ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, December 28, 2010

എന്‍ എസ്‌ എസ് ക്യാമ്പ്‌...


എന്‍ എസ്‌ എസ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ടോ? 10 ദിവസമാണ്‌ സാധാരണ ക്യാമ്പ്‌. എന്‍ സി സി ക്യാമ്പ്‌ പോലെയല്ല. ആണും പെണ്ണും ഉണ്ടാവും. താമസം മാത്രം വെവ്വേറെ മുറികളില്‍ സാറന്‍മാരുടെയും ടീച്ചറന്‍മാരുടെയും നേതൃത്വത്തില്‍. പക്ഷെ ഉറങ്ങാന്‍ കിടക്കുന്ന സമയം മിക്കവാറും ക്യാമ്പംഗങ്ങള്‍ തീരുമാനിക്കും. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി (തലമുറകളായി എന്നു പറയുന്നതാവും ശരി.) എന്‍ എസ്‌ എസ്‌ ക്യാമ്പിനു വിദ്യാര്‍ഥികളെ കിട്ടാത്ത പ്രശ്നമില്ല. കമിതാക്കള്‍ അദ്ധ്യയന ജീവിതത്തില്‍ ഒരു എന്‍ എസ്‌ എസ്‌ ക്യാമ്പിലെങ്കിലും പങ്കെടുത്തിരിക്കും. മറ്റൊരു പ്രത്യേകത ക്യാമ്പ്‌ നടക്കുന്ന പ്രദേശത്ത്‌ എന്തെങ്കിലും ജനോപകാര പരിപാടികളോ സാമൂഹ്യക്ഷേമ പരിപാടികളോ പൊതു പ്രവര്‍ത്തനമോ ശുചീകരണമോ ഒക്കെ ചെയ്യും എന്നതാണ്‌. നല്ല ഒരു ടീമുണ്ടെങ്കില്‍ കുറേ ജോലികള്‍ നടക്കുകയും ചെയ്യും. കോളജിനു ഒരു നല്ല പേരും കിട്ടും. ഒരു കുശുമ്പും പറയാം. ഈ പൊതു പ്രവര്‍ത്തനത്തോടൊക്കെയുള്ള ഒരു താല്‍പര്യം കൊണ്ടൊന്നുമല്ല ക്യാമ്പ്‌ നടത്താന്‍ സാറന്‍മാരും ടീച്ചറന്‍മാരുമൊന്നും മുന്‍പിട്ടിറങ്ങുന്നത്‌. ചിലപ്പോള്‍ ചതിയാപ്പുറം വന്നു പെട്ടേക്കാവുന്ന ഒരു ട്രാന്‍സ്ഫര്‍ ഒഴിവായിക്കിട്ടും. അതു തന്നെ!
കഥ നടക്കുന്നത്‌ എന്‍റെ കോളേജ്‌ വിദ്യാഭ്യാസ കാലത്താണ്‌. കോളേജ്‌ എന്നു പറയാനാവില്ല. പോളി ടെക്നിക്‌. സാധാരണ കുട്ടികള്‍ സാമാന്യ വിദ്യാഭ്യാസം മാത്രം നേടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയാണ്‌ പോളിടെക്നിക്കിലെ വിദ്യാഭ്യാസം. മുഴുവന്‍ സമയം യന്ത്രങ്ങളുമായി മല്ലിടുന്നതിനു പകരം ചില സമയങ്ങളിലെങ്കിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഭ്യാസങ്ങളായ സമരം, ബസിനു കല്ലെറിയല്‍, ക്ലാസ് കട്ട്‌ ചെയ്യല്‍, സിനിമാ, മരം ചുറ്റി പ്രേമം, ഐസ്ക്രീം തുടങ്ങിയവ ഞങ്ങളും പ്രാക്ടീസ് ചെയ്യാറുണ്ട്‌.

