ്ട്‌. ഇനിയുള്ള പഠിത്തത്തിന്‌ ടൂര്‍ അവശ്യ ഘടകമാണെന്ന് വീട്ടില്‍ ഒരു റൂമര്‍ പരത്തും. ഇനി ഇവനെ ടൂര്‍ വിട്ടില്ലെങ്കില്‍ അതോടെ ഇവന്റെ പഠിത്തം കട്ടപ്പൊകയായെങ്കിലോ എന്നു കരുതി മാതാപിതാക്കള്‍ സമ്മതം മൂളും. ഏതാണ്ട്‌ നൂറു ശതമാനവും അവര്‍ക്കറിയാം ഇവന്‍ നുണ പറഞ്ഞതാണെന്ന്. എങ്കിലും പഠിത്തത്തില്‍ അല്‍പം പോലും കോമ്പ്രമൈസ് പാടില്ലല്ലോ...
പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും വീട്ടുകാര്‍ പറയാതിരിക്കാനായി ഞങ്ങള്‍ ഞങ്ങളുടെ ഒരു സാറിനെ സ്വാധീനിച്ച്‌ ഞങ്ങളുടെ ആനുവല്‍ ടൂര്‍ ഒരു സ്റ്റഡി ടൂറാണെന്ന് വീട്ടുകാരെ ധരിപ്പിച്ചു. ഏഴു ദിവസത്തെ ടൂര്‍! അതും ചില കമ്പനികളില്‍ നിന്നുള്ള ക്ഷണ പത്രങ്ങളും സെമിനാറുകളും മറ്റുമായി ആറു ദിവസവും ബോറടി മാറ്റാന്‍ ഒരു ദിവസം ബ്ലാക്ക് തണ്ടറില്‍ കറക്കവും.
പാവങ്ങള്‍!ആറു ദിവസം കമ്പനി വിസിറ്റ്‌ കഴിഞ്ഞു തളര്‍ന്ന് ബ്ലാക്ക് തണ്ടറില്‍ പോയി ആഘോഷിക്കാന്‍ ന്റെ മക്കള്‍ ബാക്കിയുണ്ടാവുമോ ആവോ എന്ന മനോഭാവത്തോടെ മാതാപിതാക്കള്‍ സമ്മതം മൂളി.
സമ്മതം കിട്ടേണ്ട താമസം, ടൂര്‍ ഡെസ്റ്റിനേഷന്‍സ്‌ എല്ലാം മാറി. ഗോവ, മൈസൂര്‍, ബാംഗ്ളൂര്‍, ഊട്ടി, കൊഡൈക്കനാല്‍ തുടങ്ങിയ പുണ്യപ്രദേശങ്ങളിലേക്കായി ടൂര്‍! ഗോവ - രണ്ടു ദിവസം, ബാക്കി എല്ലായിടത്തും ഒരു ദിവസം!
സ്റ്റഡി ടൂറായതു കൊണ്ടാകണം കാശിനൊന്നും വലിയ ബുദ്ധിമുട്ടുണ്ടായില്ല. തികയാത്തത്‌ റബര്‍ ഷീറ്റും കശുവണ്ടിയും നികത്തുകയും ചെയ്തു. പിന്നെയുണ്ടായിരുന്ന ഒരു പ്രശ്നം ഗോവയിലേക്കും മറ്റും പെണ്‍കഥാപാത്രങ്ങളെ എങ്ങനെ കൊണ്ടു പോകും എന്നതായിരുന്നു. (ഇന്നാണെങ്കില്‍ എങ്ങനെയെങ്കിലും കൊണ്ടു പോയേനെ.) അഥവാ ഒരുത്തിയെങ്കിലും വന്നാല്‍ പിന്നെ ഗോവയ്ക്കു പകരം വേളാങ്കണ്ണിയ്ക്കു പോകേണ്ടി വരും. രണ്ടും ബീച്ചു തന്നെയാണല്ലോ...വായില്‍ നോട്ടം, ഉളിഞ്ഞു നോട്ടം, ബൈനോക്കുലറിലെ നോട്ടം, ക്യാമറക്കണ്ണുകളുടെ നോട്ടം എന്നിങ്ങനെ എല്ലാ നോട്ടവും കാന്‍സല്‍ ചെയ്ത്‌ നേരെ നോട്ടം മാത്രം ശീലിക്കേണ്ടതായും വരും.
ടൂര്‍ ലൊക്കേഷന്‍ മാറ്റാനുള്ള ഐഡിയ പറഞ്ഞ ബുദ്ധിമാന്‍ തന്നെ അതിനുമുള്ള വഴി കണ്ടെത്തി. ആകെയുള്ള അഞ്ചു പെണ്‍കുട്ടികളുടെ വീട്ടിലും വിളിച്ച്‌ ടൂറിന്റെ വിവരം പറഞ്ഞതോടൊപ്പം ഭയപ്പെടാനൊന്നുമില്ലെന്നും ഏഴു ദിവസം വീട്ടില്‍ നിന്നകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ ഇല്ലാത്ത വിധം ഞങ്ങള്‍ "കൂടെയുണ്ടെന്നും" വീട്ടുകാര്‍ക്ക്‌ ഉറപ്പു നല്‍കി. അതോടെ പെണ്‍കുട്ടികള്‍ കൂടെയുണ്ടെന്ന പ്രശ്നവും അവസാനിച്ചു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ എന്തു ചെയ്യും എന്ന്‌ പരസ്യ പ്രസ്താവന നടത്തി ഞങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു.
പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ ധാരാളം കേട്ടിട്ടുള്ളതിനാല്‍ ഗോവ ഒരു വലിയ സംഭവമായിരുന്നു ഞങ്ങള്‍ക്ക്‌.