അങ്ങനെയിരിക്കവേയാണ് ഇലക്ട്രോണിക്സ് ലാബിലെ ഇന്‍സ്ട്രക്ടര്‍ മൂര്‍ത്തി സാറിന്‌ ഒരു ട്രാന്‍സ്ഫര്‍ മുട്ടിക്കൂടിയെത്തിയത്‌. പോളിടെക്നിക്കിന്‍റെ ഗേറ്റിനു തൊട്ടടുത്ത്‌ ഫാമിലിയായി താമസിച്ചിരുന്ന സാറിന്‌ വാര്‍ത്ത താങ്ങാനാവുന്നതിലപ്പുറമായിരുന്നു. വിഷമിച്ചിരുന്ന സാറിന്‍റെ വിഷമം കണ്ട്‌ മനസ്സലിഞ്ഞ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ സോമന്‍ സാറിന്‌ ഒരു ഐഡിയ തോന്നി. മൂര്‍ത്തി സാറിന്‌ പോളിയിലെ എന്‍ എസ്‌ എസിന്‍റെ ചാര്‍ജ് ഉണ്ടെന്നു വരുത്തി തീര്‍ക്കുക! അതെ, അര്‍ജുനന് സമനാകാന്‍ കര്‍ണനെ അംഗരാജ്യത്തിന്‍റെ രാജാവായി അവരോധിച്ച ദുര്യോധനന്‍റെ ടെക്നിക്‌ തന്നെ!
ഏതായാലും സംഗതി ഫലിച്ചു. ട്രാന്‍സ്ഫര്‍ ഒഴിവായി. പക്ഷെ മറ്റൊരു കുരിശു വന്നു. എന്‍ എസ്‌ എസിനു വര്‍ഷത്തില്‍ ഒരു ക്യാമ്പെങ്കിലും നടത്തണം. ക്യാമ്പ്‌ പോയിട്ട്‌ വെറും ഒരു വര്‍ഷം മാത്രമേയായിട്ടുള്ളൂ ജെ ടി എസ്‌ അപ്ഗ്രേഡ് ചെയ്ത്‌ പോളിയായിട്ട്‌. എന്‍ എസ്‌ എസ്‌ യൂണിറ്റ്‌ പോലുമില്ല. ഉടന്‍ തട്ടിക്കൂട്ടി. സാറിനു പെട്ടെന്നു തോന്നിയവരെയൊക്കെ എന്‍ എസ്‌ എസ്‌ അംഗങ്ങളാക്കി. ക്യാമ്പ്‌ അനൌണ്‍സ്‌ ചെയ്തു. പക്ഷെ ക്യാമ്പിനു വെറും രണ്ടു ദിവസം മാത്രമുള്ളപ്പോള്‍ എല്ലാവരും കാലുമാറി. ക്രിസ്മസ്‌ വെക്കേഷന്‍, ക്യാമ്പ്‌ എന്നു പറഞ്ഞു നശിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സോമന്‍ സാര്‍ അതിനും വഴി കണ്ടെത്തി. കൂട്ടത്തില്‍ തല്ലിപ്പൊളിയും സഹപാഠികള്‍ക്കിടയില്‍ ഒരു പ്രേമക്കുട്ടപ്പനുമായി വിലസിയിരുന്ന എന്നെ സ്റ്റാഫ്‌ റൂമിലേക്കു വിളിപ്പിച്ചു. പിന്നെ സൌഹൃദസംഭാഷണമെന്ന രീതിയില്‍ ബ്ളോഗിന്‍റെ ആദ്യത്തെ പാരഗ്രാഫില്‍ പറയുന്ന കാര്യങ്ങള്‍ സാറിന്‍റെ കോളേജ്‌ ജീവിതത്തിനിടയില്‍ പങ്കെടുത്ത ഒരു എന്‍ എസ്‌ എസ്‌ ക്യാമ്പില്‍ സംഭവിച്ചതാണെന്ന രീതിയില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ തട്ടി. സംഗതി നുണയാണെന്ന്‌ എനിക്ക്‌ മനസ്സിലായെങ്കിലും ഐഡിയ ഫലിച്ചു. 10 കമിതാക്കളും ഞാനടക്കം 2 പൂവാലന്‍മാരും ഒരു പൂവാലിയും റെഡി. ഒരു ദിവസം കൊണ്ട്‌ ക്രിസ്തുമസ്‌ വെക്കേഷനു ക്യാമ്പ്‌ അനൌണ്‍സ്‌ ചെയ്തു.

തിരുമുടിക്കുന്ന്‌ കുഷ്ഠരോഗാശുപത്രിയ്ക്കു സമീപം ലക്ഷം വീടു കോളനിയിലേക്കുള്ള റോഡ്‌ നിര്‍മാണമാണ്‌ ക്യാമ്പിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനമായി മൂര്‍ത്തി സാര്‍ കണ്ടെത്തിയത്‌. അതിനും കാരണമുണ്ട്‌. അദ്ദേഹത്തിന്‍റെ വീടിനടുത്തുള്ള സ്ഥലമാണ്‌. രാത്രി പോളിയില്‍ വന്ന്‌ കൊതുകുകടി കൊള്ളണ്ട. പതുക്കെ അരു പിടിച്ച്‌ വീട്ടിലേക്കു പോകാം. പിള്ളേരൊക്കെ (ക്യാമ്പംഗങ്ങള്‍) സ്വയം സഹായ സഹകരണ സംഘങ്ങളായി ക്യാമ്പ്‌ വിജയിപ്പിച്ചോളും! മറ്റൊരു കാരണം മൂര്‍ത്തി സാറിന്‍റെ
വെള്ളമടിയായിരുന്നു. മകുടിയില്ലാതെ തന്നെ സര്‍പ്പനൃത്തം നടത്തുന്നതില്‍ അതീവ വിരുതനായിരുന്നു മൂര്‍ത്തി സാര്‍.

നിറയെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ അതിമനോഹരമായ ഒരു മലമ്പ്രദേശമായിരുന്നു ലക്ഷം വീടു കോളനി. കല്ലും കട്ടയും പെറുക്കി മാറ്റാനുപയോഗിക്കുന്ന കൈവണ്ടി പോലും പോകില്ലാത്ത ഒരു നടവഴിയായിരുന്നു കാറു പോകേണ്ട റോഡ്‌ ആയി മാറേണ്ടിയിരുന്നത്‌. എങ്കിലും അതിരാവിലെ പോളിയില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞ ശേഷം കോളനിയിലെത്തുമ്പോള്‍ തൂമ്പ, കോടാലി, കൊത്തി, വാക്കത്തി എന്നിവ കോളനിക്കാര്‍ തരികയും തരക്കേടില്ലാത്ത "വായ്ക്കത്തി" ഞങ്ങള്‍ പരസ്പരം പങ്കു വയ്ക്കുകയും ചെയ്ത്‌ റോഡ്‌ പണി മുന്നോട്ടു പോയി. ഇടയ്ക്ക്‌ കട്ടന്‍ ചായ, കപ്പ, പോട്ടിക്കറി, കാന്താരി മുളകു ചമ്മന്തി എന്നിവ കോളനിക്കാരുടെ വകയായി യഥേഷ്ടം കിട്ടിയിരുന്നു. ചില ദിവസം സ്പെഷ്യലായി ഇറച്ചിയും കിട്ടും. വൈകുന്നേരം ആറു മണിയോടെ പണി നിര്‍ത്തി കൈകാല്‍ കഴുകി പോളിയില്‍ തിരിച്ചെത്തും. പിന്നെ കുളിയും കഴിഞ്ഞ്‌ വെടി പറച്ചിലിനിരിക്കും. മിക്കവാറും 11 കമിതാക്കളും വെവ്വേറെ സ്ഥലങ്ങളില്‍ മുഖത്തോടു മുഖം നോക്കി മാക്സിമം ഒച്ച താഴ്ത്തി ചുണ്ടനക്കിക്കൊണ്ട്‌ കുശുകുശുക്കുകയായിരിക്കും. ഞങ്ങള്‍ രണ്ടു പൂവാലന്‍മാരും ഞങ്ങള്‍ക്ക്‌ അവൈലബിളായ പൂവാലിയോടു സംസാരിക്കാന്‍ മത്സരിക്കുകയുമായിരിക്കും. പിന്നെ മരുന്നിന്‌ ലേഡീസിന്‍റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ടീച്ചര്‍ വലിയ പ്രായമുള്ളതല്ലാത്തതു കൊണ്ട്‌ ഞങ്ങള്‍ അഡ്ജസ്റ്റ്‌ ചെയ്യും!. സോമന്‍ സാറിന്‌ പ്രഷറിന്‍റെ പ്രോബ്ലം ഉള്ളത് കൊണ്ട് സമയത്തിന്‌ ഭക്ഷണം കഴിക്കണം. കിടക്കണം. ഞങ്ങളും കിടന്നോളണം. അതാണ്‌ നിയമം.
അഞ്ചാറു ദിവസം കടന്നു പോയി. പരസ്പരം വഴക്കിട്ട 2 കമിതാക്കള്‍ അടിച്ചു പിരിഞ്ഞു. എന്‍ എസ്‌ എസ്‌ ക്യാമ്പ്‌ ഉപേക്ഷിച്ചു. പൂവാലന്‍മാര്‍ ഹാപ്പി. രണ്ടു ദുഖാര്‍ത്തരായ പെങ്ങന്‍മാരെ കിട്ടിയല്ലൊ... അവരുടെ സങ്കടമകറ്റാന്‍ ഒരവസരവും!
അങ്ങനെ സംഭവബഹുലമായ എന്‍ എസ്‌ എസ്‌ ക്യാമ്പ്‌ കഴിയുന്ന ദിവസം വന്നെത്തി. റോഡ്‌ പണി എങ്ങുമെത്തിയിട്ടില്ല. എങ്ങനെ എത്തും? വീട്ടില്‍ ഉറക്കത്തില്‍ പോലും ഒരു പുല്ലു പറിച്ചിട്ടില്ലാത്തവന്‍മാരും അവളുമാരും ചേര്‍ന്നല്ലേ റോഡ്‌ വെട്ടിയത്‌... പക്ഷെ കുറ്റം പറയരുതല്ലോ... ഒന്നുരണ്ടു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ റോഡ്‌ തരക്കേടില്ലാത്ത ഒരു വാക്‌ വേ ആയി ഉപയോഗിക്കാവുന്ന പരുവമെങ്കിലും എത്തിയേനെ.