അഞ്ജൂനാ, ബാഗാ, കോള്‍വാ, ഡോണാ പോളാ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്ള ബീച്ചുകളില്‍ വെള്ളിയാഴ്ച രാത്രിന്ത്രണ്ടര മണിയ്ക്കു ശേഷം കാണിയ്ക്കുന്ന പാതിരാപ്പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള തരം നൂലുകനമുള്ള ടൂ പീസ്‌ വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാരെ വെറും ഒരു മീറ്റര്‍ മാത്രം അകലത്തില്‍ നേരിട്ടു കാണാന്‍ സാധിച്ച ഞങ്ങള്‍ പറുദീസയെ തൊട്ടടുത്ത്‌ അനുഭവിച്ചറിയുകയായിരുന്നു.
ഞങ്ങള്‍ പത്തിരുപതു പേര്‍ ഏതോ സിനിമയില്‍ ഇന്നസെന്റ് പറയുന്ന പോലെ ആര്‍മാദിച്ചര്‍മ്മാദിച്ചിങ്ങനെ നടക്കുന്ന നേരത്ത്‌ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന്‍.....
ഒരു മദാമ്മയെ വളച്ചു!
ഞങ്ങളെല്ലാവരും വെറുതെ വായില്‍ നോക്കി തെക്കുവടക്ക്‌ പൊരിവെയിലത്ത്‌ ബീച്ചിലൂടെ നടക്കുമ്പോള്‍ തനിക്ക്‌ കേട്ടു പരിചയം പോലുമില്ലാത്ത "ഇംഗ്ളീഷ്‌" എന്ന ഭാഷയില്‍ ഇവന്‍ മദാമ്മയോടു സംസാരിക്കുകയായിരുന്നു.
ഒരു മുഴുവന്‍ ദിവസം ഞങ്ങള്‍ വെയില്‍ കൊണ്ട ശേഷം റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇവന്‍ കണ്ടെത്തിയ ആ രഹസ്യം ഞങ്ങളോടു പറഞ്ഞു.
"അന്ന എന്നാണ്‌ അവളുടെ പേര്‌"
"ജര്‍മനിയാണ്‌ നാട്‌"
"നീ എങ്ങനെയാടാ അവളോടു സംസാരിക്കുന്നത്‌?"
"ഇംഗ്ളീഷില്‍!"
ഞങ്ങള്‍ ഞെട്ടി!
ഗോവയിലെ ഞങ്ങളുടെ ടൂര്‍ തീരാറായി. നിയന്ത്രണങ്ങള്‍ വളരെ കുറവുള്ള വാസ്കോ ബീച്ചിലും കൂടെ കറങ്ങി തിരിച്ചു പോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിറകണ്ണുകളോടെ അന്നയോടു യാത്ര പറയുകയായിരുന്നു ലവന്‍.....
വാസ്കോ ബീച്ചിലെ സായാഹ്നം തകര്‍പ്പനായിരുന്നു.
നേരത്തെ കണ്ടത്‌ വെറും കാതു കുത്തായിരുന്നെങ്കില്‍ കടുക്കനിടല്‍ ചടങ്ങായിരുന്നു വാസ്കോയില്‍. കടലിലെ ഓരോ നിമിഷവും വിദേശികളുടെയും സ്വദേശി-വിദേശികളുടെയും നടുവില്‍ തനി മലയാളികളായി ഞങ്ങള്‍ ചിലവഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ കടലില്‍ ഒന്നു മുങ്ങാം കുഴിയിട്ടു പൊങ്ങിയ നമ്മുടെ പ്രേമകുട്ടപ്പന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആര്‍ത്തുല്ലസിച്ച്‌ വെള്ളത്തില്‍ തിമിര്‍ക്കുന്ന വിദേശിക്കൂട്ടങ്ങള്‍ക്കിടയില്‍ ദാ നില്‍ക്കുന്നു.... അന്ന!
ഇവനെ കണ്ടതും അന്ന നടന്ന്‌ അരികിലെത്തി.
ആദ്യത്തെ ഞെട്ടലില്‍ നിന്ന്‌ മോചിതനായതോടെ ശുദ്ധമായ "ഇംഗ്ളീഷില്‍" കക്ഷി ചോദിച്ചു.
"അന്ന....തൂ കബ്‌ ആയാ.... "

3 comments:

Yasmin NK said...

അരേ ! അഭി തക് കോയി നഹി ആയീ..
പഹലാ നാരിയല്‍ മേരാ വക
ഠോ )))))

രാജീവ് പണിക്കര്‍.. said...

മുല്ല : ബൂലോഗത്തില്‍ പലര്‍ക്കും നാരിയലുകള്‍ ധാരാളം കിട്ടുന്നുണ്ടെങ്കിലും എനിക്ക് കിട്ടാറില്ല. ആദ്യത്തെ നാരിയലിനു താങ്ക്സ്!

Kalavallabhan said...

ദൈവമേ നാരി എൽ ഉടച്ചോ ?

Post a Comment

 
Copyright © '