ഞങ്ങളെ പണിയില്‍ സഹായിച്ച കോളനിയിലെ ഒന്നുരണ്ടു ചേട്ടന്‍മാരെയും ചേച്ചിമാരെയും ബാക്കി പണി ഏല്‍പ്പിച്ചു കൊടുത്ത്‌ സമയം പോലെ ബാക്കി റോഡ്‌ തീര്‍ക്കണമെന്നും എപ്പോഴെങ്കിലും ഞങ്ങള്‍ വന്നു നോക്കിക്കൊള്ളാമെന്നും പറഞ്ഞ്‌ ആകെ ആ നാട്ടിലുള്ള ഒരു പലചരക്കു കടയിലെ ഫോണ്‍ നമ്പറും വാങ്ങി ഞങ്ങള്‍ ഗദ്ഗദകണ്ഠരായി അവിടെ നിന്നും പിരിഞ്ഞു. (അന്നു മൊബൈല്‍ ഫോണ്‍, കണ്ടു പിടിച്ചവന്‍മാരുടെ തലയില്‍ പോലും ഇല്ലായിരുന്നു!).
പോളിയില്‍ എത്തി. എന്‍ എസ്‌ എസ്‌ ക്യാമ്പ്‌ തീരുകയല്ലേ... ക്യാമ്പ്‌ സമാപന ചടങ്ങുകള്‍ക്കായി പ്രിന്‍സിപ്പാള്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി. റോഡ്‌ പണിത്‌ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച ക്യാമ്പംഗങ്ങളെ പ്രത്യേകം അനുമോദിച്ചു. മൂര്‍ത്തി സാറിന്‍റെ നേതൃത്വത്തെ മുക്തകണ്ഠം പ്രശംസിച്ചു. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പ്‌ സമാപിച്ചു.
രണ്ടു ദിവസം കഴിഞ്ഞു.
പൂവാലന്‍മാരായ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം പോളിയുടെ കിഴക്കന്‍ കവാടത്തിനരികിലുള്ള കശുമാവിന്‍റെ നിലം പറ്റിക്കിടക്കുന്ന ഒരു കൊമ്പില്‍ കിടക്കുന്നു. ക്യാമ്പിന്‍റെ ഹാങ്ങോവര്‍ മാറിയിട്ടില്ല. ക്യാമ്പിനെക്കുറിച്ചും ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ചും അതു വിളമ്പിയ രീതികളെക്കുറിച്ചും കോളനിയെപ്പറ്റിയും പൂവാലിയെക്കുറിച്ചും കമിതാക്കളെക്കുറിച്ചും ക്യാമ്പ്‌ ഉപേക്ഷിച്ചവരെക്കുറിച്ചും കോളനിയെക്കുറിച്ചും റോഡ്‌ നിര്‍മാണത്തില്‍ ഞങ്ങളെ അകമഴിഞ്ഞു സഹായിച്ച കോളനി നിവാസികളെക്കുറിച്ചും മാത്രമേ ഞങ്ങള്‍ക്ക്‌ സംസാരിക്കാനുണ്ടായിരുന്നുള്ളു.
"നമുക്കൊന്നു പോയാലോ?" ഞാന്‍
"ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു." മറ്റവന്‍.
"എന്നാ എണീക്ക്‌. " ഞാന്‍
ഉടനെ ഒരു ബൈക്ക്‌ സംഘടിപ്പിച്ചു. രണ്ടാളും കോളനിയിലേക്ക്‌ പുറപ്പെട്ടു. വലിയ ഒരു ജനക്കൂട്ടം കണ്ടാണ്‌ ബൈക്ക്‌ നിര്‍ത്തിയത് . ഞങ്ങളുടെ റോഡ്‌ നിര്‍മാണത്തിനിടയില്‍ എങ്ങും കണ്ടിട്ടില്ലായിരുന്ന ഒട്ടനേകം മുഖങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഭയങ്കര പൊടി. ശബ്ദം...
ഞങ്ങള്‍ ബൈക്ക്‌ നിര്‍ത്തി അങ്ങോട്ടു ചെന്നു.

ഒരു ജെ സി ബി വളരെ കൂളായി ലോറി പോകാവുന്ന വീതിയില്‍ ഒരു റോഡ്‌ നിര്‍മിക്കുന്നു. പണി തീരാറായി!

0 comments:

Post a Comment

 
Copyright © '